Skip to main content

ചായക്കോപ്പയിലേ ഒരു കൊച്ചു കൊടും കാറ്റ്

"ജോസേ പോയി കുറച്ച് വെള്ളം കോരിക്കൊണ്ട് വാ” എന്നു സലീം പറഞ്ഞിടത്താണു തുടക്കം.
സലീമും ജോസുചേട്ടനും തമ്മില്‍ തെറ്റി.
സലീം എന്റെ ഓഫീസിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറാണു,
ജോസുചേട്ടന്‍ പാര്‍ട്ട് ടെം സ്വീപ്പറും.ജോസുചേട്ടനു വയസ് 64.

സാമാന്യം നല്ല ഭൂസ്വത്ത് ഉണ്ട്. പക്ഷേ ആയകാലത്ത് മദ്യപിച്ച് സ്വത്ത് ഒരുപാട് അന്യാധീനപ്പെടുത്തിയതുമൂലം ബന്ധുക്കള്‍ ബാക്കിസ്വത്ത് മകന്റെ പേരിലേക്കുമാറ്റി.
മകന്‍ അപ്പനെ നന്നായി നോക്കുന്നുണ്ടെങ്കിലും
വീടിന്റെ ഒരു മൂലയില്‍ വെന്തതിന്റെ ഒരു അംശം കഴിച്ചു ചുരുണ്ടുകൂടാനുള്ള അവകാശം മാത്രമേ തനിക്ക് ഉള്ളൂ എന്നു കരുതിയാണു ജീവിതം.

മുകളിലേക്കു പിരിച്ചുവച്ച നരച്ച മീശയും,മദ്യപാനികളുടെ മുഖമുദ്രയായ ആരേയും മയക്കുന്ന ആചിരിയും ഓഫീസില്‍ വരുമ്പോള്‍മാത്രമേയുള്ളൂ.ജോസിനെ ജോസുചേട്ടന്‍ എന്നാണു ഞാന്‍ അടക്കമുള്ളവര്‍ വിളിച്ചിരുന്നത്. വിളിക്കുക മാത്രമല്ലാ ആ സ്ഥാനവും ഞങ്ങള്‍ കൊടുത്തിരുന്നു.
അതാണു മനപ്പൂര്‍വ്വം സലീം തെറ്റിച്ചത്.അത് ജോസുചേട്ടനിഷ്ടപ്പെട്ടില്ല.
മറുപടിയൊന്നും പറയാതെജോസുചേട്ടന്‍ മനോരമ ആഴ്ചപ്പതിപ്പിലേക്ക് മുഖം താഴ്ത്തി.
സലീമിനിതൊട്ടും ഇഷ്ടപ്പെട്ടില്ല.പക്ഷേ ഒന്നും പറഞ്ഞില്ല. അല്‍പസമയം കഴിഞ്ഞു.
ഒരു പശുവിനെ ബീജസങ്കലനത്തിനായി കൊണ്ടുവന്നു.അവര്‍ പോയിക്കഴിഞ്ഞ് സലീം എന്റെ അടുത്തെത്തി. “സാര്‍ വെള്ളം തീര്‍ന്നു. ആ സ്വീപ്പറോട് കുറച്ചു വെള്ളം കൊണ്ടുവരാന്‍ പറയണം.
ഞാന്‍ ജോസുചേട്ടനെ വിളിച്ചു ജോസുചേട്ടന്‍ കോപം കൊണ്ട് വിറക്കുന്നു
“സാര്‍ ഞാന്‍ നാലുദിവസത്തേക്കുള്ള വെള്ളം കോരിയിരുന്നതാണു.അത് മൊത്തം മറിച്ചുകളഞ്ഞു.
ഇനി ഇന്ന് എനിക്ക് വെള്ളം കോരാന്‍ പറ്റില്ല.
സലീമിനതിനു മറുപടിയുണ്ട് .”എനിക്ക് കൈകഴുകുവാന്‍ ഇത്രയും വെള്ളം വേണം.
അതിന്റെ അളവ് സ്വീപ്പറല്ലാ തീരുമാനിക്കേണ്ടത്”
ഞാന്‍ മനസ്സില്‍ ഒന്നു ചിരിച്ചു.ഇവര്‍ കൊച്ചുകുട്ടികളേപ്പോലെ വഴക്കിടുകയാണു .
എന്നിട്ട് തീര്‍പ്പ് പറഞ്ഞു.
“ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ക്ക് കൈകഴുകാന്‍ ആവശ്യമുള്ള വെള്ളത്തിന്റെ അളവ് അയാള്‍ തീരുമാനിക്കുന്നതാണു. സ്വീപ്പറുടെ ജോലി ആവശ്യത്തിനുവേണ്ട വെള്ളം കൊണ്ടുവരികയുമാണു. അതുകൊണ്ട് വെള്ളം തീരുമ്പോഴൊക്കെ ജോസുചേട്ടന്‍ കൊണ്ടുവരണം”

ജോസുചേട്ടന്‍ സലീമിനെ ഒന്നു രൂക്ഷമായി നോക്കിയിട്ട് ബക്കറ്റുമായി പോയി.
പിറ്റേന്നു രാവിലേയും ഈ രംഗം ആവര്‍ത്തിച്ചു.
നാലു ബക്കറ്റ് വെള്ളംകൊണ്ട് സലീം കൈകഴുകി.

ജോസുചേട്ടന്‍ വീണ്ടും വെള്ളത്തിനായി പോകുന്നതിനുമുന്‍പ് എന്റെ അടുത്തേക്കു വന്നു.
ആ കണ്ണുകള്‍ നിറഞ്ഞിരുന്നു,നരച്ചകൊമ്പന്‍ മീശ ചെറുതായി വിറക്കുന്നുമുണ്ട്.
നന്നായി കിതക്കുന്നുമുണ്ട് ശാന്തമെങ്കിലും ഉറച്ച ശബ്ദത്തില്‍ എന്നോടു പറഞ്ഞു.
“സാറേ അവന്റെ അപ്പന്റെ പ്രായമുള്ളവനാ ഞാന്‍.
എനിക്ക് ഒരുപാടു ഭാരം എടുക്കാന്‍ പറ്റുകേലാഎന്നറിഞ്ഞുകൊണ്ടാണീ
നാലു ബക്കറ്റ് വെള്ളത്തിലേ കൈകഴുക്ക്. ആയിക്കോട്ടേ!
അധികം കാലം ഒന്നും ഈ കളി കളിക്കാന്‍
ദൈവം തമ്പുരാന്‍ അവനിടകൊടുക്കുകേലാ, ഇതു ഞാനാ പറയുന്നത്”
ജോസുചേട്ടന്‍ ആടി ആടി ബക്കറ്റുമായി പോകുന്നതു കണ്ടപ്പോള്‍ എനിക്ക് സഹതാപം തോന്നി.

സലീം ഇതെല്ലാം കേട്ട് ഒരു പുഛചിരി ചിരിച്ചു.
ഞാന്‍ സലീമിന്റെ തോളില്‍ കൈവെച്ചിട്ടു പറഞ്ഞു

“സലീമേ ഒന്നു കൈ കഴുകാന്‍ നാലുബക്കറ്റ് വെള്ളം അല്ലേ?
കൊള്ളാം നിയമപരമായി സലീം പറയുന്നതെല്ലാം ശരിയാണു.
പക്ഷേ ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടെന്നുള്ളത് മറക്കാതിരുന്നാല്‍ കൊള്ളാം.
നമ്മള്‍ അന്യരോടുകാണിക്കാത്ത ദയ ദൈവം നമക്കു തരും എന്നു കരുതരുത്.
ഇനി എല്ലാം സലീമിന്റെ ഇഷ്ടം”
ആ പ്രശ്നം അവിടെ തീര്‍ന്നു. ചായക്കോപ്പയിലേ കൊടുംകാറ്റ് ശാന്തമായി.

സലീം ഒരുകപ്പു വെള്ളത്തില്‍ കൈകഴുകാന്‍ തുടങ്ങി.ജോസുചേട്ടന്‍ ഒരാഴ്ചയോളം നിശബ്ദനായിരുന്നു. പിന്നെ എല്ലാം സാധാരണപോലെയായി.
മൂന്നു വര്‍ഷം കഴിഞ്ഞ് ഒരു ഹാര്‍ട്ട് അറ്റാക്കില്‍ നാല്‍പ്പത്തിആറുകാരനായ സലീം മരിച്ചു. ശവസംസ്ക്കാരസ്ഥലത്ത് ഒരു മൂലയില്‍ നിശബ്ദനായി നിന്നിരുന്ന എന്റെ കൈയില്‍ ആരോ പിടിച്ചു.
ഞാന്‍ തലയുയര്‍ത്തി, ജോസുചേട്ടന്‍.
ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.നരച്ചകൊമ്പന്‍ മീശ ചെറുതായി വിറക്കുന്നുമുണ്ട്. നന്നായി കിതക്കുന്നുമുണ്ട്. “സാര്‍ അന്നു ഞാന്‍ ഒന്നുമോര്‍ത്തല്ലാ അങ്ങിനെ.....” എനിക്ക് സഹതാപം തോന്നി.
“ എനിക്കറിയാം ജോസുചേട്ടാ. പിന്നെ ഇതെല്ലാം ദൈവം തീരുമാനിക്കുന്നതല്ലേ?
നമ്മള്‍ എന്നാ പറഞ്ഞാലും പറഞ്ഞില്ലേലും വരാനുള്ളതു വരും.വിഷമിക്കാതെ”

ജോസുചേട്ടനു അല്‍പം സമാധാനമായി എന്നെനിക്ക് തോന്നി.
എങ്കിലും ആ കണ്ണുകളിലേക്കു നോക്കുവാന്‍ എനിക്കു ധൈര്യം വന്നില്ല.

Comments

ചില സമയത്ത് വാശി കയറിയാല്‍ പിന്നെ എന്തൊക്കെയാണ് ചെയ്യുന്നതെന്നറിയാനേ പറ്റില്ല. കുറച്ചുനാളുകള്‍ക്ക് ശേഷം പിന്തിരിഞ്ഞു നോക്കുമ്പോഴായിരിക്കും എത്ര മോശമായാണ് നമ്മള്‍ അന്ന് പെരുമാറിയതെന്നൊക്കെ ഓര്‍ക്കുന്നത്. അന്നേരമെങ്കിലും ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാന്‍ ദുരഭിമാനം ഒട്ടനുവദിക്കുകയുമില്ല.

സലീമും പാവമായിരുന്നിരിക്കണം. പക്ഷേ ആ നേരത്ത് വാശി സലീമിനെ കീഴടക്കി.
കമന്റുകള്‍ പിന്‍‌മൊഴിയിലേക്ക് പോകാനുള്ള സെറ്റിംഗ്സ് ചെയ്തിട്ടുണ്ടോ-താത്‌പര്യമുണ്ടെങ്കില്‍?
വായിച്ചു മാഷേ.. സങ്കടം വന്നു, എന്താ എഴുതേണ്ടതെന്ന് എനിക്കറിയില്ലാ:(
SUNISH THOMAS said…
കൊള്ളാം.
വളരെ നന്നായിരിക്കുന്നു..

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച

"എന്നാലും മറന്നില്ലല്ലോ......!"

വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ഒരുപാടുജീവനക്കാരുണ്ടായിരുന്നെങ്കിലും, ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്. സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്‍, ഐ ആര്‍ ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്ന യാള്‍, ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത് ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം. സച്ചി സരസനും വാചാലനും ആണ്, എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . പറവൂരിലെ ഇ സിയുടെ ലോഡ്ജിലായിരുന്നു, ഞാന്‍ ആദ്യ താവളം കണ്ടെത്തിയത്. പറവൂര്‍ ടൗണില്‍കേസരിമെമ്മോറിയല്‍ ടൗണ്‍ ഹാളിനടുത്ത് , മിക്കവാറും ഉദ്യോഗസ്ഥന്മാരുടെ താവളം അന്ന് ഈ ലോഡ്ജായിരുന്നു. അസൗകര്യം ഒന്നും ഇല്ലായിരുന്നെങ്കിലും, എനിക്ക് അവിടുത്തേ താമസം മടുത്തത് പെട്ടന്നാണ്. അതാണ് മഴപെയ്തുതോര്‍ന്ന ഒരു സായം സന്ധ്യയില്‍, തണുത്ത കുളിര്‍കാറ്റുകുളിര്‍പ്പിച്ച മനസ്സുമായി, ചീനവലകളും തോണികളും കണ്ടുകൊണ്ട് കോട്ടുവള്ളിപ്പാലത്തിന്റെ കൈവരികളിരുന്ന് കഥകള