"കേസ് ഷീറ്റ്." പാലാ ശ്രീനിവാസന് എഴുതിയ സര്‍വ്വീസ് സ്റ്റോറി
ഒരു വെറ്റേറിനറി ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍
Friday, March 5, 2010
ശിവപുരത്തെ കടുവാവേട്ട
അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി,
മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്.
കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം
പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല
ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ്
എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്,
അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്
ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത്
ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്.
ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്.
വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു
അതിന്റെ കാല് ഒടിഞ്ഞിരുന്നു
ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു
ചേട്ടന്റെ താല്പര്യം എന്നെ അത്ഭുതപ്പെടുത്തി
മൃഗങ്ങളെ ഇത്ര സ്നേഹിക്കുന്ന മനുഷ്യനോട് എനിക്ക് തോന്നിയ ആദരവ് ഞാന്‍ മറച്ചുവെച്ചില്ല
എന്നാല്‍ എന്റെ അഭിനന്ദനം കേട്ട ഇട്ടിമാത്തന്‍ ചേട്ടന് പൊട്ടിച്ചിരിച്ചു
“എന്റെ ഡോക്ടറേ, ഇത് മൃഗസ്നേഹം ഒന്നും അല്ല
ഈ പട്ടിയെ കണ്ടിട്ട് ഏതോ നല്ല വീട്ടില്‍ വളര്‍ത്തിയ പട്ടി
അബദ്ധത്തില്‍ റോഡില്‍ ഇറങ്ങിയതാണെന്നു തോന്നി
ഇതിന്റെ ഉടമസ്ഥരു അന്വേഷിച്ചുവരാതിരിക്കില്ല
ഇങ്ങിനെ ഒക്കെ അല്ലേ ഓരോ ബന്ധങ്ങള്‍ ആരംഭിക്കുന്നേ..”
ഇട്ടിമാത്തന്‍ ചേട്ടന് ഒരുനിമിഷം നിര്‍ത്തി എന്നിട്ടുപറഞ്ഞു
“ഡോക്ടറു ഒരു പയ്യനല്ലേ അതല്ലേ ഇതിന്റെ ഒക്കെ ഗുട്ടന്‍സ് അറിയാന്‍ മേലാത്തേ.”
എനിക്ക് ഒന്നും മനസിലായില്ല
“കാക്ക ഏകാദശി നോറ്റകഥ ഡോക്ടര്‍ കേട്ടിട്ടില്ലേ?
ഇലയൊടിഞ്ഞ് വെള്ളത്തില്‍ വീണു സ്വര്ണ്ണപ്പെട്ടികിട്ടണമെങ്കില്
ഒടിയാന്‍ ഇടയുള്ള ഇല കാണുമ്പോള്‍ കേറിയിരിക്കണം
അല്ലാതെ ആരും ക്ഷണിച്ച് കൊണ്ടുവരുകേം ഒന്നും ഇല്ല.”
ഇട്ടിമാത്തന്‍ ചേട്ടന് വീണ്ടും ചിരിച്ചു
എനിക്ക് അപ്പോഴും ഒന്നും മനസിലായില്ല
ഞാന്‍ അറ്റന്ററോട് ഇട്ടിമാത്തന്‍ ചേട്ടനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചു.
ആളൊരു പൊതുജന ഉപകാരിയും സകലകലാ വല്ലഭനുമാണ് ,
ആദ്യഭാര്യ മരിച്ചുപോയി
മുതിര്ന്നമക്കളുണ്ട്
ശിവപുരം മൃഗാശുപത്രി ഒരു വാടകക്കെട്ടിടത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്.
റോഡിനെ ഫൈസു ചെയ്ത് രണ്ടുമുറികള്‍
ഒന്ന് ഡോക്ടര്‍ക്കും ഒന്ന് മറ്റുജീവനക്കാര്‍ക്കും
ഈ രണ്ടുമുറികള്ക്കുപുറകില് രണ്ടു ചെറിയ മുറികള്‍
ഒന്ന് ഡിസ്പെന്സിഗ് റൂം മറ്റേത് സ്റ്റോര്‍
ഈ രണ്ടുമുറികളില്നിന്നും പുറകിലുള്ള വരാന്തയിലേക്കിറങ്ങാം
വരാന്തയുടെ ഒരുവശത്ത് ഒരു മുറിയുണ്ട്
അത് ഒരു കുടുമ്പത്തിനു വാടകക്ക് കൊടുത്തിരിക്കുകയാണ്
ജോണിയും ടെസ്സിയും രണ്ട് ചെറിയ കുട്ടികളുമാണവിടെ താമസം
മറുവശത്തും ഒരു മുറിയുണ്ട്
അവിടെ ഒരു കടയുടെ ഗോഡൗണ്‍ ആണ്.
ഈ രണ്ടു മുറികള്‍ക്കിടയില്‍ ഉള്ള മറയുള്ള സ്ഥലത്താണു ട്രവിസ്
(ചികില്‍സ ചെയ്യുവാനുള്ള പശുവിനെ കെട്ടാനുള്ള കൂട്)
പട്ടിയുടെ ചികില്‍സ കഴിഞ്ഞിട്ടും ഇട്ടിമാത്തന്‍ ചേട്ടന് മൃഗാശുപത്രിയുമായുള്ള ബന്ധം വിട്ടില്ല
എല്ലാദിവസവും ഉച്ചക്ക് ശിവപുരം കവലയിലുള്ള കുടനന്നാക്കുകടയില് നിന്നും ചേട്ടന് മൃഗാശുപത്രിയില്‍ വരും
കുറെസമയം സംസാരിച്ചുകൊണ്ടിരിക്കും
ഉച്ചക്ക് തിരക്കൊന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്കും ആ വരവ് താല്പര്യമായിരുന്നു
സൂര്യനുകീഴിലുള്ള എന്തിനേപ്പറ്റിയും ഇട്ടിമാത്തന്‍ ചേട്ടന് അഭിപ്രായം പറയും
മറ്റാരും ചിന്തിക്കാത്ത പോയിന്റുകള്‍ ഇട്ടിമാത്തന്‍ ചേട്ടന് എങ്ങിനെ കൃത്യമായി കണ്ടെത്തുന്നെന്ന്
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്
ഒരിക്കല്‍ ഒരു മുതലാളിവീട്ടിലെ പയ്യന് കുടിച്ച് കോണുതെറ്റിപോകുന്നതുകണ്ടപ്പോള്
ഇട്ടിമാത്തന്‍ ചേട്ടനെന്നോടുചോദിച്ചു
“ ഡോക്ടറേ കണ്ടില്ലേ, ഒരുത്തന്റെ പോക്ക് ഇതിന്റെ പുറകിലെ രഹസ്യം എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ?”
“ അതിനിത്ര ചിന്തിക്കനെന്തിരിക്കുന്നു,
ചെറുപ്രായത്തില്‍ കണക്കില്ലാതെ കാശുകിട്ടിയാല് പിള്ളേരിങ്ങനെയാകും അല്ലാതെന്നാ?
ഇവന്റെ അപ്പന് മത്തായിസാറു എത്ര മാന്യനും പിടിപ്പുള്ളവനുമാ
ഇങ്ങിനെ ഒരുസന്തതി ആ വീട്ടില്‍ വീട്ടിലുണ്ടായാല്‍ മതിയല്ലോ എല്ലാം കൊളമാകാന്‍.”
എനിക്ക് ഇതല്ലാതെ ഒന്നും തോന്നിയില്ല
ഇട്ടിമാത്തന്‍ ചേട്ടന് ഇരുത്തി ഒരു ചിരി ചിരിച്ചു
“ഇവിടെ നമ്മളെന്നാകാണുന്നേ?
കഠിനാദ്ധ്വാനം ചെയ്ത് മുതലാളിയായവന്റെ മകന് കോണുതെറ്റി റോഡില്‍ കിടക്കുന്നു
കള്ളും കുടിച്ച് ഷാപ്പില് കിടക്കുന്നവന്റെ മകന് അധ്വാനിച്ച് മുതലാളിയാകുന്നു
ആരൊക്കെ എന്നാപറഞ്ഞാലും ഞാന്‍ ഉറപ്പിച്ചുപറയാം
അപ്പന്റെ തനിഗുണമേ മക്കളുകാണിക്കൂ
എന്റെഡോക്ടറേ ഏതുസാഹചര്യത്തിലും മനുഷ്യന്റെ സ്വഭാവം നിശ്ചയിക്കുന്നതു അവന്റെ പാരമ്പര്യമാണ്. ഇന്ദിരാഗാന്ധിക്ക് ഇത്രകഴിവെങ്ങനെ കിട്ടി നെഹ്രുവിന്റെ മകളായതുകൊണ്ട് അതാണു പാരമ്പര്യം.”
“അപ്പോള്‍പ്പിന്നെ ഈ വഴിയില്‍ കിടക്കുന്നവനോ?”
ഞാന്‍ തര്‍ക്കിച്ചു
“എന്റെ ഡോക്ടറേ,കാക്കയുടെ കൂട്ടില്‍ കുയിലു മുട്ടയിടുന്ന ഒരു കഥകേട്ടിട്ടില്ലേ ?
അങ്ങിനെ മുട്ടയിടാന്‍ കുയിലുപോകുമ്പോള് കാക്ക എന്തു ചെയ്യുമെന്നറിയാമോ?
കുയിലിന്റെ കൂട്ടില്‍ പോയി മുട്ടയിടും
അങ്ങിനെ കാക്കക്കൂട്ടില്‍ കുയിലിന്റെ കുഞ്ഞും, കുയിലിന്റെ കൂട്ടില്‍ കാക്കയുടെ കുഞ്ഞും വളര്‍ന്നുവരും
വലുതാകുമ്പോള്‍ അവരവരുടെഅപ്പന്മാരേപ്പോലെ കുയിലു കൂവുകേംചെയ്യും കാക്ക കാ കാ എന്നും വയ്ക്കും ,
അതാണീ വഴികെടക്കുന്നത് .”
ഈ തത്ത്വശാസ്ത്രം കേട്ട് ഞാന്‍ അമ്പരന്നുപോയി.
ഇട്ടിമാത്തന്ചേട്ടന് തന്റെ വാദം സാധൂകരിച്ചികൊണ്ട് ശിവപുരത്തേ ഒരുപാട് മുതലാളിവീടുകളുടെ കഥകള്‍ പറഞ്ഞു
ആ കഥകള്‍ കേട്ടപ്പോള്‍ എനിക്ക് തോന്നി പ്രസിദ്ധ സാഹിത്യകാരന് കെ കെ യുടെ കഥാപാത്രങ്ങളേപ്പോലെ അവിശ്വസ്തരായ ഭാര്യമാര്‍ മാത്രമേ ഈ ശിവപുരം നാട്ടില്‍ ഉള്ളൂ എന്ന്
“എന്റെ ഡോക്ടറേ, ഡോക്ടര്‍ വിചാരിക്കുമ്പോലെ ഒന്നുമല്ല ഈ ലോകം
അത് നമ്മുടെ കാനം ഇ ജെ യുടെ നോവലില്‍ പറയുമ്പോലെ കടലുപോലെയാ
പുറമേ നോക്കിയാല്‍ ശാന്തമാ എന്നാല്‍ ഉള്ളില്‍ മുത്തുമുതല് മുതലവരെ കാണും
ഡോക്ടറു പയ്യനല്ലേ ഇനി ഈ ലോകത്ത് എന്തെല്ലാം കാണാന്‍ കിടക്കുന്നു,അറിയാന്‍ കിടക്കുന്നു .”
ഇട്ടിമാത്തന്‍ ചേട്ടനും ശിവപുരം മൃഗാശുപത്രിയുമായുള്ള അടുപ്പം വര്‍ദ്ധിക്കാന്‍ ഒരു പുതിയ കാര്യം കൂടി ഉണ്ടായി. ആശുപത്രിയോടു ചേര്‍ന്നുള്ള ഗോഡൗണ്‍ കൂടുതല്‍ വാടക കൊടുക്കാമെന്നുപറഞ്ഞ് .
ഇട്ടിമാത്തന്‍ ചേട്ടന് വാടകയ്ക്ക് എടുത്തു
അതിനേപ്പറ്റി ചോദിച്ചപ്പോള്‍ ഇട്ടിമാത്തന്‍ ചേട്ടന് പതിവുചിരി ചിരിച്ചു
“എന്റെ ഡോക്ടറേ, പണം വരും പോകും എന്നാല്‍ മനുഷ്യബന്ധങ്ങള്‍ എനിക്ക് വളരെ വളരെ വിലപ്പെട്ടതാണ്. ഡോക്ടറോട് ഒക്കെ വര്‍ത്തമാനം പറഞ്ഞ് ഇരിക്കുമ്പോള്‍ മനസിനുള്ള സുഖം എത്ര വലുതാണെന്ന് പറയാന്‍ പറ്റില്ല
പിന്നെ പ്രായമായില്ലേ, ഉച്ചക്ക് ഇച്ചിരി സമയം കിടക്കണം
അതിനു വീടുവരെ പോകാതെ പറ്റിക്കാമല്ലോ
ഈ റൂം ആരുംകൊടുക്കാത്ത വാടക നല്കി അതാണു ഞാന്‍ എടുത്തത്
കാശുപോയാലെന്താമനസുഖമല്ലേ മനുഷ്യനു പ്രധാനം.”
ഒരിക്കല്‍ പതിവുപോലെ ഉച്ചസദസ് നടക്കുമ്പോള്‍ ഇട്ടിമാത്തന്‍ ചേട്ടന് പത്രത്തിലെ ഒരു വാര്‍ത്ത വായിച്ചിട്ടുപറഞ്ഞു
“ഡോക്ടറിതുകണ്ടില്ലേ, ലോകസുന്ദരിമാര്‍ !!
ഈ എരണം കെട്ട സാധനങ്ങളേ സുന്ദരിയാന്നുപറയുന്നവനേ തല്ലണ്ടേ?
ഞാന്‍ ആ പത്രം നോക്കി
“അതെന്നാചേട്ടാ ഇവര്‍ക്കെന്നാ കുഴപ്പം?.”
ഇട്ടിമാത്തന്‍ ചേട്ടന് ഒരു നിമിഷം നിശബ്ദനായി ഇരുന്നു
എന്നിട്ട് ഒരു ശ്ലോകം ചൊല്ലി
ഒരു സംസ്കൃത ശ്ലോകം
ഒന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു
“ഡോക്ടര്ക്കൊന്നും മനസിലായിക്കാണില്ല
ഇത് ശാസ്ത്രമാണ്.നമ്മുടെ മഹര്‍ഷിമാര്‍ നിശ്ചയിച്ച ശാസ്ത്രം
ഇതിനൊത്തുവരുന്നവരാണു സുന്ദരിമാര്‍
കൃത്യമായ ഈ അളവുകള്‍ ഒത്തുകിട്ടുക എന്നത് വളരെ വളരെ അപൂര്‍വ്വം
അങ്ങിനെ ഉള്ള ഒരാളാണു പുരാണങ്ങളില്‍ പറയുന്ന തിലോത്തമ.”
“എന്റെ ചേട്ടാ അതൊക്കെ പുരാണങ്ങളില്‍,
ഭൂമിയില്‍ അങ്ങിനെ ആരെങ്കിലും കാണുമോ അങ്ങിനെ ഒരളവും തെറ്റാത്തതായി.”
ഞാന്‍ തര്‍ക്കിച്ചു
എന്നാല്‍ ഇട്ടിമാത്തന്‍ ചേട്ടന് തോക്കാന്‍ തയറായില്ല
“ആരുപറഞ്ഞു ഇല്ലന്ന് ?
ഇവിടെ താമസിക്കുന്ന ടെസ്സിയേ ഡോക്ടറൊന്നു ശ്രദ്ധിച്ച് നോക്ക്
മഹര്‍ഷിമാരുടെ ശ്ലോകത്തിലെ കണക്കിന്റെ ഒരു മില്ലീമീറ്റര്പോലും പിഴവില്ല
ടെസ്സിയുടെ മുന്നില്‍ ഈ ലോകസുന്ദരിമാരാരാ?വെറും തൃണം.”
ഇതുകേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഒന്നു ഞെട്ടി
ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ പുറകിലെ മുറിയില്‍ താമസിക്കുന്ന ടെസ്സി എന്റെ അടുത്ത സുഹൃത്താണ്
മൃഗാശുപത്രിയില്‍ എന്തെങ്കിലും വിശേഷങ്ങള്‍ക്ക് ചിലവു ചെയ്യുമ്പോള്‍ ടെസ്സിയും ഞങ്ങളിലൊരാളായി കൂടാറുണ്ട്
ഒഴിവു സമയങ്ങളില്‍ ഞങ്ങളോട് വര്‍ത്തമാനം പറയാന്‍ വരാറുണ്ട്
പിന്നെ എന്തെങ്കിലും വിശേഷ പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ എനിക്ക് കൊണ്ടുവന്നു തരാറുമുണ്ട്
എന്നാല്‍ ടെസ്സിയുടെ സൗന്ദര്യം എന്റെ ചിന്തകളിലൊരിക്കലും കടന്നുവന്നിരുന്നില്ല
ഇട്ടിമാത്തന്‍ ചേട്ടന് എന്തെല്ലാം ശ്രദ്ധിക്കുന്നുഎന്ന് എനിക്ക് അപ്പോഴാണു മനസിലായത്
“ഡോക്ടറേ ഞാന്‍ ഒന്നു നടുവുനിവര്ക്കട്ടേ.”
ഇട്ടിമാത്തന്‍ ചേട്ടന് എഴുന്നേറ്റ് തന്റെ മുറിയിലേക്ക് കയറി വാതില്‍ അടച്ചു.
മറ്റൊരുദിവസം ചര്‍ച്ച വേട്ടക്കാരേപ്പറ്റിയായിരുന്നു
“ഡോക്ടറേ ഒരു വേട്ടക്കാരനു വേണ്ട ഏറ്റവും വലിയ ഗുണം എതാന്നറിയാമോ?
ഞാന്‍ ഒരു നിമിഷം ആലോചിച്ചു
എന്റെ അറിവിലെ ഏറ്റവും വലിയ വേട്ടക്കാരന് പ്രസിദ്ധ ആനവേട്ടക്കാരന്‍ കവളങ്ങാട്ട് ഇട്ടന്‍ മാത്തുക്കുട്ടിച്ചായനാണ്.
മനോരമയില്‍ അദ്ദേഹം എഴുതിയ അനുഭവകഥകള്‍ ഞാന്‍ വായിച്ചിരുന്നു.
ഒരിക്കല്‍ ഒരുകാട്ടാനയേ വെടിവെയ്ക്കാന്‍ മാത്തുക്കുട്ടിച്ചായന് പുറപ്പെട്ടപ്പോള്‍ ആളുകള്‍ പുറകേകൂടി
മാത്തുക്കുട്ടിച്ചായന് വന്നാല്‍ ആന വീഴുമെന്നു എല്ലാവര്‍ക്കുമറിയാം
ആന ഒന്നു തിരിഞ്ഞുനിന്നപ്പോള്‍ എല്ലാവരും ജീവനും കൊണ്ടോടി
മാത്തുക്കുട്ടിച്ചായന് ആനയേ വെടിവെച്ചിട്ടിട്ട് തിരികെ വരുമ്പോള്‍ വഴിയിലുള്ള മരക്കൊമ്പുകളില്‍
ജീവനും കൊണ്ടോടിയവരുടെ മുണ്ടും തോര്‍ത്തുമെല്ലാം ഉടക്കി കീറിക്കിടപ്പുണ്ടായിരുന്നു
ഇതോര്‍ത്ത് ഞാന്‍ പറഞ്ഞു ധൈര്യം അതാണു ഒരു വേട്ടക്കാരനുവേണ്ടത്
ഇട്ടിമാത്തന്‍ ചേട്ടന് സമ്മതിച്ചില്ല
“ധൈര്യം ആവശ്യം തന്നെ എന്നാല്‍ ഏറ്റവും വേണ്ടത് ക്ഷമയാണ്.
ഡോക്ടറു ജിം കോബറ്റിനേപ്പറ്റി കേട്ടിട്ടുണ്ടോ ?
പ്രസിദ്ധനായ കടുവാ വേട്ടക്കാരന്?
അങ്ങേരു ആദ്യം ഇരയുടെ വിഹാരസ്ഥലം മനസിലാക്കും
പിന്നെ നിശബ്ദനായി അതിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കും
ബലവും ബലഹീനതയും മനസിലാക്കും
പിന്നീട് തന്ത്രം ആവിഷ്കരിക്കും പിന്നെ കൃത്യമായ വലവിരിക്കും
പിന്നെ ക്ഷമയോടെ കാത്തിരിക്കും ചിലപ്പോള്‍ മാസങ്ങള്‍ നിളുന്ന കാത്തിരുപ്പ്
അവസാനം കടുവായെ പിടിക്കുമ്പോള്‍ എല്ലാം മറന്ന് ചിരിക്കും
അങ്ങിനെ ചിരിക്കണമെങ്കില്‍ ഒരുപാട് ക്ഷമവേണം ഡോക്ടറേ, ഒരുപാട് ഒരുപാട് ക്ഷമ.”
എനിക്ക് ഇട്ടിമാത്തന്‍ ചേട്ടന് പറഞ്ഞത് ശരിയാണെന്ന് തോന്നിയതിനാല്‍ പിന്നെ തര്‍ക്കിച്ചില്ല
ഇങ്ങിനെ വളരെ രസകരമായി ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു
ശിവപുരം മൃഗാശുപത്രിയില്‍ നിന്നും അധികം ദൂരെയല്ലാതെ അല്‍പ്പം സ്ഥലം വാങ്ങി
ജോണി ഒരു വീടു വയ്ക്കുന്നുണ്ടായിരുന്നു
ഞങ്ങളുടെ പതിവു സദസ് കൂടിക്കൊണ്ടിരുന്നപ്പോഴാണു പുതിയ വീട്ടിലേക്ക് മാറുന്നകാര്യം ടെസ്സി പറഞ്ഞത്
പാലുകാച്ചിനു എല്ലാവരും വരണമെന്ന് ടെസ്സിപറഞ്ഞതും
എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ഇട്ടിമാത്താന് ചേട്ടന് ക്ഷോഭിച്ചു
“ഒരു കോപ്പിനും എന്നേപ്രതീക്ഷിക്കേണ്ടാ വെറുത്തേ കാശു കളഞ്ഞതുമിച്ചം.”
എന്ന് പൊറുപൊറുത്തുകൊണ്ട് ചാടി എഴുന്നേറ്റ് തന്റെ മുറിയിലേക്ക് കയറി
ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല
ക്ഷോഭം അടങ്ങിയിട്ടു സംസാരിക്കാം എന്നുകരുതി ഞാന്‍ ഒന്നും പറയാന്‍ പോയില്ല
അറ്റന്റര്‍ കുറച്ചുകഴിഞ്ഞു അനുനയവുമായി ഒന്നു പോയിനോക്കി
“നിങ്ങളൊക്കെ ഇത്ര പുണ്യവാളന്മാരാന്നു ഞാന്‍ വിചാരിച്ചില്ല
ആണുങ്ങളാണെന്നും പറഞ്ഞു നടക്കുന്നു
എന്റെ പൈസയും സമയവും പോയതു മിച്ചം.”
ഇട്ടിമാത്തന്‍ ചേട്ടന്റെ ചൂടുകണ്ട് അറ്റന്റര്‍ തിരികെപോന്നു
പിറ്റേന്ന് ചെന്നപ്പോള്‍ കേട്ടത് ഇട്ടിമാത്തന്ചേട്ടന് വാടകമുറി വിട്ടു എന്ന വാര്‍ത്തയാണ്.
ഉച്ചയ്ക്ക് ഞങ്ങള്‍ കാത്തിരിന്നെങ്കിലും ഇട്ടിമാത്തന്‍ ചേട്ടന് വന്നില്ല
എത്രയാലോചിച്ചിട്ടും ഇട്ടിമത്തന് ചേട്ടന്റെ കോപത്തിന്റെ കാരണം എനിക്ക് മനസിലായില്ല
അതുകൊണ്ടാണു എന്തെങ്കിലും ക്ലൂകിട്ടുമോഎന്ന് അറിയാനായി
ഇട്ടിമാത്തന്‍ ചേട്ടന് ഉപയോഗിച്ച മുറിഒന്നു പരിശോധിക്കാന്‍ ഞാന്‍ തീരുമാനിച്ചത് .
കുറെ പരിശോധിച്ചിട്ടും ഒന്നും കണ്ടില്ല
വെള്ളപൂശിയ ഭിത്തിയിലെ എണ്ണക്കറ യാദൃശ്ചികമായാണു ഞാന്‍ ശ്രദ്ധിച്ചത്
ഞാന്‍ തറയില്‍ ഇരുന്ന് ആ എണ്ണക്കറയിലേക്ക് തല ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍
കൈ തട്ടി ഭിത്തിയില്‍ നിന്നും ഒരു ചെറിയ കല്ലുകഷണം താഴെ വീണു
ഭിത്തിയില്‍ അമ്പത് പൈസ വട്ടത്തിലുള്ള ഒരു ദ്വാരം
എണ്ണക്കറയില് തല ചേര്‍ത്തുവെക്കുമ്പോള്‍ ആ ദ്വാരത്തിലൂടെ കൃത്യമായി കാണാന്‍ പറ്റുന്നു
ഞാന്‍ സൂക്ഷിച്ചു നോക്കി
ടെസ്സിയുടെ മുറിയുടെ വാതില്‍ കൃത്യമായി കാണാം
ഇട്ടിമാത്തന്‍ ചേട്ടന് പണ്ടുപറഞ്ഞ വാക്കുകള്‍ എന്റെ മനസില്‍ തെളിഞ്ഞു
“ഡോക്ടറേ ഒരു വേട്ടക്കാരന്ഏറ്റവും വേണ്ടത് ക്ഷമയാണ്.
ജിം കോബറ്റിനേപ്പറ്റി കേട്ടിട്ടുണ്ടോ?പ്രസിദ്ധനായ കടുവാ വേട്ടക്കാരന് ?
അങ്ങേരു ആദ്യം ഇരയുടെ വിഹാരസ്ഥലം മനസിലാക്കും
പിന്നെ നിശബ്ദനായി അതിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കും
ബലവും ബലഹീനതയും മനസിലാക്കും
പിന്നീട് തന്ത്രം ആവിഷ്കരിക്കും പിന്നെ കൃത്യമായ വലവിരിക്കും
പിന്നെ ക്ഷമയോടെ കാത്തിരിക്കും
ചിലപ്പോള്‍ മാസങ്ങള്‍ നിളുന്ന കാത്തിരുപ്പ്
അവസാനം കടുവായെ പിടിക്കുമ്പോള്‍ എല്ലാം മറന്ന് ചിരിക്കും
അങ്ങിനെ ചിരിക്കണമെങ്കില്‍ ഒരുപാട് ക്ഷമവേണം ഡോക്ടറേ, ഒരുപാട് ഒരുപാട് ക്ഷമ
ഒരു നിമിഷം ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.
എല്ലാം പകലുപോലെ വ്യക്തം
പണ്ട് വഴിയില്‍ കിടന്ന പട്ടിയേ ചികില്സിക്കുവാന് കൊണ്ടുവന്നതുമുതല്‍
ഇന്നു വരെ നടന്നത് മുഴുവനും ഇട്ടിമാത്തന്‍ ചേട്ടന് തിരക്കഥയെഴുതിയ ഒരു നാടകം
ടെസ്സിയെന്ന കടുവയേ വീഴ്ത്താനായി ഇട്ടിമാത്തന്‍ ചേട്ടന് എന്ന ജിം കോബറ്റ്
ഭൂമിയേക്കാള്‍ ക്ഷമയോടെ കളിച്ച നാടകം
ഉച്ചക്കു ഉറങ്ങാനാണെന്നും പറഞ്ഞ്മുറിയടച്ച് ഈ ദ്വാരത്തിലൂടെമാസങ്ങളായി ഈ മനുഷ്യന്
കണ്ണിമ പൂട്ടാതെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു
ഒരിക്കലെങ്കിലും ടെസ്സി ആശുപത്രി ജീവനക്കാരിലാരെയെങ്കിലും തന്റെ മുറിയിലേക്ക് ക്ഷണിക്കുമെന്നും
അത് കൈയ്യോടെ പിടിച്ച് തനിക്ക് അന്നുമുതല്‍ ടെസ്സിയേ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ പറ്റുമെന്നും എന്ന പ്രതീക്ഷയില്‍!!
ഞാന്‍ ജീവിതത്തിൽ ഒരുപാടു വേന്ദ്രന്മാരെ കണ്ടിട്ടുണ്ട്,
എന്നാല്‍ ഇത്രക്ക് ഭാവനയുള്ള ഒരാളെ ശിവപുരത്തല്ലാതെ വേറൊരിടത്തും കണ്ടിട്ടില്ല.!!
Monday, July 20, 2009
"എന്നാലും മറന്നില്ലല്ലോ......!"
ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്.
സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്, ഐ ആര് ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്നയാള്‍,
ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത്
ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം.
സച്ചി സരസനും വാചാലനും ആണ്,
എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന
ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .
പറവൂരിലെ ഇ സിയുടെ ലോഡ്ജിലായിരുന്നു,
ഞാന്‍ ആദ്യ താവളം കണ്ടെത്തിയത്.
പറവൂര്‍ ടൗണില്‍കേസരിമെമ്മോറിയല്‍ ടൗണ്‍ ഹാളിനടുത്ത് ,
മിക്കവാറും ഉദ്യോഗസ്ഥന്മാരുടെ താവളം അന്ന് ഈ ലോഡ്ജായിരുന്നു.
അസൗകര്യം ഒന്നും ഇല്ലായിരുന്നെങ്കിലും,
എനിക്ക് അവിടുത്തേ താമസം മടുത്തത് പെട്ടന്നാണ്.
അതാണ് മഴപെയ്തുതോര്‍ന്ന ഒരു സായം സന്ധ്യയില്‍,
തണുത്ത കുളിര്‍കാറ്റുകുളിര്‍പ്പിച്ച മനസ്സുമായി,
ചീനവലകളും തോണികളും കണ്ടുകൊണ്ട്
കോട്ടുവള്ളിപ്പാലത്തിന്റെ കൈവരികളിരുന്ന് കഥകള്‍ പറഞ്ഞിരുന്നപ്പോള്‍ സച്ചിയോട് എന്റെ മനസ്സിലെ പുതിയ ആഗ്രഹം പറഞ്ഞത്.
“സച്ചീ, എനിക്ക് പറവൂര്‍ ടൗണിലേ താമസം മതിയായി.
ഈ കോട്ടുവള്ളിപ്പാലത്തില്‍ നിന്നും ചീനവലകളും കണ്ട് കാറ്റും കൊണ്ട്
എന്നും രാത്രിയേറെയാകും വരെ ഇരിക്കണമെന്ന് കൊതിതോന്നുന്നു.”
“അതിനെന്താ ഡാക്ടറേ, നമുക്ക് ആ ലോഡ്ജ് വിടാം,
ഇവിടെ ഒരു വീടു സംഘടിപ്പിക്കാം .”
“പക്ഷേ എനിക്ക് കൂട്ടായിട്ടാരേകിട്ടും?
ഒരു വീട് മുഴുവനും എനിക്കാവശ്യമില്ലല്ലോ ?”
യഥാര്‍ത്ഥ പ്രശ്നം ഞാന്‍ അവതരിപ്പിച്ചു.
സച്ചി ഒരുനിമിഷം ചിന്തിച്ചിരുന്നു എന്നിട്ട് പറഞ്ഞു,
“ഡാക്ടറുവാ, നമുക്ക് ഒരാളേ ഇപ്പോള്തന്നേകാണാം”
ഞങ്ങള്‍ കോട്ടുവള്ളിപ്പാലത്തില്‍ നിന്നും തിരിച്ച് കവലയിലേക്ക് നടന്നു .
പാലത്തിന്റെ അടുത്തുതന്നേയുള്ള ഒരു വീട്ടിലേക്കാണ് ഞങ്ങള്‍ പോയത്.
അറയും നിരയും ഉള്ള ഒരു സാമാന്യം വലിയ ഒരു വീട്
ചുറ്റും ഇട്ടിരുന്ന പന്തല്‍ അഴിച്ച് മാറ്റുന്നതേയുള്ളൂ.
എന്തോ വിശേഷം ആ വീട്ടില്‍ കഴിഞ്ഞതേയുള്ളൂ എന്നെനിക്ക് തോന്നി .
സച്ചി ചിരപരിചിതനേപ്പോലെ
“അമ്മായീ, അമ്മായി എവിടെപ്പോയീ?”
എന്നുചോദിച്ചുകൊണ്ട് വീടിനകത്തേക്കുകയറിപ്പോയി.
എന്നാല്‍ ഞാന്‍ ഒന്നു സംശയിച്ചു നിന്നു.
അപ്പോഴേക്കും സച്ചിയും
ഏതാണ്ട് അമ്പത് വയസ്സുതോന്നുന്ന ഒരു സ്ത്രീയും കൂടിയിറങ്ങിവന്നു.
അവരെന്നേയൊന്നു സൂക്ഷിച്ചുനോക്കി, എന്നിട്ടു ചോദിച്ചു.
“ഹോമിയോ ഡാക്ടറാ അല്ലേ?”
“അല്ല, വെറ്റേറിനറി ഡോക്ടര്‍” ഞാന്‍ തിരുത്തി.
അവര്ചിരിച്ചു.
“ഹോമിയോ ആയാലും, വെറ്റേറിനറിആയാലും ഡാക്ടറല്ലേ? അതുമതി,
സച്ചി പറഞ്ഞതുകൊണ്ട് ഞാന്‍ വേറൊന്നും ചോദിക്കുന്നില്ല,
ഡാക്ടര്‍ക്ക് ഒരു മുറി ഞാന്‍ തരാം, എപ്പോഴെന്നുവെച്ചാല് വന്നോളൂ”
എന്റെ ഹൗസ് ഓണറും ഞാനുമായുള്ള ആദ്യ സംഭാഷണമതായിരുന്നു.
തിരികെ പറവൂര്‍ക്കു പോകുവാന്‍
ചെറിയപ്പള്ളി സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ സച്ചിയും കൂടെ വന്നു.
‘ഡാക്ടര്‍ക്കു ഭാഗ്യമുണ്ട് ,
മുപ്പതുരൂപാ പ്രതിമാസവാടകയ്ക്ക് ഒരുമുറി തരാമെന്നാണമ്മായി സമ്മതിച്ചത്.”
“മുപ്പതുരൂപയോ?”
എനിക്ക് അത്രയും കുറഞ്ഞ വാടക ഒരു അത്ഭുതമായിതോന്നി.
സച്ചി ചിരിച്ചു,
“ഒരു മുറിക്കല്ല, ഒരു വീടിന്, ഡാക്ടര് നോക്കിക്കോ,
ഒരാഴ്ച്ച കഴിയുമ്പോള്‍ അമ്മായിഡാക്ടറേ ഈ വീട് ഏല്‍പ്പിച്ചിട്ട്
മകളുടെ വീട്ടില്‍ പോകും.
വീടു സൂക്ഷിക്കുന്നതിനു
കൂലി ഇങ്ങോട്ടു തന്നാലും അത്ഭുതപ്പെടരുത്,അതാ അമ്മായി .”
“അമ്മായിക്ക് ഒരു മകളേ ഉള്ളോ?” ഞാന്‍ ചോദിച്ചു.
“അതൊക്കെ ഒരു കഥയാണ്,” സച്ചിപതുക്കെപ്പറഞ്ഞു.
“അമ്മായിക്ക് മക്കള്‍ രണ്ടായിരുന്നു, ഒരു മകനും മകളും .
മകനായിരുന്നു എല്ലാകാര്യങ്ങളും നോക്കിയിരുന്നത്.
ഇലക്ട്രിസിറ്റി വകുപ്പില്‍ ലൈന്‍ മാനായിരുന്നു,
ഒരിക്കല്‍ അവന് പോസ്റ്റില്‍ കയറി പണിചെയ്യുന്നസമയം
ആരോ ലൈന്‍ ചാര്‍ജ്ജുചെയ്തു ബാക്കി ഡാക്ടര്ക്കൂഹിക്കാമല്ലോ!”
ഞാന്‍ ഒന്നും പറഞ്ഞില്ല .
ഇലക്ട്രിക്ക് ലൈനില്‍ ഒരുമനുഷ്യന് കരിഞ്ഞ് തൂങ്ങിനില്‍ക്കുന്നതും,
ആളുകള്‍ ഓടിക്കൂടുന്നതുമെല്ലാം എന്റെ മനസ്സിലേക്ക് ഓടി എത്തി.
ഞാന്‍ ചോദിക്കാതെതന്നേ സച്ചി തുടര്‍ന്നു,
“പിള്ളേരു കൈക്കുഞ്ഞുങ്ങളായിരുന്നപ്പോഴാണ്
അമ്മായിയുടെ ഭര്‍ത്താവ് രണ്ടാം ലോകമഹായുദ്ധത്തിനു പോയത്,
അന്ന് അമ്മായിക്ക് കൂടിയാല്‍ ഇരുപതോ ഇരുപത്തിഒന്നോ വയസുകാണും”
“എന്നിട്ടോ?” ഞാന്‍ ചോദിച്ചു
“എന്നിട്ടെന്താവാന്‍?
യുദ്ധത്തിനുപോയ അനേകരേപ്പോലെ അയാളും പോയി,
പിന്നെ ഒന്നും അറിഞ്ഞിട്ടില്ല,
കൊല്ലപ്പെട്ടോ? അതോ ജപ്പാന്‍കാരുടെ തടവുകാരനായോ എന്നറിയില്ല.
പിന്നീട് ഒരു വിവരവും കിട്ടിയിട്ടില്ല ”
“വല്ലാത്തകഷ്ടം തന്നേ, അല്ലേ സച്ചീ?”
ഞാന്‍ മനസ്സില്‍ തോന്നിയ സഹതാപം മറച്ചുവച്ചില്ല.
“എന്തായിരുന്നു അവിടെ ഒരു പന്തലും മറ്റും?
വല്ല വിശേഷവും ഉണ്ടായിരുന്നോ ?”
“ അതോ, അത് മറ്റൊരു വിശേഷം!
അമ്മായിയുടെ അമ്മയുടെ പതിനാറടിയന്തിരമായിരുന്നു.
വല്യമ്മ നൂറിനുമുകളില്‍ വയസായിട്ടാണുമരിച്ചത്.
അവസാനം ഒരുവര്‍ഷം ഒരു ബോധവും ഉണ്ടായിരുന്നില്ല.
അവരേനോക്കി നോക്കിയാണമ്മായി ഇത്രക്ക് ക്ഷീണിച്ചത്.
രാത്രിയില്‍ ഉണര്‍ന്നാല്‍ വല്യമ്മ പുറത്തേക്ക് ഇറങ്ങി ഓടും,
പലതവണ കുളത്തില്‍ പോയി ചാടിയിട്ടുണ്ട് ,
അതുകാരണം അമ്മായിക്ക് ഒന്നു ശരിക്കുറങ്ങാന്‍ പോലും പറ്റുമായിരുന്നില്ല.”
സച്ചി എന്നോടെന്തോ ചോദിച്ചു , ഞാന്‍ മറുപടി പറഞ്ഞില്ല,
ഒരു പാവം സ്ത്രീ ഈഭൂമിയില്‍ എന്തെല്ലാം സഹിക്കേണ്ടി വന്നു
എന്നു ചിന്തിക്കുകയായിരുന്നു ഞാന്‍ .
അടുത്ത ആഴ്ച്ച ഞാന്‍ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറ്റി
എനിക്ക് പുതിയ താമസം ഇഷ്ടമായി
ബ്ലോക്ക് ഓഫീസിലേക്ക് നടന്നുപോകാനുള്ള ദൂരമേയുള്ളൂ
ഞാന്‍ കൊതിച്ചതു പോലെ കോട്ടുവള്ളിപ്പാലത്തില്‍
രാത്രി ഒരുപാടുനേരം മതിമറന്നിരിക്കുവാന് അവസരവും
അമ്മായി രാവിലെ ഉണരും
അപ്പോള്‍ത്തന്നെ റേഡിയോ ഓണ്‍ ചെയ്യും
സ്റ്റേഷന് തുറക്കുന്നസംഗീതം കേട്ടാണു ഞാന്‍ ഉണരാറ്.
രാത്രി റേഡിയോസ്റ്റേഷന്‍ അടക്കുമ്പോഴേ അമ്മായി റേഡിയോ ഓഫ് ചെയ്യൂ
അമ്മായിക്ക് മകനും ഭര്‍ത്താവും മകളും എല്ലാം
ആ റേഡിയോ പ്രക്ഷേപണമാണെന്ന തിരിച്ചറിവില്‍ ഞാന്‍
ആ ശബ്ദത്തിനു യാതൊരു എതിരും പറയാന്‍ പോയില്ല
ദിവസങ്ങള്‍ നീങ്ങിയപ്പോള്‍
ഞാന്‍ ആ ശബ്ദം ആസ്വദിച്ചുതുടങ്ങി എന്നതായിരുന്നു സത്യം
ആ വീട്ടില്‍ ഒരു മുറി ഒരു വൈദ്യനാണു വാടകക്ക് കൊടുത്തിരുന്നത്
വൈദ്യന് ആഴ്ച്ചയില്‍ രണ്ടുദിവസം ഉച്ചക്കുശേഷം അവിടെ വന്നിരുന്ന്
രോഗികളേ പരിശോധിക്കും
അമ്മായി എന്നേ വൈദ്യനു പരിചയപ്പെടുത്തി
“ഇതാണു സച്ചിയുടെ കൂട്ടുകാരന് പുതിയ ഹോമിയോ ഡാക്ടര്!’
“ഹോമിയോ ഡോക്ടറല്ല, വെറ്റേറിനറി ഡോക്ടര്‍!” ഞാന്‍ വീണ്ടും തിരുത്തി
“എന്റെ ഡാക്ടറേ അത് എന്തുവേണേലാട്ടേ, എനിക്ക് ഒരു കുഴപ്പവും ഇല്ല.”
വൈദ്യന് പരിചയഭാവത്തില്‍ ചിരിച്ചു
“ഏതായാലും വീട്ടിലൊരാളായല്ലോ
ഇനി അമ്മായിക്ക് മോളുടെ അടുത്ത് പോകാമല്ലോ അല്ലേ?”
“ അതിനേപ്പറ്റി ഞാന്‍ ഓര്‍ക്കായ്കയല്ല,
അമ്മമരിച്ചതല്ലേ കുറച്ചുദിവസംകൂടി കഴിഞ്ഞോട്ടേ
അതല്ലേ അതിന്റെ ശരി ?”
അപ്പോളങ്ങിനെ പറഞ്ഞെങ്കിലും അമ്മായി അതില്‍ ഉറച്ചുനിന്നില്ല ഒരാഴ്ച്ചകഴിഞ്ഞപ്പോള്‍ മകള്‍ അമ്മായിയേ കാണാന്‍ വന്നു
തിരികെപ്പോയപ്പോള് അമ്മായിയും കൂടെപ്പോയി
അങ്ങിനെ ദിവസം ഒരു രൂപാ വാടകക്ക് ഞാന്‍ ആ വീട്ടിലെ വീട്ടുകാരനായി
വൈദ്യനും സച്ചിയും ഞാനും
പലസന്ധ്യകളിലും ആ മുറ്റത്ത് കസേരയിട്ടിരുന്ന് കഥകള്‍ പറഞ്ഞിരുന്നു
നാലുമാസം കഴിഞ്ഞപ്പോള്‍
എനിക്ക് കടനാട്ടിലേക്ക് സ്ഥലം മാറ്റം ആയിപ്പോന്നു
പിന്നെ ഒരു ഇരുപത് വര്‍ഷത്തേക്ക് ഞാന്‍ അമ്മായിയേപ്പറ്റി ഒന്നും കേട്ടില്ല
ഒരിക്കല്‍ ഞാന്‍ എന്റെ ഒരു പരിചയക്കാരി ചേച്ചിയില്‍നിന്നാണ്,
അമ്മായിയേപ്പറ്റി കേള്‍ക്കുന്നത്
അമ്മായിയുടെ മകളുടെ വീട് അവരുടെ അടുത്താണ്
അമ്മായി ഇപ്പോള്‍ സ്ഥലത്തുണ്ട്
ഞാന്‍ ചേച്ചിയുടെ കൂടെ അമ്മായിയേ തേടിച്ചെന്നു
അന്നത്തേപോലെ തന്നേ മഴപെയ്ത് ഈറനായ അന്തരീക്ഷം
വരാന്തയില്‍ സന്ധ്യാദീപത്തിന്റെ വെളിച്ചത്തില്കൂനിയിരിക്കുന്ന വൃദ്ധ
എന്റെ പഴയ ഹൗസ് ഓണര്‍ അമ്മായിയാണെന്നെനിക്ക് മനസ്സിലായി
എണ്‍പത് വയസിന്റെ വാര്‍ദ്ധക്യം അവരേ ബാധിച്ചിരിക്കുന്നു
‘അമ്മായിക്ക് ഇതാരെന്ന് മനസ്സിലായോ?” ചേച്ചി ചോദിച്ചു
അമ്മായി ഒന്നുരണ്ടുനിമിഷം എന്നേ സൂക്ഷിച്ചുനോക്കി
ആ മുഖത്ത് ഒരു പരിചയച്ചിരി ഉണര്‍ന്നു
“ഇത് നമ്മുടെ ബ്ലോക്കിലെ പഴയ ഹോമിയോഡാക്ടറല്ലേ? പാലാക്കാരന്?” “ഹോമിയോ അല്ല വെറ്റേറിനറി,”
ഞാന്‍ പഴയതുപോലെ അവരെ തിരുത്താന്‍ നോക്കി
“എന്റെ ഡാക്ടറേ, ഹോമിയോയോ വെറ്റേറിനറിയോ എന്തുവേണേലാട്ടേ
ഞാന്‍ ഡാക്ടറേ മറന്നില്ലല്ലോ അതുപോരേ?”
അമ്മായിയുടെ മുഖത്ത് ഒരു ചിരി,
ഞാന്‍ പിന്നെ എതിരൊന്നും പറഞ്ഞില്ല.
ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും അവര്‍ എന്നേ മറന്നില്ലല്ലോ !
എന്നേ ശരിക്കും സല്‍ക്കരിച്ചിട്ടേ അമ്മായി തിരികെ വിട്ടൊള്ളു
ഇപ്പോള്‍ അതുകഴിഞ്ഞ് ഒന്‍പത് വര്‍ഷം ആയി
പിന്നെ ഞാന്‍ അമ്മായിയേ കണ്ടിട്ടില്ല
ഇപ്പോഴും അമ്മായി ഉണ്ടോ ആവോ?
ഉണ്ടെങ്കില്‍ തൊണ്ണൂറുകളുടെ പടിവാതിലില്‍ ആയിരിക്കും
വാര്‍ദ്ധക്യം കുറേക്കൂടി കടന്നുകയറിയ നിലയില്‍
എന്നേകണ്ടാല്‍ തിരിച്ചറിയുമോ?
അറിയാതിരിക്കില്ല
എങ്കിലും കുറച്ചുസമയം സൂക്ഷിച്ചുനോക്കിയിട്ട് പറഞ്ഞേക്കും
“ഇത് നമ്മുടെ ബ്ലോക്കിലേ പഴയ ഹോമിയോ ഡാക്ടറല്ലേ?
ഡാക്ടറേ ഞാന്‍ മറക്കുമോ?”
അങ്ങിനെ പറഞ്ഞാലും ഇനി ഞാന്‍ തിരുത്തിപ്പറയുകയില്ല
ഹോമിയോയോ വെറ്റേറിനറിയോ എന്തുവേണമെങ്കിലുമാകട്ടേ
എന്നേ അവര്‍ മറന്നില്ലല്ലോ.....................!!
Friday, May 8, 2009
മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9
9 ദിവസം തുടര്‍ച്ചയായി
ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്.
പതിവിനു വിരുദ്ധമായി ഒരല്പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത്
എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും
ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്।
പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക)
ഭാഗം :9
പുലിവേലില്‍ അച്ചന് രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു
ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന് ചേട്ടന് വിശദീകരിച്ചു
“നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും
ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।”
അച്ചന് പറഞ്ഞു
“അത് ആരും ആകട്ടേ,” മനോഹരന് ചേട്ടന് തുടര്‍ന്നു
“അയാളുടെ ഉദ്ദേശം എന്ത് ?
അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?”
അതിലാണു നമുക്ക് താല്പര്യം,
അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .”
“അതിനെന്താ, ഇവിടെ നിങ്ങള്‍ക്ക് എത്ര ദിവസം വേണമെങ്കിലും താമസിക്കാം, ഭക്ഷണകാര്യങ്ങളില്‍ എന്തെങ്കിലും നിര്‍ബ്ബന്ധങ്ങള്‍ ഉണ്ടെകില്‍
അത് പീറ്റര്‍വരുമ്പോള്‍ പറഞ്ഞുവിട്ടാല്‍ മതി.”
അച്ചന് തിരികെ പോകാന്‍ എഴുന്നേറ്റു
അച്ചന്റെ കുശിനിക്കാരനാണ് കോതമംഗലംകാരന്‍ പീറ്റര്‍
രാത്രി ഞാന്‍ കുറച്ചുസമയം ടി വി കണ്ടിരുന്നു
രാവിലെ ഉണര്‍ന്നപ്പോള്‍ ഏഴുമണിയായി
വിഷ്ണു നല്ല ഉറക്കമാണ്,
മനോഹരന് ചേട്ടനെ മുറിയില്‍ കണ്ടുമില്ല
എട്ടുമണിക്ക് പീറ്റര്‍ കാപ്പിയും പലഹാരങ്ങളുമായി വന്നപ്പോഴും
മനോഹരന് ചേട്ടനെ കണ്ടില്ല
പതിനൊന്നുമണിയായപ്പോള്‍ ചേട്ടന് വന്നു
“ഞാന്‍ മണവാളക്കുറിച്ചിയില്‍ ആകെ ഒന്നു കറങ്ങി,
ഷീബായുടെ സ്ഥലത്തിന്റെ കിഴക്കു ഭാഗത്ത് ഒരു മാവിന് തോട്ടമുണ്ട്
മധുരക്കാരന്‍ ഒരു ദൊരൈ സാമിയുടേത്
ആ തോട്ടത്തില്‍ കൂടി വന്നാല്‍ ആ തോടിന്റെ സൈഡില്‍ വരാം
അവിടെ അല്പം ബുദ്ധിമുട്ടിയാല്‍ മാവില്‍കൂടി കയറി
ഇവരുടെ ചുറ്റുമതിലില്‍ കയറാം
അങ്ങിനെ ഷീബായുടെ വീട്ടിലെ പാലമരത്തിന്റെ അടുത്തേക്ക്
ആരുടേയും ശ്രദ്ധയില്‍ പെടാതെ വരാം.”
“ചുരുക്കത്തില്‍ വഴിക്ളിയര്‍, ഇനി വെള്ളിയാഴ്ച്ച യാകുകയേ വേണ്ടൂ അല്ലേ?” എനിക്കും തൃപ്തിയായി
ആദിവസങ്ങളില്‍ ഒന്നും ഞാന്‍ മുറിവിട്ട് പുറത്തേക്ക് പോയില്ല
എന്നേ കണ്ടാല്‍ സൂസമ്മ തിരിച്ചറിയും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു
വെള്ളിയാഴ്ച്ച വൈകിട്ട് പുലിവേലില്‍ അച്ചന് വന്നു
ഒരു കുരിശുരൂപവും അച്ചന് കൊണ്ടുവന്നിരുന്നു
“ഇന്നു രാത്രി നിങ്ങള്‍പോകുമ്പോള്‍ ഇതുകൂടി കൈയ്യില്‍ ഇരിക്കട്ടേ,
ഞാന്‍ നിങ്ങള്‍ തിരിച്ചുവരും വരെ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവും, കര്‍ത്താവുനിങ്ങളേ അനുഗ്രഹിക്കട്ടേ!”
ഈനല്ലമനുഷ്യനേയാണല്ലോ ഞങ്ങള്‍ നേരത്തെ തെറ്റിധരിച്ചതെന്നോര്‍ത്തപ്പോള്‍ ഞങ്ങള്‍ക്കെല്ലാം വിഷമം തോന്നി
കഴിഞ്ഞകുറച്ചുദിവസത്തേ നിരീക്ഷണത്തില്കൂടി ജോണി വരികയും പോകുകയും ചെയ്യുന്ന സമയം മനോഹരന് ചേട്ടന് കൃത്യമായി മനസിലാക്കിയിരുന്നു। ഏഴുമണിയായപ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ച് തയ്യാറായി
“ഒരു കേരളാ വണ്ടി രാത്രി വഴിയില്‍ പാര്‍ക്കുചെയ്താല്‍
ആരെങ്കിലും ശ്രദ്ധിച്ചാലോ ഒരു ചെറിയ മുന്‍കരുതല്‍ ഇരിക്കട്ടേ.”
മനോഹരന് ചേട്ടന് ഞങ്ങളുടെ വാനിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി
പകരം ടി എന്‍ 72 6234 എന്ന നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചു
“ചേട്ടാ, നമ്മളുടെ ഫൈനല്‍ പ്ലാന്‍ എങ്ങിനെ?”
ഞാന്‍ ചോദിച്ചു
“നമ്മള് വണ്ടി ഈ മാവിന് തോപ്പിലെ ദൊരൈസാമിയുടെ തോട്ടം കാവല്‍ക്കാരന്റെ ക്വാര്‍ട്ടേഴ്സിനടുത്തായി പാര്‍ക്കുചെയ്യുന്നു।
ഇത് വിളവെടുപ്പുകാലമല്ലാത്തതുകൊണ്ട് എല്ലാ വെള്ളിയാഴ്ച്ചയും
കാവല്ക്കാരന് അയാളുടെ വീട്ടില്‍ പോകും
പോയാല്‍ പിന്നെ തിങ്കളാഴ്ച്ചയേ തിരിച്ചുവരൂ
ഞാന്‍ കഴിഞ്ഞദിവസം പറഞ്ഞ ആ മാവിലൂടെ കയറി
ഷീബായുടെ വീട്ടിനടുത്ത് പാലമരവും അടുക്കളയും കാണാവുന്ന വിധത്തില്‍ ഒളിച്ചിരിക്കും
ഉദ്ദേശം എട്ടുമണിക്ക് ജോണിയുടെ കാര്‍ വരും
ജോണിയുടെ മുറിയില്‍ ലൈറ്റ് അണച്ചാല്
ഞാന്‍ മൊബൈലില്‍ വിളിച്ച് അറിയിക്കാം
നിങ്ങള്‍ വാനില്‍ നിന്നും പുറത്തിറങ്ങാതെ കാത്തിരിക്കണം
ഈ പി.ടി। എന്നും ആറ്റിലൂടെ ത്തന്നേ വരണമെന്നില്ല
നിങ്ങള്‍ അയാളെ കണ്ടാല്‍ എന്നേ അറിയിക്കണം
നിങ്ങള്‍ അകത്തേക്കുവരേണ്ട സമയം ഞാന്‍ അറിയിക്കാം
അതുവരെ നമ്മളുടെ സാന്നിദ്ധ്യം ആരും മനസ്സിലാക്കരുത് .”
മാവിന് തോട്ടത്തിന്റെ അടുത്തെത്തിയപ്പോള്‍
വിഷ്ണു വാനിന്റെ ഹെഡ് ലൈറ്റ് ഓഫ് ചെയ്തു
റോഡില്‍നിന്നും വീട്ടിലേക്കുള്ള വഴി ഇറക്കമാണു
അതുകൊണ്ട് ന്യൂട്ടര്‍ ഗീയറില്‍ ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ ഉദ്ദേശിച്ച സ്ഥലത്തേത്തി. മനോഹരന് ചേട്ടന് ശബ്ദമുണ്ടാക്കാതെ മാവിലൂടെ കയറി
ഷീബായുടെ പറമ്പില്‍ കയറി അപ്രത്യക്ഷനായി
എട്ടരയായപ്പോള്‍ മനോഹരന് ചേട്ടന്റെ ആദ്യ കോള്‍ വന്നു
“ജോണിയുടെ മുറിയില്‍ ലൈറ്റ് അണഞ്ഞു.”
പത്തുമണിയായപ്പോള്‍ വീണ്ടും കോള്‍ വന്നു
“സൂസമ്മ അടുക്കളയില്‍ വന്നിട്ടുണ്ട്,
അവര്‍ അടുക്കളയുടെ നടുവിലായി എന്തോ വച്ച് തീകൂട്ടുന്നുണ്ട്
എന്താണെന്നു മനസ്സിലാക്കാന്‍ പറ്റുന്നില്ല.”
ഈ സമയം ആനി എന്റെ കാലില്‍ തലവെച്ച് ഒന്നു തട്ടി
ഞാന്‍ മുന്നോട്ടുനോക്കിയപ്പോള്‍ ഒരാള്‍ ഒരു വള്ളം ആ ആറ്റുവഞ്ചിമരത്തില്‍ കെട്ടുന്നതും മതിലിന്റെ ഇടുങ്ങിയ വിടവിലൂടെ അകത്തേക്കുപോകുന്നതും നിലാവെളിച്ചത്തില്‍ കണ്ടു
അഞ്ചുമിനിട്ടുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന
മനോഹരന് ചേട്ടന്റെ കോള്‍ വന്നു
ഞങ്ങള്‍ മൂന്നുപേരും ശബ്ദം ഉണ്ടാക്കാതെ
മാവിലൂടെ ഷീബായുടെ പറമ്പിലേക്ക് കയറി
ഏതാണ്ട് അഞ്ചടിപ്പൊക്കവും നല്ല തടിയുമുള്ള ഒരു മനുഷ്യന്
യക്ഷിപ്പാലയുടെ ചുവട്ടില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു
അതാണു ഞങ്ങള്‍ കാത്തിരിക്കുന്ന പി।ടി। എന്ന് ഞങ്ങള്‍ക്കു മനസ്സിലായി
ഒരു സഞ്ചിയില്‍ നിന്നും എന്തൊക്കെയോ എടുത്തയാള്‍
ഒരു തട്ടത്തില്‍ വെയ്ക്കുന്നുണ്ട്
അടുക്കളയുടെ നടുക്കായി ഒരു ലോഹത്തകിടില്‍ കൂട്ടിയ അടുപ്പില്‍
ഒരു പാത്രത്തില്‍ എന്തോ ചൂടാക്കിക്കൊണ്ടിരിക്കുകയാണ്.
പി।ടി। കൊണ്ടുവന്ന സാധനങ്ങള്‍ സൂസമ്മ ആ പാത്രത്തിലേക്കിട്ടിട്ട്
ഇളക്കാന്‍ തുടങ്ങി
പതുക്കെപ്പതുക്കെ ആ പാത്രത്തില്‍ നിന്നും
ഒരു വെള്ള പ്പുക പൊങ്ങിത്തുടങ്ങി
സൂസമ്മ എന്തോ ഒന്ന് തീയ്യിലേക്കിട്ടു
തീ ആളിക്കത്തി
അതോടെ ആ മുറിയിലും പുറത്തും വലിയ പ്രകാശം ആയി
ആ പ്രകാശത്തില്‍ പാലമരച്ചുവട്ടില്‍ നില്ക്കുന്ന പി.ടി. യേക്കണ്ടപ്പോള്‍
ശരിക്കും ഗന്ധര്വ്വന് നില്‍ക്കുകയാണോഎന്ന് എനിക്കും സംശയം തോന്നി
പിന്നെക്കണ്ടകാഴ്ച്ച,
എനിക്ക് ജീവിതത്തില്‍ മറക്കാനൊക്കുകയില്ല
വിചിത്രമായ ശബദ്ങ്ങള്‍ ഉണ്ടാക്കിക്കൊണ്ട്
സൂസമ്മ തീയുടെ ചുറ്റും നൃത്തം ചെയ്യുന്നു
ശരിക്കും ഒരു പാമ്പ് ആടുന്നതുപോലെ
അടുക്കളയില്‍ നിന്നും പുക പുറത്തേക്ക് വന്നുതുടങ്ങിയപ്പോള്‍
പി.ടി.വന്നവഴി തിരികെ നടന്നു
അയാള്‍ പോകാന്‍ പോകുകയാണെന്നുതോന്നുന്നു
എന്റെ പോക്കറ്റിലെ ഫോണില്‍ വൈബ്രേഷന്‍
മനോഹരന് ചേട്ടന് സിഗ്നല്‍ തന്നിരിക്കുന്നു
ഞാന്‍ ആനിയമ്മപ്പോലീസിന്റെ മുതുകില്‍ തട്ടി
ആനിക്ക് ആ സമ്മതം ധാരാളമായിരുന്നു
അവള് മിന്നല്‍പ്പിണര്‍ പോലെ ഒരു ചാട്ടംചാടിയതും
പി।ടി।യുടെ ഷര്‍ട്ടിന്റെ കോളറില്‍ കടിച്ചുപിടിച്ച് വെട്ടിച്ചു വലിച്ചതും
ഒരു നിമിഷംകൊണ്ടുകഴിഞ്ഞു
പി.ടി. ബാലന്‍സു തെറ്റി മുന്നോട്ടുമറിഞ്ഞു
ആ സെക്കന്റില്‍ മനോഹരന് ചേട്ടന് പി.ടി.യെ
സൈക്കില്‍ ചെയിന്‍ കൊണ്ട് ബന്ധിച്ചു
പി.ടി. യുടെ ഭാഗത്തുനിന്നും ഒരു ചെറിയ പ്രതിഷേധം പോലും ഉണ്ടായില്ല ആനിയുടെ ആക്രമണത്തില്‍ ത്തന്നേ അയ്യാള് വിരണ്ടുപോയിരുന്നു
“എന്നേക്കൊല്ലല്ലേ!”
എന്നൊരു മുറവിളിമാത്രമേ അയാളില്‍ നിന്നും ഉണ്ടായുള്ളൂ
“താനാരാ ?” മനോഹരന് ചേട്ടന് ഗൗരവത്തില്‍ ചോദിച്ചു
“ഞാന്‍ പത്മനാഭന് തമ്പി, നാരകക്കാനത്താണു വീട് .”
അയാള്‍ ദയനീയമായി പറഞ്ഞു
“എന്താണീ കാണുന്നതൊക്കെ?
നിങ്ങള്‍ എന്താണു സൂസമ്മക്ക് കൊടുത്തത് ?”
തമ്പി ഞങ്ങളേ എല്ലാവരേയും മാറിമാറി നോക്കി
“അത് അത് ഒരു ആയുര്‍വ്വേദമരുന്നാണ്.”
“എന്തിന്?”
തമ്പിക്ക് അത് പറയാന്‍ അല്‍പ്പം മടിപോലെ
പിന്നെ പേടിച്ചിട്ടാണെന്നു തോന്നുന്നു കൂടുതല്‍ വിശദീകരിച്ചു
“ഒരു പ്രത്യേക തരം എണ്ണയാണ്,
ഇപ്പോള്‍ അടുപ്പില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്.
നിത്യ യൗവ്വനം ലഭിക്കാനായി
ഒരു പുരാതന താളിയോലഗ്രന്ഥത്തില്‍ നിന്നും ലഭിച്ച
കുറിമാനപ്രകാരമാണിത് തയാറാക്കുന്നത്.
അത് ദേഹത്തു തേച്ചാല്‍ ജരാ നരകള്‍ ബാധിക്കുകയില്ല”
“ഓ, അതാണീ തള്ള ശനിയാഴ്ച്ചകളില്‍ ഇത് ദേഹത്ത് തേച്ച്
മൂന്നാലുമണിക്കൂര്‍ ഉലാത്തുന്നത് അല്ലേ? കൊള്ളാം, കൊള്ളാം,”
വിഷ്ണു ചിരിച്ചു
“ഞാനീ അപൂര്‍വ്വമരുന്നുകള്‍ ശേഖരിക്കുന്ന ഒരാള്‍ മാത്രം ,
ഞാന്‍ അല്ലാതെ ഒരുകുറ്റവും ചെയ്തിട്ടില്ലല്ലോ
ഞാന്‍ പൊക്കോട്ടേ?”
പെട്ടന്നാണു മനോഹരന് ചേട്ടന് കത്തി വലിച്ചൂരിയതും
തമ്പിയുടെ കഴുത്തില്‍ അത് അമര്‍ത്തിപ്പിടിച്ചതും
“സത്യം പറയെടാ,
നീ എന്തോ ഒന്ന് ഞങ്ങളില്‍ നിന്നും മറച്ചുവെച്ചിട്ടില്ലേ ?”
പാലമരച്ചുവട്ടില്‍ ഭ്രാന്തുപിടിച്ചതുപോലെ
സൂസമ്മ താണ്ഡവനൃത്തം നടത്തുന്നതും
പാല മരത്തിലൂടെ പുരയുടെ മുകളില്‍ കയറുന്നതും ഇറങ്ങുന്നതും ഞങ്ങള്‍ കണ്ടു
“ഞാന്‍ പറയാം, ഇത് ഒരു പ്രത്യേക ഔഷധക്കൂട്ടാണ്,
ഈ കൂട്ട് പഴയഗ്രന്ഥത്തില്‍ നിന്നും കണ്ടുപിടിച്ചതും
പരീക്ഷിച്ച് ബോദ്ധ്യപ്പെട്ടതും സൂസമ്മയുടെ ഭര്‍ത്താവ് യാക്കോബാണ്,
ഞാന്‍ ചെറുപ്പം മുതലേ യാക്കോബുചേട്ടന്റെ കൂടെയായിരുന്നു
എണ്ണ പാകമായിവരുമ്പോളുള്ള ആ വെള്ള പ്പുക ശ്വസിച്ചാല്‍ പിന്നെ പറഞ്ഞറിയിക്കാനാവാത്ത ഒരുന്മാദമാണ്.”
‘ഇത് സത്യം!”
സൂസമ്മയുടെ നൃത്തം നോക്കിക്കൊണ്ട് വിഷ്ണു പറഞ്ഞു
“ചുരുക്കത്തില്‍ നീ നിത്യയൗവ്വനം എന്നപ്രതീക്ഷനല്‍കി
ഈ സ്ത്രീയെ മയക്കുമരുന്നിനടിമയാക്കിയിരിക്കുന്നു
ഇതുകൊണ്ട് നിനക്കുള്ള പ്രതിഫലം ?”
മനോഹരന് ചേട്ടന്റെ ആ ചോദ്യത്തിനുമുന്പില്
തമ്പി ഒന്നു പതറി ,പിന്നെ പതുക്കെപ്പറഞ്ഞു
“സൂസമ്മയുടെ അപ്പന് അവര്‍ക്കുകൊടുത്ത
വണ്ടന്മേട്ടിലെ ചിനാര്‍ എസ്റ്റേറ്റ് ,
അതിലെ വരുമാനം അത് പൂര്‍ണ്ണമായും എനിക്കാണ്,
പകരം എല്ലാ വെള്ളിയാഴ്ച്ചയുംഈ ഔഷധക്കൂട്ട് ഞാന്‍ ഇവിടെ എത്തിക്കണം.”
“യാക്കോബിനെന്താണു പറ്റിയത്?
നിങ്ങള്‍ അയ്യാളെ കൊന്നോ?”
ആ രഹസ്യം തമ്പിയറിയാതിരിക്കില്ലാ എന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു
“യാക്കോബുചേട്ടന്‍ ചിനാര്‍ എസ്റ്റേറ്റിലുണ്ട് ”
മനോഹരന് ചേട്ടന്റെമുഖത്ത് അവിശ്വസനീയത
‘പാവം യാക്കോബുചേട്ടന്‍
ഈ ലഹരി തുടര്‍ച്ചയായി ഉപയോഗിച്ചിരുന്നു , ഒരു കാലത്ത്,
ഇപ്പോള്‍ എന്റെ വീട്ടിലുണ്ട്
പകലും രാത്രിയും തിരിച്ചറിയാന്‍പോലും വയ്യാതെ ഒരു ഭ്രാന്തനായി .”
‘അപ്പോള്‍ സൂസമ്മയും?”
ഞാന്‍ ചോദ്യഭാവത്തില്‍ തമ്പിയേ നോക്കി
“പറയാനൊക്കില്ല, ഏതായാലും അവര്ക്കിതില് നിന്നും ഇനി മോചനമില്ല,
തലച്ചോറില്‍ ഈ പ്രത്യേക ഔഷധക്കൂട്ട് ഉണ്ടാക്കുന്ന ഉന്മാദത്തിന്റെ
അടിമയാണവര്‍, ഇനി ഈശ്വരനുപോലുമവരെ രക്ഷിക്കാനാവില്ല!”
തമ്പി പറഞ്ഞതെല്ലാം ശരിയാണെന്നെനിക്കുതോന്നി
മനോഹരന് ചേട്ടന് അയാളെ വിട്ടു
തമ്പിവന്ന വള്ളം ദൂരെ മറഞ്ഞപ്പോള്‍ ഞങ്ങള്‍ നേരേ വീട്ടുമുറ്റത്തേക്ക് ചെന്നു മൊബൈലില്‍ ഷീബായേ വിളിച്ചു
ജോണിയും സൂസമ്മയും മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ നേരം പുലരും വരെ തുടരുമെന്നതിനാല്‍ ഞങ്ങള്‍ക്ക് ഇനി ഒളിക്കേണ്ട ആവശ്യമില്ലല്ലോ
പിന്നെ ഷീബായേയും കൂട്ടി നേരേപള്ളിയില്‍ എത്തി
പുലിവേലില്‍ അച്ചന് അപ്പോഴും അള്‍ത്താരക്കുമുന്‍പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു .
പിന്നീടുള്ള കാര്യങ്ങള്‍ അച്ചനാണു തീരുമാനിച്ചത്
രാവിലെ ആറുമണിയായപ്പോള്‍,
വിഷണു ആലപ്പുഴയില്‍ ഒരു ചായക്കടയുടെ മുന്നില്‍ വാന്‍ നിര്‍ത്തി
ഒരു കടുംകാപ്പി കുടിച്ചു
ഷീബാ മുന്‍സീറ്റില്‍ ചാരിയിരുന്ന് ഉറങ്ങുകയാണ്,
പാവം, വലിയ ഒരു അപകടത്തില്‍ നിന്നും രക്ഷപെട്ട സമാധാനത്തോടെ
അവള് ഉറങ്ങട്ടേ!”
ആലപ്പുഴനിന്നും ഞാനാണു വാന്‍ ഓടിച്ചത്
ഉച്ചയോടുകൂടി തിരുവമ്പാടിയിലെത്തണം
പുലിവേലില്‍ അച്ചന് എല്ലാക്കാര്യവും അങ്ങോട്ടു വിളിച്ചുപറഞ്ഞിട്ടുണ്ട്
അവിടെ ഷീബായുടെ അഛനും അമ്മയും കാത്തിരിക്കുന്നു
അവിടെ ചെന്നിട്ടാവാം ഇനിവിശ്രമവും ഉറക്കവും
ഞാന്‍ നാഷണല്‍ ഹൈവേയിലൂടെ വണ്ടി നല്ല സ്പീഡില്‍തന്നേ വിട്ടു.
.................................................................................................................
പ്രീയ വായനക്കാരേ,
ഷെര്‍ലക്ക് ഹോംസ് കഥകള്‍ വായിച്ചുതുടങ്ങിയ നാള്‍മുതല്‍
ആ രീതിയിലുള്ള ഒരു കഥയെഴുതണമെന്നെനിക്ക് വലിയ മോഹം തോന്നിയിരുന്നു അങ്ങിനെയിരിക്കെയാണു ഷീബ (യഥാര്‍ത്ഥമായ പേരു മറ്റൊന്നാണ്.)
എന്നേ ഫോണില്‍ വിളിക്കുന്നത്.
ഷീബായേപ്പറ്റി ഞാന്‍ എഴുതിയകാര്യങ്ങള്‍ 90% വും സത്യമാണ്.
വലിയ ഒരു തോട്ടത്തിനു നടുവിലുള്ള ഭാര്‍ഗവീനിലയം പോലുള്ള ആ വീടും, മച്ചിലെ ചവിട്ടും അമ്മായിഅമ്മയുടെ നിബന്ധനകളുമെല്ലാം
ഷീബാ എന്നേഫോണില്‍ വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി।
പുലിവേലില്‍ അച്ചനും , പത്മനാഭന് തമ്പിയും,
ഞങ്ങളുടെ മണവാളക്കുറിച്ചിയാത്രയുമെല്ലാം
എന്റെ വെറും ഭാവന
അല്ലായെങ്കില്‍ ആഗ്രഹം അങ്ങിനെ കരുതിയാല്‍ മതി
മനോഹരന് ചേട്ടനും ഞാനും വിഷ്ണുവും ആനിയമ്മപ്പോലീസും എല്ലാം യഥാര്‍ത്ഥത്തിലുള്ളവര്‍ തന്നേ പക്ഷേ ഞങ്ങള്‍ക്കില്ലാത്ത കുറേ ബുദ്ധിപരമായ കഴിവുകള്‍ അവകാശപ്പെട്ടിട്ടുണ്ടെന്നുമാത്രം,
ഷീബാ ഇന്ന് വിവാഹമോചനം നേടി
ഈ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്നുണ്ട്
ഇടക്ക് എന്നേ വിളിക്കാറുമുണ്ട്.
സ്വന്തമായി ഒരു ജോലി ,
അതിനു ശേഷം മതി പുനര്‍വിവാഹം എന്നാണവളുടെ തീരുമാനം
ആ ഭാര്‍ഗവീനിലയത്തിലെ യഥാര്‍ത്ഥ്യരഹസ്യം ഞാന്‍ ഈ കഥയില്‍ എഴുതിയിട്ടില്ല
എന്തോ അത് ലാഘവബുദ്ധിയോടെ അത് എഴുതുവാന്‍ എനിക്ക് സാധിക്കുന്നില്ല
എന്നേ അത് അത്രക്ക് ഞെട്ടിച്ചതാണ്,അത് ഒരു രഹസ്യമായിത്തന്നേ ഇരിക്കട്ടേ...
ഈ ബ്ലോഗിനു വായനക്കാരില്‍ നിന്നും നല്ല പ്രതികരണമാണുണ്ടായത്
ഇതുവരെ 8०० ല്‍ അധികം പേര് ഈ ബ്ലോഗ് വായിച്ചതായി
ഇതില്‍ കൊടുത്തിരിക്കുന്ന കൗണ്ടര്‍ ചൂണ്ടിക്കാട്ടുന്നു
നന്ദി,വളരെ നന്ദി !!
ഷെര്‍ലക്ക് ഹോംസായി മനോഹരന് ചേട്ടനും,
വാട്ട്സണായി ഞാനും, വിഷ്ണുവും
പിന്നെ ഞങ്ങളുടെ ആനിയമ്മ പോലീസും
ഞങ്ങള്‍ തീര്‍ച്ചയായും വീണ്ടും വരും
ഇതുപോലെ മറ്റൊരു കഥയുമായി.....!
Wednesday, May 6, 2009
മണവാളക്കുറിച്ചിയില്‍ ഷീബക്കായൊരു രാത്രി.ഭാഗം.8
ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
9 ദിവസം തുടര്‍ച്ചയായി
ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായി
ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്
പതിവിനു വിരുദ്ധമായി ഒരല്പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത്
എങ്കിലും ഭാവനക്കതീതമായി
ഇതില്‍സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്.
പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും
എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക)
ഭാഗം :8
പുലിവേലില്‍ അച്ചന് പറഞ്ഞിരുന്നതുപോലെ
ഞങ്ങള്‍ പള്ളിയുടെ വലത്തു വശത്തുള്ള അശോകമരത്തിന്റെ ചുവട്ടില്‍
വാന്‍ ഒതുക്കിയിട്ടിട്ട് അച്ചന്റെ നമ്പരിലേക്ക് ഒരു മിസ്സ്ഡ് കോള്‍ ചെയ്തു
എന്നിട്ട് കാത്തിരുന്നു
കുറച്ചുസമയം കഴിഞ്ഞപ്പോള്‍
സൂസമ്മ വന്നു കാറില്‍കേറുന്നത് ഞങ്ങള്‍ കണ്ടു
അവര്‍ക്ക് പണ്ട് കണ്ടതിലും വളരെ ചെറുപ്പം ആയ പോലെ തോന്നി
സൂസമ്മയുടെ കാര്‍ പള്ളിയുടെ ഗേറ്റുകടന്നുപായിക്കഴിഞ്ഞ്
ഞങ്ങള്‍ വാനില്‍ നിന്നും ഇറങ്ങിപള്ളി മേടയിലേക്കു ചെന്നു
പുലിവേലില്‍ അച്ചന് ഞങ്ങളേയും കാത്ത്
വരാന്തയിലെ ഒരുകസേരയില്‍ ഇരുപ്പുണ്ടായിരുന്നു
“അച്ചന് സഹായിച്ചതിനാല്‍ ഒരുപാടുകാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.”
ഞാന്‍ അച്ചനോടുള്ള നന്ദി മറച്ചുവെച്ചില്ല
“ഒരു വൈദികന് നന്മയുടെ കൂടെയല്ലേ നില്‍ക്കേണ്ടത്?അല്ലേ ഡോക്ടറേ?”
പുലിവേലില്‍ അച്ചന് ചിരിച്ചു
അച്ചന് ഞങ്ങളോടൊപ്പം ഭക്ഷണം കഴിച്ചിട്ട്
ഉച്ച മയക്കത്തിനായി പോയി
ഞങ്ങള്‍ക്ക് ഉറക്കം വന്നില്ല
“ഇവിടെ ഒരുകാര്യം വ്യക്തം, പി.ടി.എന്നചുരുക്കപ്പേരുള്ള ഒരു വ്യക്തി ഇവിടെ വന്നിട്ടുണ്ട് ”
മനോഹരന് ചേട്ടന് വിശദീകരിച്ചു
“അയാള്‍ വരുന്നത് പുഴയിലൂടെ വള്ളത്തിലും,
ആ അറ്റുവഞ്ചിയില് വള്ളം കെട്ടിയിടുന്നതിന്റെ അടയാളം വ്യക്തമാണ്.”
“അപ്പോള്‍ അയാളാണോ ഗന്ധര്വ്വന്?”
വിഷ്ണു ചോദിച്ചു
“എന്നുവേണം കരുതുവാന്‍, ആ പാലമരത്തിലും ആരോ ചവിട്ടിക്കയറിയതിന്റെ അടയാളം ഉണ്ട്.”
“അതായത് മച്ചില്‍ കയറി ചവിട്ടുന്നതും ഈ പി.ടി.തന്നെയാണന്നു കരുതാം അല്ലേ?” ഞാന്‍ ചോദിച്ചു
“ഇങ്ങിനെയൊക്കെ കാണിക്കുന്നതുകൊണ്ട് ഈ പി.ടി.ക്ക് എന്തു പ്രയോജനം?” വിഷ്ണുവിനു സംശയം
“ആ ചോദ്യത്തിന്റെ ഉത്തരത്തിന്റെ പകുതി വ്യക്തം,പകുതി അവ്യക്തം।” മനോഹരന് ചേട്ടന് അല്പസമയം ആലോചിച്ചിട്ടുപറഞ്ഞു
“യക്ഷി ഗന്ധര്വ്വന് തുടങ്ങിയതൊക്കെ പാവം ഷീബായേ ഭീതിപ്പെടുത്താനുള്ള അടവിന്റെ ഭാഗമാണ്.
മച്ചിലേ ചവിട്ടും മറ്റും അതിന്റെ മറ്റൊരുഭാഗമായി വേണം കരുതാന്‍
എന്നാല്‍ ഇതൊക്കെ എന്തിനു?”
“ആ സൂസമ്മചേടത്തിയ്ക്ക് ഇതിലൊക്കെ പങ്ക് ഉണ്ടെന്ന്
എനിക്ക് പൂര്ന്ന വിശ്വാസമുണ്ട്।”
ഞാന്‍ എന്റെ മനസ്സില്‍ തോന്നിയത് മറച്ചുവെച്ചില്ല
“അതു പൂര്‍ണ്ണമായും ശരിയായിരിക്കും।”
മനോഹരന് ചേട്ടന് തലകുലുക്കിക്കൊണ്ട്പറഞ്ഞു
“ആ പാല്‍പ്പായസം ട്രിക്ക് മനസ്സിലായോ?
അതില്‍ മയക്കാനുള്ള എന്തോ ചേര്‍ക്കുന്നുണ്ട്.”
“എന്നാല്‍ ഷീബായ്ക്കുംകൂടി അതിലല്‍പ്പം കൊടുത്താല്‍ പോരേ?”
വിഷ്ണു എളുപ്പവഴിയില്‍ ക്രിയചെയ്യാന്‍ തുടങ്ങി
മനോഹരന്‍ചേട്ടനും ആ പോയിന്റില്‍ കണ്ഫ്യൂഷന് വന്നതുപോലെ തോന്നി പെട്ടന്നാണെനിക്ക് ഓര്‍മ്മ വന്നത്
“ഷീബാ പാല് കുടിക്കില്ല, കട്ടന്‍ കാപ്പിയാണിഷ്ടം.”
“അത് ശരിയായിരിക്കും, മാത്രവുമല്ല
ഷീബാ പാല്പ്പായസംകുടിച്ചിട്ട് കുരിശുവരക്കാന്‍ പോയാല്‍ അവിടെക്കിടന്നുറങ്ങിപ്പോയാലോ?”
“അടുക്കളയില്‍ ശനിയാഴ്ച പ്രവേശിക്കരുത്,
വെള്ളിയാഴ്ച വൈകിട്ട് അങ്ങോട്ടു നോക്കരുതെന്നൊക്കെയുള്ള നിര്‍ദ്ദേശം,
ശനിയാഴ്ച്ച രാവിലെ അവിടെ വച്ച് ഷീബായ്ക്കുണ്ടായ അനുഭവം,
ശനിയാഴ്ച പകല്‍ സൂസമ്മയുടെ സ്വഭാവത്തില്‍ വരുന്നമാറ്റം,
ഷീബാരാത്രിയില് കണ്ടെന്നു പറയുന്ന പ്രകാശം ശബ്ദം,
ഇവയെല്ലാം വിരല്‍ചൂണ്ടുന്നത്
ഇവിടെ എന്തോ മന്ത്രവാദം നടക്കുന്നു എന്നാണെന്നെനിക്കുതോന്നുന്നു.”
“ദുര്‍മ്മന്ത്രവാദം?”
ഞാന്‍ ചോദിച്ചു
“എന്നുവേണം കരുതാന്‍, അപ്പോഴും ഒരു ചോദ്യം എന്തിനു?”
“ഒരുസാദ്ധ്യത, ഒരു നിധികണ്ടെത്താനുള്ള ശ്രമമാണ്.
പ്രത്യേകിച്ചും, ഒരു അമ്പലം ഒരിക്കല്‍ ഉണ്ടായിരുന്ന ഒരു പറമ്പില്‍
നിധിപേടകം സ്വര്‍ണ്ണകൊടിമരം തുടങ്ങി വിലമതിക്കാനാവാത്ത വസ്തുക്കള്‍
മണ്ണില്‍ മറഞ്ഞുകിടക്കാന്‍ സാദ്ധ്യതയുണ്ട്.
അവ രഹസ്യമായി കണ്ടെത്താന്‍ ഉദ്ദേശിക്കുന്നതു കൊണ്ടാവണം,
സൂസമ്മ ആരേയും വീട്ടില്‍ കയറ്റാതെ അകലം പാലിക്കുന്നത്.”
“നാട്ടുകാരെ ഒഴിവാക്കാന്‍ പറ്റുമെങ്കിലും
മരുമകളുടെ ആള്‍ക്കാരെ ഒഴിവാക്കാനാവില്ലല്ലോ?
മണവാളക്കുറിച്ചിയില്‍ നിന്നും മീനാക്ഷീ പുരത്തുവന്ന് പെണ്ണന്വേഷിച്ചതിന്റെ പുറകിലും അതുതന്നെയാവാം.”
“നിധികിട്ടാന്‍ നരബലി നടത്തുന്നതിനേപ്പറ്റി എവിടെയോ വായിച്ചിട്ടുണ്ട്.”
വിഷ്ണു അങ്ങിനെ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി.
“അതുശരിയാണെങ്കില്‍ ഇവിടെ ഷീബാ വലിയ റിസ്കിലല്ലേ കഴിയുന്നത്,
അങ്ങിനെ വല്ലതും വേണ്ടിവന്നാല്‍ ഉപയോഗിക്കാനാണോ
ഈ തള്ള മകനേക്കൊണ്ട് ദൂരേ നിന്നും കല്യാണം കഴിപ്പിച്ചത്?”
ഞാന്‍ ആകെ വിയര്‍ത്തുപോയി.
“ഇനി ഒരുപക്ഷേ, ആ യാക്കോബിനേയും ബലികൊടുത്തതോ മറ്റോ ആണോ?”
വിഷ്ണു വീണ്ടും ചോദിച്ചു
“അതൊരു സാദ്ധ്യത മാത്രമാണു വിഷ്ണു,”
മനോഹരന് ചേട്ടന് ഇടപെട്ടു
“നമുക്ക് ഇനി ആ പി. ടി. യില്‍ നിന്നേ വിവരങ്ങള്‍ അറിയാന്‍ പറ്റൂ,
അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരുന്നേപറ്റൂ.”
“നമുക്ക് ആ സൂസമ്മയേ പിടിച്ച് രണ്ട് ചവിട്ടുവെച്ചുകൊടുത്താല്
തത്ത പറയും പോലെ പറയില്ലേ?”
വിഷ്ണുവിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കാന്‍ മടി
“ഞാനും അത് ചിന്തിക്കായ്കയല്ല,
അവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമാകണമെന്നില്ല.
മാത്രവുമല്ല ഈ പി. ടി. വരുന്നത്
സൂസമ്മ നല്കുന്ന ഏതെങ്കിലും രഹസ്യ സിഗനല്‍ ലഭിച്ചതിനുശേഷം ആകാം,
ഇപ്പോള്‍ സൂസമ്മയേ പിടികൂടിയാല്‍
പി.ടി. യേ എന്നന്നേക്കുമായി നഷടപ്പെട്ടുപോകുകയും ചെയ്തേക്കാം,
അത് അപകടമാണ്.”
“ഇപ്പോള്‍ മൂന്നുമണി, നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല,
അതുകൊണ്ടൊരു എട്ടുമണിവരെ ഉറങ്ങാം,
ഇന്നലെ രാത്രി ശരിക്കും ഉറങ്ങിയില്ലല്ലോ.”
“നമുക്ക് ടൗണിലൊക്കെ ഒന്നുകറങ്ങേണ്ടേ?”
വിഷ്ണു ചോദിച്ചു
“ഒരിക്കലും വേണ്ട, നമ്മള് ഇവിടെയുള്ള വിവരം ആരുമറിയരുത്,
ഈ പി.ടി. ആരാണെന്നറിയാന്‍ മേലാത്തപ്പോള് പ്രത്യേകിച്ചും.”
“ഈ ഈരാളിയുടെ ആള്ക്കാര് കാരണം മനുഷ്യര്ക്കെന്തൊക്കെ ബുദ്ധിമുട്ടാ ഈശ്വരാ?”
വിഷ്ണു അവന്റെ അതൃപ്തി മറച്ചുവച്ചില്ല
കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല
കണ്ണടക്കുമ്പോഴൊക്കെ നരബലിയുടെ ദൃശ്യങ്ങളായിരുന്നു
കണ്ണുനിറയേ..........!
(കഥ അടുത്ത ബ്ലോഗില്‍ അവസാനിക്കും)
കഥയുടെ അവസാനഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകTuesday, May 5, 2009
മണവാളക്കുറിച്ചിയില്‍ ഷീബയ്ക്കായി ഒരു രാത്രി.ഭാഗം.7
ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
9 ദിവസം തുടര്‍ച്ചയായി
ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായി
ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്
പതിവിനു വിരുദ്ധമായി ഒരല്പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത്
എങ്കിലും ഭാവനക്കതീതമായി
ഇതില്‍സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്.
പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും
എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക)
ഭാഗം :7
“മച്ചില്‍ മരപ്പട്ടിയല്ല, ഒരുമനുഷ്യനാണുള്ളത് എന്നാണെനിക്ക് തോന്നുന്നത്।” ഷീബായുടെ മുഖത്ത് ഭയം
“ശരിയാകണമെന്നില്ല എങ്കിലും ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്
ആ മനുഷ്യന് ജോണിയുടെ ചാച്ചന് തന്നേ ആണോന്ന്!”
“മിസ്റ്റര്‍ യാക്കോബ്?”
“അതേ, ആ ആള് തന്നേ!”
“ആ അഭിപ്രായം തള്ളിക്കളയാനാവില്ല,
സാധ്യതയുണ്ട് അന്യരേ അകത്തേക്ക് കടത്താത്തതിന്റെ പുറകില്‍ ഉള്ള
ഒരു കാരണം അതാണെന്നും നമുക്ക് ഒരു പ്രാധമിക തിയറി രൂപീകരിക്കാം
എന്നാല്‍ അപ്പോള്‍ എന്തിന്? എങ്ങിനെ? അങ്ങിനെ തുടങ്ങി
വേറേ കുറേ ചോദ്യങ്ങളുടെ ഉത്തരം കൂടി നമ്മള് കണ്ടെത്തണം.”
മനോഹരന് ചേട്ടന് പറഞ്ഞു
“ഈ യാക്കോബിനു ഗന്ധര്വ്വനേക്കണ്ട് വട്ടായെന്നും
അതുകൊണ്ട് മച്ചിലെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും കരുതാന്മേലേ?” വിഷ്ണുപെട്ടന്നു ചോദിച്ചു
“വിചാരിക്കാം, എന്നാലപ്പോള്‍
അയാള്‍ നിശബ്ദനായിരിക്കുന്നതെന്തുകൊണ്ട്?
അയാള്‍ക്കുവേണ്ട ഭക്ഷണവും മറ്റും ആരെത്തിക്കുന്നു?
എന്നത് നമ്മളേകുഴയ്ക്കുന്നു
മച്ചിലെ ചവിട്ട് വെള്ളിയാഴ്ച്ച മാത്രമേ കേള്ക്കുന്നൊള്ളോ?”
ഷീബാ ആലോചിച്ചുനോക്കി
“ശരിയാണ് ചവിട്ടും ബഹളവും അന്നുമാത്രമേയുള്ളൂ।”
“ജോണി ഇതിനേപ്പറ്റി എന്താണു പറയാറുള്ളത്?”
ഞാന്‍ ചോദിച്ചു
“ഓ അക്കാര്യം പറയാന്‍ വിട്ടുപോയി,
ജോണി ഇതൊന്നും അറിയാറേയില്ല।”
“അതെന്താ?”
ഞങ്ങള്‍ക്ക് കാര്യം മനസ്സിലായില്ല
“ഇപ്പോള്‍ ആലോചിച്ചുനോക്കുമ്പോള്‍ അവിടേയും വിചിത്രമായ ഒരു കാര്യം ഉണ്ട്, ജോണി ഉറങ്ങിക്കഴിഞ്ഞിട്ടാണീ സംഭവങ്ങള്‍ എന്നും ഉണ്ടാകാറുള്ളത്।”
മനോഹരന് ചേട്ടന്റെ നെറ്റിയില്‍ ചുളിവുവീഴുന്നതു ഞാന്‍ കണ്ടു
എന്തോ പ്രബലമായ പോയിന്റില്‍ മനസ്സ് ഉടക്കിയിരിക്കുന്നു
“സാധാരണ രാത്രി ഭക്ഷണം ഒരുമിച്ചല്ലേ നിങ്ങള്‍ കഴിക്കുന്നത്?”
“ അല്ല, ജോണി എന്നും പുറത്തുനിന്നാണാഹാരം കഴിക്കുക
പുള്ളിക്കാരനു ഇറച്ചി നിര്‍ബ്ബന്ധമാണു ഇവിടെ ഇറച്ചി വെക്കാറില്ല.”
“അതെന്താ? ഷീബാ ഇറച്ചി കഴിക്കുമായിരുന്നല്ലോ?”
ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു
“ഇവിടെ ഗന്ധര്‍വ്വനും യക്ഷിയും ഒക്കെ ഉള്ളതിനാല്‍
അടുക്കളയില്‍ മല്‍സ്യമാംസങ്ങള്‍ വയ്ക്കാറില്ല
ചാച്ചന്റെ പ്രശ്നം ഉണ്ടായതില്‍പ്പിന്നെ എവിടെയെക്കയോ പോയി
നോക്കി തീരുമാനിച്ചതാണത്, ജോണി വന്നാലുടനെ പാല്പായസം കുടിക്കും
പിന്നെ മുറിയിലേക്കു പോകും।”
“പാല്‍പ്പായസം?” വിഷ്ണു എടുത്തുചോദിച്ചു
യക്ഷിയുടെ പ്രീതിക്കായി എല്ലാ വെള്ളിയാഴ്ച്ചയും പാല്പായസം വെക്കും
അത് പാലചുവട്ടില്‍ ഒരു തറയുണ്ട് അവിടെ വെച്ച് വിളക്കുകത്തിച്ചുവെക്കും ഏഴുമണിക്ക് അതെടുത്തകത്തുകൊണ്ടുവെയ്ക്കും
അത് ഗ്രഹനാഥനുള്ളതാണ്.”
മനോഹരന് ചേട്ടന് ചിരിച്ചു
“ഇത് വെറുമൊരു ഭാര്‍ഗവീനിലയം മാത്രം അല്ലല്ലോ ഈശ്വരാ,
മന്ത്രവാദികളുടെ കൂടാരം കൂടിയാണല്ലോ,
ഈ കുടുക്കിലാണല്ലോ ഇതിലൊന്നും വിശ്വാസമില്ലാത്ത ഷീബാ വന്നുപെട്ടത് !” “ഞങ്ങള്‍ കുരിശുവരയും ഭക്ഷണവും ഒക്കെ കഴിഞ്ഞ് ചെല്ലുമ്പോഴേക്കും
ജോണി നല്ല ഉറക്കമായിരിക്കും
ഇടിവെട്ടിയാലറിയാത്ത ഉറക്കം
ഒരിക്കല്‍ ഞാന്‍ രണ്ടും കല്‍പ്പിച്ച് പുറത്തിറങ്ങി
ഒരു വെള്ളിയാഴ്ച്ച രാത്രി സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞുകാണും
കണ്ടകാഴ്ച്ച എന്നേ നടുക്കിക്കളഞ്ഞു
യക്ഷിപ്പാലയില്‍ ചാരി ഒരു രൂപംനില്ക്കുന്നു
സ്വര്‍ണ്ണ വര്‍ണ്ണമുള്ള ആ ശരീരംതിളങ്ങുന്നതുപോലെ തോന്നി
അടുക്കളയില്‍നിന്നും വലിയ പ്രകാശം
അവിടെനിന്നും എന്തൊക്കെയോ ശബ്ദങ്ങള്‍
ഞാന്‍ ഓടി എന്റെ മുറിയില്‍ കയറി വാതില്‍ അടച്ചു
അന്നു മുതലെനിക്കും ആ ഗന്ധര്വ്വന് കഥയില്‍ എന്തെങ്കിലും കാര്യം ഉണ്ടോ
എന്ന് ഒരു സംശയം തോന്നിത്തുടങ്ങി।”
ഷീബയുടെ മുഖത്ത് ഒരു ദയനീയ ഭാവം വന്നപോലെ എനിക്ക് തോന്നി
“പിന്നെ എന്തെങ്കിലും പ്രത്യേകതകള്‍ ഷീബായുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?” ഷീബാകുറച്ചുസമയം ആലോചിച്ചു
“ശനിയാഴ്ച്ച ദിവസങ്ങളില്‍ അമ്മയുടെ പ്രവര്‍ത്തികളേപ്പറ്റി ആലോചിക്കുമ്പോള്‍ ഇപ്പോളൊരല്പം സംശയം തോന്നുന്നു
ശനിയാഴ്ച്ചദിവസങ്ങളില് പതിവില്ലാത്ത ഒരു കുളിയുണ്ട്
പതിവില്ലാത്തതെന്നു വെച്ചാല്‍ അന്നുമാത്രം വലിയ ഒരു തോര്‍ത്തുമുടുത്ത് ദേഹത്തുമുഴുവനും എണ്ണയും പുരട്ടി മദയാനയേപ്പോലെ ഒരു ഉലാത്തലുണ്ട് എനിക്ക് അതുകണ്ടാല്‍ പേടി തോന്നും ഒരിക്കല്‍ ഞാന്‍ ചോദിച്ചു എന്താ ഇങ്ങിനെ നടക്കുന്നത് മോശമല്ലേ എന്ന് അപ്പോള്‍ അവര്‍ എന്നേ ഒന്നു സൂക്ഷിച്ചു നോക്കി അപ്പോള്‍ എനിക്ക് തോന്നി എന്റെ മുന്നില്‍ നില്‍ക്കുന്നത് അമ്മയല്ലാ മറ്റാരോ ആണെന്ന്।”
“സാധാരണ ഉപയോഗിക്കുന്ന എണ്ണതന്നേയാണോ അന്നും ദേഹത്തു തേക്കുന്നത്?” മനോഹരന് ചേട്ടന് ചോദിച്ചു
“അല്ല, ആ എണ്ണക്ക് ഒരു പ്രത്യേക സുഗന്ധം ഉണ്ട്
നമ്മള് സാധാരണ ഉപയോഗിക്കുന്ന ഒരു എണ്ണക്കും ഇല്ലാത്ത ഒരു സുഗന്ധം
ആ ഉലാത്തല്‍ ഏകദേശം മൂന്നുമണിക്കൂര്‍ വരെ നീളും
പിന്നെ വിസ്തരിച്ചുള്ള ഒരു കുളിയാണ്।”
“അന്നു ഷീബയോട് ഉള്ളസംസാര രീതി എങ്ങിനെയാണ്?“
ഞാന്‍ ചോദിച്ചു
“അന്ന് എന്നോട് സാധാരണ സംസാരിക്കാറില്ല,
എന്നാല്‍ ഭക്ഷണം എനിക്ക് മുറിയില്‍ എത്തിച്ചുതരും
ശനിയാഴ്ച്ച അടുക്കളയില്‍ കയറരുതെന്ന് കര്‍ശന നിര്‍ദ്ദേശമാണ്.
ഇന്നലെ ഞാന്‍ രാവിലെ അതെന്താണെന്ന് അറിയണമെന്ന് തീരുമാനിച്ചു
രാവിലെ അഞ്ചുമണിക്ക് ആരും അറിയാതെ അടുക്കള വാതിലില്‍ തള്ളിനോക്കി എന്റെ ഭാഗ്യത്തിനോ ദുര്ഭാഗ്യത്തിനോ അത് പൂട്ടിയിരുന്നില്ല
ഞാന്‍ ശബ്ദമുണ്ടാക്കാതെ അടുക്കളയില്‍ കയറി।”
“എന്നിട്ടെന്തുണ്ടായി?”
“വല്ലാത്ത ഒരു ഗന്ധമാണാദ്യം തോന്നിയത്
പെട്ടന്ന് തലക്കകത്ത് ഒരു മിന്നല്‍ പോലെ
കണ്ണില്‍ മുഴുവനും വലിയ ഒരു പ്രകാശം
ഞാന്‍ പുറത്തേക്ക് ചാടാന്‍ ശ്രമിച്ചതായി ഓര്‍ക്കുന്നു
പിന്നെ ഒന്നും ഓര്‍മ്മയില്ല
ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ ആ വീനസ് ക്ലിനിക്കിലാണു
ശനിയാഴ്ച്ച രാവിലെ അഞ്ചുമണിക്ക് ഇവിടെ നിന്നും രക്ഷപെടാന്‍
ഒരു അവസരം ഉണ്ടെന്ന് ഞാന്‍ ഈയിടെയാണു ഞാന്‍ മനസ്സിലാക്കിയത്
അല്ലാത്ത ദിവസങ്ങളില്‍ ജോണിയോ അമ്മയോ അറിയാതെ വാതില്‍ തുറക്കാന്‍ പറ്റില്ല ,ഏതോ വലിയ ദുര്നിമിഷത്തിലാണു അടുക്കള തുറക്കണമെന്നെനിക്ക് തോന്നിയത്, അല്ലാഎങ്കില്‍ ഞാന്‍ സുരക്ഷിതയായി പാലായിലെത്തിയേനേ।”
ഷീബായുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി
“സാരമില്ല ഷീബേ, എല്ലാം നന്മയ്ക്കായ് എന്നല്ലേ പറയുന്നത്
ഇതും നന്മക്കായാണെന്നു നമുക്ക് വിശ്വസിക്കാം।”
ഞാന്‍ അവളേ ആശ്വസിപ്പിച്ചു
“നമുക്ക് പുറത്തേക്ക് ഒന്നിറങ്ങിനോക്കാം।”
മനോഹരന് ചേട്ടന് മുറ്റത്തേക്ക് ഇറങ്ങി
പുരയ്ക്കു ചുറ്റും നടന്നുനോക്കി
പറമ്പിലേക്കും വീട്ടിലേക്കും ഒക്കെ മാറി മാറി നോക്കി
പിന്നെ അടുക്കള വശത്തുചെന്നു
അവിടെ വളരെ അധികം വലിപ്പമുള്ള ഒരുപാല നില്‍പ്പുണ്ട്
ഒരുനൂറ്റാണ്ടെങ്കിലും അതിനു പ്രായ മുണ്ടാകുമെന്ന് എനിക്ക് തോന്നി
പാല പൂത്തിരിക്കുന്നു
വശ്യമായ ഒരു സുഗന്ധം ആ പ്രദേശത്തുനിറഞ്ഞുനില്ക്കുന്നു ഇതാണല്ലോഗന്ധര്വ്വന്മാര് ഇറങ്ങുന്ന സമയം
എന്ന് എനിക്ക് തോന്നി
മനോഹരന്‍ചേട്ടന്‍ ആ പാലയുടെ ചുറ്റും നടന്നു
കൈയ്യിലുള്ള ലെന്‍സുപയോഗിച്ച് തറയിലും ഭിത്തിയിലും
എല്ലാം വിശദമായി പരിശോധിച്ചു
പിന്നെ അടുക്കളയില്‍ കയറി
അവിടേയും ഇതേരീതിയില്‍ പരിശോധന തുടര്‍ന്നു
വീണ്ടും പാലചുവട്ടില്‍ തിരിച്ചുവന്നു
എന്നിട്ട് പാലചുവട്ടില്‍ നിന്നും നാലുവശത്തേക്കും നോക്കി
ഈ സമയമെല്ലാം ആനി എല്ലാം ശ്രദ്ധിച്ചുകൊണ്ട് നില്ക്കുന്നുണ്ടായിരുന്നു മനോഹരന് ചേട്ടന് പറമ്പിലോട്ടിറങ്ങിയപ്പോള് ആനിയും കൂടെയിറങ്ങി
അവള് അവിടെയൊക്കെ മണം പിടിച്ചു
എന്നിട്ട് ചെടികള്‍ക്കിടയില്‍ നിന്നും എന്തോ ചികഞ്ഞെടുത്തു
ഒരു കര്‍ച്ചീഫ് ഞാനത് കൈയ്യിലെടുത്തു
അതില്‍ ഒരുവശത്ത് പി റ്റി എന്ന് എഴുതിയിട്ടുണ്ട്
“കര്‍ച്ചീഫ് ആനിയേ ഒന്നു മണപ്പിച്ചുനോക്കട്ടേ.”
വിഷ്ണുവിന്റേതായിരുന്നു ആ നിര്‍ദ്ദേശം
ആതുവെറുതേ ആയില്ല ആനി പറമ്പിലൂടെ ഇടത്തോട്ടു നീങ്ങി
ഞങ്ങളെല്ലാവരും പുറകേ നീങ്ങി
പറമ്പിന്റെ ഒരു മൂലയില്‍ എത്തിയിട്ട് ആനി ദൂരേക്കുനോക്കി കുരച്ചു
ആ അതിര്‍ത്തിയോടു ചേര്‍ന്ന് പുഴ ഒഴുകുന്നു
അവിടെ മതിലിനു ചെറിയ ഒരു വിടവുണ്ട്
ഞാന്‍ ആ വിടവിലൂടെ എത്തിനോക്കി
അവിടെ ഒരു ആറ്റുവഞ്ചി വളര്‍ന്നു നില്ക്കുന്നു
അതില്‍ ഒരു കയര്‍ കെട്ടിയിട്ടുണ്ട്
“നമുക്ക് തല്ക്കാലം തിരിച്ചുപോകാം।”
മനോഹരന് ചേട്ടന് പറഞ്ഞു
ഷീബാ ഞങ്ങള്‍ക്ക് ചായ തെയ്യാറാക്കി
അതുകുടിച്ചുകൊണ്ടിരുന്നപ്പോള്
മനോഹരന് ചേട്ടന് ഒരു മൊബൈല്‍ ഫോണ്‍ ഷീബായ്ക്ക് കൊടുത്തു
“ഇത് ആരും കാണാതെ സൂക്ഷിച്ചുവയ്ക്കുക
എന്തെങ്കിലും പ്രത്യേക കാര്യങ്ങള്‍ ഞങ്ങളേ അറിയിക്കേണ്ടിവന്നാല്‍
ഇത് ഉപയോഗിക്കാം ഞങ്ങള്‍ പുലിവേലില്‍ അച്ചന്റെ അടുത്തുതന്നേ ഉണ്ടാകും ഇന്നുരാത്രി നമുക്ക് പലതും ചെയ്യേണ്ടതുണ്ട്
ഈശ്വരാനുഗ്രഹം ഉണ്ടെങ്കില്‍ ഇന്നുരാത്രി
ഈ പ്രശനത്തിന്റെ ചുറുളഴിക്കാന് സാധിക്കുമെന്നാണെന്റെ വിശ്വാസം।”
ഞാന്‍ അവിശ്വസനീയതയോടെ മനോഹരന് ചേട്ടന്റെ മുഖത്തേക്കു നോക്കി
ചേട്ടന് ഒന്നു പുഞ്ചിരിച്ചു
കഥ അടുത്തബ്ലോഗില്‍ തുടരും।
Monday, May 4, 2009
മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6
9 ദിവസം തുടര്‍ച്ചയായി
ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്
പതിവിനു വിരുദ്ധമായി ഒരല്പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത്
എങ്കിലും ഭാവനക്കതീതമായി ഇതില്‍
സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്
പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക)
ഭാഗം :6
വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി
വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍
ഇരുവശവും വലിയ മാവിന് തോട്ടം
ഗേറ്റു ലോക്കുചെയ്തിരുന്നില്ല
ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു
ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി
വാഴത്തോപ്പ് തെങ്ങിന് തോപ്പ് എന്നിവ കടന്ന് മുകളിലേക്ക്
“ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!”
വിഷ്ണു ചിരിച്ചു
ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു
അവസാനം വഴി ഒരു വീടിന്റെ മുന്പില് അവസാനിച്ചു
വിശാലമായ മുറ്റം
അതിനു നടുവില്‍ പ്രത്യേക ഭംഗിയുള്ള ഒരു കൂറ്റന്‍ വീട്
വീടിനെ ചുറ്റി വിശാലമായ തിണ്ണ
ഞാന്‍ തിണ്ണയിലേക്കു കയറി
ആരേയും കാണുന്നില്ല ആകെ ഒരു ശ്മശാന മൂകത
കോളിഗ് ബെല്‍ എവിടെയാണെന്നു ഞാന്‍ എത്രനോക്കിയിട്ടും കണ്ടില്ല
അവസാനം ഞാന്‍ പ്രധാന വാതിലെന്നു തോന്നിയ കതകില്‍ മുട്ടി
അല്പനേരം ആരും വന്നില്ല
ഞാന്‍ വീണ്ടും മുട്ടി
അകത്തൊരുവാതില് തുറക്കുന്ന ശബ്ദം
ആരോ നടന്നുവരുന്നു
ഞാന്‍ വാതക്കല് തന്നേ നിന്നു
വാതില്‍ തുറന്നത് ഷീബായായിരുന്നു
ഒരു നിമിഷം അവള് എന്നേത്തന്നേ നോക്കി നിന്നു
അതുകഴിഞ്ഞ് പരിസരം മറന്ന് ഒരു പൊട്ടിക്കരച്ചില്‍
അവള്‍ക്കു വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല
കുറച്ചുസമയം ഞാന്‍ ഒന്നും പറഞ്ഞില്ല
അവസാനം ഷീബാചോദിച്ചു
“എങ്ങിനെ ഇവിടെ എത്തി?”
“പണ്ട് പാഞ്ചാലി കരഞ്ഞപ്പോള്‍ കൃഷ്ണന് അവിടെ പാഞ്ഞെത്തിയില്ലേ? അതുപോലെ തന്നെ ശ്രീനിവാസന് എന്നാല്‍ കൃഷ്ണന് തന്നെയല്ലേ ?”
ഞാന്‍ ചിരിച്ചു
“പിന്നെ ഇത് മനോഹരന് ചേട്ടന്, ഇത് വിഷ്ണു എന്റെ മകന്,
ഇത് ആനിയമ്മപ്പോലീസ് എന്റെ ഓമന,”
ഞാന്‍ എല്ലാവരേയും ഷീബയ്ക്ക് പരിചയപ്പെടുത്തി
“ഷീബായുടെ മെസ്സേജ് മനസ്സിലായപ്പോഴേ ഞങ്ങള്‍ പോന്നതാണ്,
ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ഒന്നും മനസ്സിലായിട്ടില്ല
ഷീബാ അത് വിശദമായി പറഞ്ഞുതന്നാല്‍
ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കാം.”
മനോഹരന്‍ചേട്ടന്‍ കാര്യത്തിലേക്ക് കടന്നു
സമയം പാഴാക്കാനില്ല എന്തെങ്കിലും ചെയ്യണമെങ്കില്‍ അത് ഉടനേ വേണം “ദൈവാനുഗ്രഹമുണ്ട്, നിങ്ങള്‍ വന്ന സമയം നല്ലത്,
അമ്മ എങ്ങോട്ടോ പോയിരിക്കുകയാണ്,
അല്ലായെങ്കില്‍ എനിക്ക് നിങ്ങളേകാണാന്പോലും സാധിക്കുമായിരുന്നില്ല।” ഷീബാകൂപ്പുകൈകളോടെ പറഞ്ഞു
“അതിനു നന്ദി പറയേണ്ട ദൈവം പുലിവേലില്‍ അച്ചനാണ്,
അച്ചന് ഒരുക്കിയ കെണിയില്‍ വീണാണു സൂസമ്മച്ചേടത്തി പോയിരിക്കുന്നത്।” വിഷ്ണു ചിരിച്ചു
ഞാന്‍ ഞങ്ങളുടെ വരവും അച്ചനേ കണ്ടതുമെല്ലാം ഷീബായോടു പറഞ്ഞു
“ഇവിടം കണ്ടാലൊരു ഭാര്‍ഗവീനിലയം പോലുണ്ടല്ലോ?”
വിഷ്ണു എന്റെ ചെവിയില്‍ മന്ത്രിച്ചു
“കോളിഗ് ബെല്‍ എവിടെയാണു ഷീബേ വെച്ചിരിക്കുന്നത്?”
എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല
“ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും വാങ്ങി സ്ഥാപിക്കുമോ?”
ഒരു മറുചോദ്യമായിരുന്നു ഷീബായുടെ മറുപടി
ഷീബാ തന്നെ കൂടുതല്‍ വിശദീകരിച്ചു
“ഇവിടെ ആരും വരാറില്ല।”
“ആരും?”
എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നി
“എന്നേ കല്യാണം കഴിച്ചുകൊണ്ടുവന്നതിന്റെ അടുത്ത ദിവസം
ഒരു സ്ത്രീവന്നിരുന്നു ,കൊച്ചമ്മയാണെന്നോ മറ്റും പറഞ്ഞ്
അവരേ വളരെ മോശമായി എന്തൊക്കെയോ പറഞ്ഞ് ഇവിടെ നിന്നും ഓടിച്ചു പിന്നാരും വന്നിട്ടുമില്ല, ഒരിടത്തും പോയിട്ടുമില്ല।”
“ഷീബായുടെ അഛനും അമ്മയും ഒന്നും വന്നില്ലേ?”
“ചാച്ചനു ഒരു ആക്സിഡന്റുപറ്റി ഇരുപ്പാണ്,
ഷൈല ഭീലായിയിലാണു അവര്‍ പിന്നെ നാട്ടിലേക്കു വന്നില്ല।
ഏട്ടനെന്താ എന്നേ ഒരിക്കല്‍പോലും വിളിക്കാഞ്ഞത്?”
ഷീബായ്ക്ക് സങ്കടം
“അതൊക്കെ ഒരു വലിയകഥയാണ്, അതു നമുക്ക് പിന്നെപ്പറയാം
ഇപ്പോള്‍ ഷീബാ ഇവിടുത്തേ പ്രശ്നം പറഞ്ഞു തരൂ।”
മനോഹരന് ചേട്ടന് അക്ഷമനായി
ചേട്ടന്റെ സ്വഭാവം അങ്ങിനെയാണ്,
ഒരു പ്രശ്നം തലയില്‍ കയറിയാല്‍ പിന്നെ ശരിക്കും ഒരുവേട്ടപ്പട്ടിയേപ്പോലെയാകും,
പൂര്‍ണ്ണമായ ഏകാഗ്രത
മറ്റുള്ള ഒരു കാര്യം ചിന്തിക്കുക പോലും ഇല്ല।”
ഷീബാ ഒരുനിമിഷം ആലോചിച്ചു നിന്നു
എവിടെ തുടങ്ങണമെന്ന് തപ്പുകയാണെന്നു തോന്നി
“ഷീബാ ഇവിടെ വന്ന ദിവസം തൊട്ടുതുടങ്ങിക്കോളൂ,”
ഞാന്‍ തുടക്കമിട്ടു കൊടുത്തു
“വന്നപ്പോള്‍ പ്രത്യേകതയായി തോന്നിയത്
ഒരു കല്യാണ വീട്ടില്‍ ഉണ്ടാകേണ്ട ഒന്നും കാണുന്നില്ലല്ലോ എന്നാണ്,
ബന്ധുക്കളോ സ്വീകരണ സല്‍ക്കാരമോ ഒന്നും,”
“അതിനേപ്പറ്റി ഷീബാ ചോദിച്ചില്ലേ?”
“ഞാന്‍ അമ്മയോടുചോദിച്ചു,
അപ്പോള്‍ പറഞ്ഞത് ഇവിടെ അതൊക്കെ കല്യാണത്തിന്റെ തലേദിവസം കഴിഞ്ഞു എന്നാണ്, എനിക്കത് അത്ര വിശ്വാസമായില്ല,
ഒരു ബന്ധുവെങ്കിലും കാണേണ്ടതല്ലേ സ്വാഭാവികമായും?”
“എന്നിട്ട് പിന്നീട് ഞാന്‍ കുളിക്കാന്‍
കുളിമുറിയില്‍ കയറിയപ്പോഴാണത് ശ്രദ്ധയില്‍പ്പെട്ടത്,
കുളിമുറിക്ക് കുറ്റിയില്ല എന്നത്,
ഞാന്‍ അമ്മയോട് ഇക്കാര്യം പറഞ്ഞു
അമ്മ അതു നിസ്സാരമാക്കി ഇവിടെ അന്യരായി മറ്റാരുമില്ലല്ലോ
പിന്നെ എന്തിനാ കുളിമുറിക്ക് കുറ്റി എന്ന്।”
“കുളിമുറിക്ക് ആരും കുറ്റി വയ്ക്കാതിരിക്കില്ലല്ലോ!”
മനോഹരന് ചേട്ടന്റെ നെറ്റിയില്‍ ചുളിവുവീണു
ചേട്ടന് കുളിമുറിയുടെ വാതില്‍ പരിശോധിച്ചു
പിന്നെ ബാഗില്‍ നിന്നും ഒരു ലെന്‍സ് എടുത്ത്
വീണ്ടും സൂക്ഷ്മമായി പരിശോധിച്ചു
“ഈ കതകിനു പണ്ടു കുറ്റിയുണ്ടായിരുന്നു
അത് ആരോ ഇളക്കി മാറ്റിയിരിക്കുന്നു
അതും മൂര്ച്ചയില്ലാത്താ എന്തോ ഉപകരണം വെച്ച് ,
അപ്പോള്‍ ഇത് എന്തോ ഉദ്ദേശത്തോടുകൂടി ചെയ്തതാണ്,”
“പിന്നീട് എന്തുണ്ടായി?”
“ഒരിടത്തും ഒറ്റക്ക് നടക്കരുതെന്ന് അമ്മ പറഞ്ഞു”
“ഈ വലിയവീട്ടില്‍ നിങ്ങള്‍ മാത്രമേ ഉള്ളോ?”
“സാധാരണ ഞങ്ങള്‍ മാത്രമേഉള്ളൂ
പറമ്പില്‍ പണികള്‍ ചെയ്യേണ്ടവരേ
ഒരു ലോറിയില്‍ എവിടേനിന്നോ കൊണ്ടുവരികയും
തിരികെ കൊണ്ടുപോവുകയും ചെയ്യും
അവര്‍ മറ്റേതോ ഭാഷക്കാരാണ്,
അവരാരും മിറ്റത്തോട്ടുപോലും വരാറില്ല
വീട് തൂക്കാനും വാരാനും ഒരു വല്യമ്മ വരാറുണ്ട്
അവര്‍ ഊമയാണോ എന്നൊരു സംശയം
വാതുറക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല.”
“ആരോ വളരെ നന്നായി തിരക്കഥ എഴുതിയ ഒരു സിനിമാ പോലാണല്ലോ
ചേച്ചീ ഇവിടുത്തേകാര്യങ്ങള്!”
വിഷ്ണു ചിരിച്ചുകൊണ്ടു പറഞ്ഞു
“പുള്ളിക്കാരന് എങ്ങിനെ?”
ഞാന്‍ ചോദിച്ചു
“ജോണി ഒരു പ്രതേക സ്വഭാവക്കാരനാ
ഇവിടെ ഒന്നിലും അങ്ങിനെ ശ്രദ്ധിക്കാറില്ല
രാവിലെ ഫാക്ടറിയില്‍ പോകും
പിന്നെ രാത്രി ഒരു എട്ടുമണിയോളമാകും തിരിച്ചുവരാന്‍
യാത്ര ഒരു ഇന്നോവാ കാറിലാണ്।”
“ ഷീബാ ഫാക്ടറിയില്‍ പോയിട്ടുണ്ടോ?”
“ ഇല്ല, എന്നേകൊണ്ടു പോകണമെന്ന് ഞാന്‍ പലതവണ പറഞ്ഞുനോക്കി
പിന്നെ പറച്ചിലു നിര്‍ത്തി
പറഞ്ഞാല്‍ കേട്ടഭാവം പോലുമില്ലാത്തവാരോട് പറയാന്‍ ആരാണു ശ്രമിക്കുക, ശ്രമിച്ചാലും എന്താണു പ്രയോജനം ?”
“ഫാക്ടറിക്കാര്യങ്ങള് ജോണി ഷീബായോട് സംസാരിക്കാറുണ്ടോ?”
ഞാന്‍ ചോദിച്ചു
“ഇല്ല അതൊന്നും ഇവിടെ ആരും തമ്മില്‍ സംസാരിക്കാറില്ല”
“അതു വിചിത്രമായിരിക്കുന്നല്ലോ!”
“ പിന്നെ സന്ധ്യയായാല്‍ മുറിക്ക് പുറത്തിറങ്ങരുതെന്ന്
അമ്മ അദ്യദിവസങ്ങളില് തന്നേ പറഞ്ഞിരുന്നു
പ്രത്യേകിച്ച് വെള്ളിയാഴ്ച്ചകളില്‍ അടുക്കളഭാഗത്തേക്ക്
യാതൊരു കാരണവശാലും വരരുതെന്നും!”
“അതെന്തിനാണെന്നു ചോദിച്ചില്ലേ?”
“ അമ്മ പറഞ്ഞത് അത് യക്ഷികളും ഗന്ധര്വന്മാരും ഇറങ്ങുന്നസമയമാണെന്നാണ്.”
“അതെന്താ യക്ഷികളും ഗന്ധര്വന്മാരും അന്നു
അടുക്കളയില്‍ കയറി പാചകം ചെയ്യാന്‍ വരുമെന്നാണോ?”
വിഷ്ണുവിനു ചിരി
“അതല്ലാ, അടുക്കളയോടു ചേര്‍ന്ന് ഒരു യക്ഷിപ്പാലയുണ്ട്
അതില്‍ ഗന്ധര്‍വ്വനുണ്ടെന്നാണ്, അമ്മ പറയുന്നത്
അവിടെ പണ്ടെന്നോ ഒരു യക്ഷിയമ്പലം ഉണ്ടായിരുന്നു എന്നും
അതു നശിച്ചുപോയെന്നു
അതിന്റെ അവശേഷിക്കുന്ന ഏക ഭാഗമാണാ യക്ഷിപ്പാലയെന്നുമാപറയുന്നത്,
അത് മുറിക്കാന്‍ തീരുമാനിച്ചപ്പോഴാണ്,
ഇവിടുത്തേ ചാച്ചനേ കാണാതായതെന്നും പറഞ്ഞു.”
“എന്നിട്ട്?”
“ എനിക്ക് ആദ്യം തമാശായാട്ടാണു തോന്നിയത്
എന്നാല്‍ വെള്ളിയാഴ്ച്ച രാത്രിയായപ്പോള്‍ എനിക്ക് പേടിയായിതുടങ്ങി
ഒരു എട്ടുമണിയായപ്പോള്‍ കറണ്ടുപോയി
ഒരു ഒന്‍പത് മണിയായിക്കാണും
മച്ചിലൂടെ ആരോ നടക്കുന്നതുപോലത്തേ ശബ്ദം
എനിക്ക് വല്ലാത്ത പേടിതോന്നിയെങ്കിലും
ഞാന്‍ എന്റെ മുറിയില്‍ ശ്രദ്ധിച്ചിരുന്നു
പെട്ടന്ന് എന്തോ ഭയാനകമായ ഒരു അലര്‍ച്ചപോലെ തോന്നി
അത് ഒരു അലര്‍ച്ചയാണോ കരച്ചിലാണോ എന്ന് എനിക്ക് തീര്‍ച്ചയില്ല
വല്ലാതെ കാറ്റടിക്കുന്നതും അതില്‍ മരങ്ങള്‍ ആടിഉലയുന്നതും ഞാന്‍ കേട്ടു
ഞാന്‍ ആകെ പേടിച്ചു വിറച്ചുപോയി.”
“എന്നിട്ട്?”
ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചാണുചോദിച്ചത്
“എനിക്ക് പുറത്തിറങ്ങാന്‍ ധൈര്യമുണ്ടായില്ല
പിറ്റേന്നു ഞാന്‍ ഉണരാന്‍ ഒരുപാടു താമസിച്ചു
ഞാന്‍ രാവിലെ തന്നേ അമ്മയോടു ഇക്കാര്യങ്ങള്‍ പറഞ്ഞു
അമ്മ പറഞ്ഞത് ഇത് വളരെ പഴയവീടല്ലേ
അതു വല്ല മരപ്പട്ടിയുമായിരിക്കുമെന്നാണ്।”
“ ആ സാദ്ധ്യത തള്ളിക്കളയാനാവില്ല।”
മനോഹരന് ചേട്ടന് ഇടപെട്ടു
“ഇങ്ങിനെയുള്ള പഴയവീടുകളുടെ മച്ചില്‍
മരപ്പട്ടികള്‍ താമസമുറപ്പിക്കുക എന്നത് സാധാരണമാണ്।”
“ പക്ഷേ അതല്ലാ കാര്യം,”
ഷീബാ തലയാട്ടിക്കൊണ്ടു ഇടപെട്ടു
“ചിലസമയങ്ങളില്‍ എന്റെ മുറിയില്‍ മച്ചില്‍ നിന്നും
ഒരു പ്രത്യേക ഗന്ധം എനിക്ക് അനുഭവപ്പെടാറുണ്ട്
എനിക്ക് ഉറപ്പുണ്ട്,ആ ഗന്ധം ശരിക്കും മനുഷ്യമൂത്രത്തിന്റേതാണ്.”
“ഷീബാ എന്താണുദ്ദേശിക്കുന്നത്?”
മനോഹരന് ചേട്ടനു കാര്യം വ്യക്തമായില്ല।
എന്നുവെച്ചാല്‍ ,
ഏതോ ഒരു മനുഷ്യനെ ആരോ ഈ മച്ചിനുമുകളില്‍ ഒളിപ്പിച്ചിരുത്തിയിട്ടുണ്ട് !”
കഥ അടുത്ത ബ്ലോഗില്‍ തുടരും ।
തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Sunday, May 3, 2009
മണവാളക്കുറിച്ചിയില്‍ ഷീബക്കായ് ഒരു രാത്രി.ഭാഗം:5
ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
9 ദിവസം തുടര്‍ച്ചയായി
ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായി
ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്
പതിവിനു വിരുദ്ധമായി ഒരല്പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത്
എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായും
ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്
പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക)
ഭാഗം :5
“അഛാ, ഒരു ചെറിയപ്രശ്നം,
ഏഴുമണിക്കുശേഷമേ നമുക്ക് അകത്തുകടന്ന് പേഷ്യന്റിനെ കാണാന്‍ പറ്റൂ
എന്നാണു സെക്യൂരിറ്റികള്‍ പറയുന്നത് ”
വിഷ്ണു എന്റെ അടുത്തേക്കു വന്നു
ഞാന്‍ മനോഹരന് ചേട്ടനെ ചോദ്യഭാവത്തില്‍ നോക്കി
“തല്ക്കാലം നമുക്ക് ആ സമയം വരെകാക്കാനേ പറ്റൂ,
മാത്രവുമല്ല ബഹളം വെച്ച്
നമ്മുടെ വരവിന്റെ രഹസ്യ സ്വഭാവം നശിപ്പിക്കുന്നതും ശരിയല്ല
നമുക്ക് ഒരു കട്ടന്‍കാപ്പിയൊക്കെക്കുടിച്ചിട്ട്
അടുത്തെവിടെയെങ്കിലും ഹോട്ടലില്‍ റൂം കിട്ടുമോഎന്നുനോക്കാം।”
ആശുപത്രി ഗേറ്റിനെതിര്‍വശത്ത്
ഒരുചെറിയ ഹോട്ടല്‍ തുറന്നുവെച്ചിരിക്കുന്നതുകണ്ട്
ഞങ്ങള്‍ അങ്ങോട്ടുചെന്നു
“വണക്കം സാര്‍ ഉക്കാരു, ഉക്കാരു....”
ഹോട്ടല്‍ ഉടമ തമിഴന്റെ മുഖത്ത് സന്തോഷം
വലിയ ഒരു ഇഡലികുട്ടുകത്തില് ഇഡലിതയ്യാറായിക്കൊണ്ടിരിക്കുന്നു
ഞങ്ങള്‍ കട്ടന്കാപ്പികുടിച്ചപ്പോഴേക്കും
ഇഡലിയും നാലുതരംചമ്മന്തിയും മുന്നില്‍ നിരന്നു
തമിഴന്മാരുടെ ഈ രീതി ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്
ഒരു നാലുകൂട്ടം കറിയില്ലാതെ ഇവര്‍ക്ക് ഇഡലി ഇറങ്ങില്ല
ഒരുപക്ഷേ അതായിരിക്കാം അവരുടെ ആരോഗ്യ രഹസ്യവും
ഞങ്ങള്‍ ഹോട്ടലില്‍ നിന്നിറങ്ങി തിരിച്ച് വാനിന്റെ അടുത്തെത്തിയപ്പോള്‍
ഒരാള്‍ അതിന്റെ അടുത്ത് നില്ക്കുന്നതുകണ്ടു
ആറടിപ്പൊക്കം,തടിച്ച ശരീരപ്രകൃതി,ഒരറുപതിനടുത്ത് പ്രായം തോന്നും,
കഴുത്തില്‍ ഒരു മഫ്ളര്‍ ചുറ്റിയിരിക്കുന്നു
ഒരുവാക്കിഗ്സ്റ്റിക്കും ടോര്‍ച്ചും കൈയ്യിലുണ്ട്
“ഡോ ശ്രീനിവാസന്...”
ആമനുഷ്യന് ഹസ്തദാനത്തിനായി എന്റെ നേരേ കൈ നീട്ടി
ഈ മണവാളക്കുറിച്ചിയില്‍ അരണ്ട വെളിച്ചത്തില്‍ എന്നേതിരിച്ചറിയുന്ന ഒരാളോ? ഞങ്ങള്‍ക്ക് അമ്പരപ്പ്
“അതേ, പക്ഷേ മനസ്സിലായില്ലല്ലോ?”
ഞാന്‍ ചോദിച്ചു
“ഞാന്‍ ഫാദര്‍ ജോസഫ് പുലിവേലില്‍, ഇവിടുത്തേ പള്ളി വികാരിയാണ്।”
ആ മനുഷ്യന് പറഞ്ഞു
“രാവിലെ ഒരു ചെറിയനടപ്പ് പതിവുണ്ട്,
ആശുപത്രിയുടെ മുന്നില്‍ നിങ്ങളുടെ വണ്ടികണ്ടതുകൊണ്ട് നിന്നതാണ്.”
“ഫാദറിനു എന്നേ എങ്ങിനെ അറിയാം?”
എനിക്ക് അമ്പരപ്പ് മാറിയില്ല
ഫാദര്‍ ചിരിച്ചു
“ഞാന്‍ ഷീബായുടെ കല്യാണത്തിനു വന്നിരുന്നു,
സ്റ്റേജില്‍നിന്നും ഒരു കല്യാണപ്പെണ്ണു ഓടി ഇറങ്ങി വന്ന്
ഒരാളുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങുന്നതുകണ്ടാല്‍
അതാരാണെന്ന് അന്വേഷിക്കില്ലേ ?”
അദ്ദേഹം പുഞ്ചിരിച്ചു
“മനുഷ്യബന്ധങ്ങള്‍ നാടകീയമാകുന്ന ഇക്കാലത്ത്
ഇത്രയും ആത്മാര്‍ത്ഥത അത് അപൂര്‍വ്വം !”
“ഷീബായേ ഈ ആശുപത്രിയില്‍ അഡ്മിറ്റുചെയ്തു എന്നറിഞ്ഞാണു
ഞങ്ങള്‍ രാത്രി തന്നേപോന്നത് ”
മനോഹരന് ചേട്ടന് ഞങ്ങളുടെ ആഗമന ഉദ്ദേശം മറച്ചുവെച്ചില്ല
ഫാദറിനെ വിശ്വസിക്കാമെന്ന് വിഷ്ണുവിനും തോന്നിയെന്ന്
അവന്റെ മുഖഭാവത്തില്‍ നിന്നും എനിക്ക് തോന്നി
“ഈ ക്ലിനിക്കിന്റെ ഉടമസ്ഥന് ഡോ ദണ്ഡപാണി
ഒരു പ്രത്യേക സ്വഭാവക്കാരനാണ്
റൂളും ചട്ടവും അനുസരിച്ചാണയാളുടെ എല്ലാ പ്രവര്‍ത്തികളും
നമുക്ക് തല്ക്കാലം പള്ളിയിലേക്കുപോകാം
അവിടുത്തേ സൗകര്യങ്ങള്‍ മതിയെങ്കില്‍
നിങ്ങള്‍ക്ക് അവിടെ ഞാന്‍ താമസ സൗകര്യം തരാം”
ഫാദര്‍ പള്ളിയിലേക്കുള്ള വഴി പറഞ്ഞുതന്നു
എന്നിട്ട് ചുറുചുറുക്കോടെ മുന്നോട്ടുനടന്നു
“ഈ കത്തനാരെ നമുക്ക് വിശ്വസിക്കാം എന്നാണെനിക്ക് തോന്നുന്നത് ”
മനോഹരന് ചേട്ടന് പറഞ്ഞു
“നമുക്ക് പള്ളിമേടയില്‍ തന്നേകൂടാം,
അല്ലായെങ്കില്‍ എല്ലായിടത്തും ഈരാളിയുടെ ആള്‍ക്കാരാണെങ്കിലോ ?”
വിഷ്ണു ചിരിച്ചു
പൂച്ചക്കൊരുമൂക്കുത്തി എന്നസിനിമയിലെ ആ പ്രസിദ്ധമായ തമാശ്
അവനു വളരെ ഇഷ്ടമാണു।
ഞങ്ങള്‍ വാന്‍ നേരേ പള്ളിയിലേക്ക് വിട്ടു
ഞങ്ങള്‍ അവിടെചെന്ന് അധികം താമസിക്കാതെ തന്നേ വികാരിഅച്ചനും എത്തി
ചെറിയ ഒരു കുന്നിനു മുകളിലാണു മണവാളക്കുറിച്ചിപ്പള്ളി
അതിനോടുചേര്‍ന്ന് ഒരു പുതിയതായി പണിതീര്‍ത്ത ഒരു വൃദ്ധമന്ദിരം ഉണ്ട് അവിടെ ആരേയും താമസിപ്പിക്കാന്‍ തുടങ്ങിയിട്ടില്ല
പുലിവേലില്‍ അച്ചന് ഞങ്ങളേ അങ്ങോട്ടുകൊണ്ടുപോയി
“നിങ്ങള്‍ക്ക് ഇവിടെ താമസിക്കാം,
മറ്റാരുടേയും ശല്യമില്ലാതെ നിങ്ങള്‍ വിശ്രമിക്കൂ
ഞാന്‍ അല്പം കഴിഞ്ഞ് വരാം.”
ഞാന്‍ ഫാനുമിട്ട് കട്ടിലിലേക്ക് നടുവു നിവര്‍ത്തി
വിഷ്ണു കുളിക്കാനായിപോയി
മനോഹരന് ചേട്ടന് ടിവി ഓണ്‍ ചെയ്തു
ആനി അതും നോക്കി കിടക്കുകയാണു
ടിവി വെച്ചിട്ട് കിടന്നാലുടനെ ഉറങ്ങുക എന്നത് എന്റെ ശീലമാണ്
ഞാനറിയാതെ ഉറങ്ങിപ്പോയി
ഉണര്‍ന്നപ്പോള്‍ സമയം ഒന്‍പത് കഴിഞ്ഞു
വിഷ്ണു ഉറങ്ങുന്നു മനോഹരന് ചേട്ടന് പത്രം വായിക്കുന്നു
മേശപ്പുറത്ത് അപ്പവും ഇറച്ചിക്കറിയും ഏത്തപ്പഴം പുഴുങ്ങിയതും
ബുള്‍സ് ഐയും അടച്ച് വെച്ചിരിക്കുന്നു
“അച്ചന് ഇടക്ക് വന്നിരുന്നു,
നമ്മള് ഭക്ഷണം കഴിഞ്ഞിട്ട് അച്ചനെ കാണണമെന്ന് പറഞ്ഞിട്ടുപോയി
വിഷ്ണു ഉറങ്ങട്ടേ
അവന് രാത്രിമുഴുവന്‍ വണ്ടി ഓടിക്കുകയല്ലായിരുന്നോ
നമുക്ക് ഇത് കഴിച്ചിട്ട് അച്ചനേ കാണാം.”
മനോഹരന് ചേട്ടന് പറഞ്ഞു
ആനി എന്റെ കാലില്‍ നക്കി
അവള് രാവിലെ തന്നേ ഉല്‍സാഹത്തിലാണു
ഞങ്ങള്‍ പള്ളിമേടയില്‍ ചെല്ലുമ്പോള്‍ പുലിവേലില്‍ അച്ചന്
എന്തോ എഴുതിക്കൊണ്ടിരിക്കുകയാണു
“വരണം വരണം ഞാന്‍ നിങ്ങളേകാത്തിരിക്കുകയായിരുന്നു”
“അച്ചന് എന്തോ എഴുതുകയാണന്നുതോന്നുന്നല്ലോ?
ഞങ്ങള്‍ ശല്യമായോ?”
ഞാന്‍ ചോദിച്ചു
“ഇല്ലില്ല, ഞാന്‍ ഒരു കൊച്ചു കവിതഎഴുതുകയായിരുന്നു
ഈ വയസ്സനു സമയം കൊല്ലാന്‍ എന്തൊങ്കിലുമൊക്കെ വേണ്ടേ?
അച്ചന് ചിരിച്ചു
ഞങ്ങള്‍ അച്ചന്റെ മുന്നിലെ കസേരയിലിരുന്നു
“ഷീബായുടെ കാര്യം ഞാന്‍ ഇന്നലെ വൈകിട്ടാണറിഞ്ഞത്
ശരിക്കും ഒരു സൂയിസൈഡ് അറ്റംപ്റ്റ് ആണെന്നാണു ഡോക്ടര്‍ പറഞ്ഞത്
റിക്കാഡില്‍ പക്ഷേ അതുണ്ടാവില്ല
എന്തിനാ വെറുതേ പോലീസ് കേസും മറ്റും?”
“എന്താ ഷീബായുടെ പ്രശ്നം എന്ന് അച്ചനറിയാമോ?”
ഞാന്‍ ഒരു നേര്‍ചോദ്യം തന്നേ എറിഞ്ഞു
“അതുതന്നേയാണു എന്നേയും ഇന്നലെ മുതല്‍ കുഴയ്ക്കുന്നപ്രശ്നം”
അച്ചന്റെ മുഖത്തു ഗൗരവഭാവം വന്നു
“ഒരു പ്രത്യേക സ്വഭാവക്കാരാണാ വീട്ടുകാര്‍
എന്നാല്‍ ഒരു ആത്മഹത്യയേപ്പറ്റി ചിന്തിക്കാന്‍ മാത്രം വലിയ പ്രശ്നം, എന്താണെന്നതെനിക്കും അറിയില്ല”
“അച്ചന് ഷീബായേ കാണാറുണ്ടായിരുന്നോ?”
മനോഹരന് ചേട്ടന് ചോദിച്ചു
“എല്ലാ ആഴ്ച്ചയും ഷീബാ പള്ളിയില്‍ വരുന്നത് ഞാന്‍ കാണാറുണ്ട്
ചിലപ്പോള്‍ പള്ളിമേടയില്‍ എന്നേ കാണാനും വരാറുണ്ട്
ഇപ്പോള്‍ ആലോചിച്ചുനോക്കുമ്പോള്‍ ഒരു പ്രത്യേകത തോന്നുന്നു
ഷീബാ ഒരിക്കലും തന്നേ വന്നിട്ടില്ല
എപ്പോഴും സൂസമ്മ കൂടെയുണ്ടാവും.”
“സൂസമ്മ, അതാരാ?” ഞാന്‍ ചോദിച്ചു
“ഷീബായുടെ അമ്മായിഅമ്മ,
അവരുടെ കൂട്ടത്തിലല്ലാതെ ഞാന്‍ ഷീബായേ കണ്ടിട്ടേ ഇല്ല.”
മനോഹരന് ചേട്ടന് എന്നേ നോക്കി ഒരു ചെറുപുഞ്ചിരി പൊഴിച്ചു
ഷീബാ വീട്ടുതടങ്കലിലായിരുന്നു എന്ന ഞങ്ങളുടെ തിയറി ശരിയാകുന്നു എന്നു ഞങ്ങള്‍ക്കു തോന്നി
“ഷീബായുടെ വീട്ടില്‍ അച്ചന് പോയിട്ടുണ്ടോ?”
ഞാന്‍ ചോദിച്ചു
“ഒന്നോ രണ്ടോ തവണ” അച്ചന് ഓര്‍ത്തുകൊണ്ട് പറഞ്ഞു
“അവര്‍ക്ക് അല്പം ദൂരെയായി ഒരു തോട്ടവും ഫാക്ടറിയും ഉണ്ട്
മിക്കവാറും അവര്‍ അവിടെയായിരിക്കും
പിന്നെ 25 ഏക്കര്‍ സ്ഥലത്തിന്റെ നടുക്ക്
ഒരു കുന്നിന് മുകളിലാണു അവരുടെ വീട്
അതിനകത്ത് നടന്നുകേറുക എന്നതുതന്നേ വലിയ ഒരു പണിയാണ്
ഞാന്‍ അതിനു മിനക്കെട്ടിട്ടേയില്ല.”
“ഇവരെങ്ങിനെയാ നാട്ടുകാരുമായി?” മനോഹരന് ചേട്ടന്‍ചോദിച്ചു
“മിക്സിങ്ങ് വളരെ കുറവാണ്,
പള്ളിയില്‍ വരുന്നതും പോകുന്നതുമെല്ലാം കാറിലാണ്,
പിന്നെ നിങ്ങള്‍ക്കറിയാമല്ലോ തോട്ടവും ഫാക്ടറിയുമൊക്കെ നടത്തിക്കൊണ്ടു പോകുന്നവര്‍ക്ക് പിന്നെ ഫീ ടൈം വളരെ കുറവായിരിക്കുമെന്ന്.”
“ഇവരെപ്പറ്റി അച്ചനു നല്ലതോ ചീത്തയോ ആയ എന്തെങ്കിലും കാര്യം അറിയാമെങ്കില്‍ പറയാന്‍ മടിക്കരുത് കേട്ടോ,”
ഞാന്‍ അപേക്ഷാ ഭാവത്തില്‍ പറഞ്ഞു
“ഒരു ചെറിയ കാര്യം, എനിക്ക് അത്ര ഉറപ്പില്ല കേട്ടോ,”
അച്ചന് പറയാനോങ്ങിയപ്പോള്‍ ഒന്നു പരുങ്ങി
എങ്കിലും പിന്നെ പറഞ്ഞു
“ഈ സൂസമ്മയുടെ ഭര്‍ത്താവ് മി.യാക്കോബ് ,
അങ്ങേരെ ഒരുദിവസം പെട്ടന്നു കാണാതാവുകയായിരുന്നു
പിന്നീട് അയാളേ ആരും കണ്ടിട്ടില്ല
പല ഊഹാപോഹങ്ങളും അതിനേപ്പറ്റിയുണ്ട്
അതറിയാവുന്നതുകൊണ്ടാണ് സൂസമ്മ ആള്‍ക്കാരില്‍ നിന്നും
അകലം പാലിക്കുന്നതെന്നാണു സംസാരം”
“അച്ചോ, ഈ ഒരു സാഹചര്യത്തില്‍ എനിക്ക് തോന്നുന്നത്
ഞങ്ങള്‍ക്ക് ഷീബായോട് ഫ്രീയായി സംസാരിക്കാനോ കാര്യങ്ങള്‍ മനസ്സിലാക്കാനോ ഈ സൂസമ്മ സമ്മതിക്കാന്‍ പോകുന്നില്ല എന്നാണ്,
ഇക്കാര്യത്തില്‍ അച്ചന്റെ സഹായം ഉണ്ടായാലേ ഞങ്ങള്‍ക്ക് മുന്നോട്ടുപോകാനാവൂ”
പുലിവേലില്‍ അച്ചന് അല്പം സമയം ആലോചിച്ചു
എന്നിട്ട് വീനസ് ക്ലിനിക്കിലേക്ക് വിളിച്ചു
അപ്പോഴേക്കും ഷീബയേ അവിടെ നിന്നും ഡിസ്ച്ചാര്‍ജ്ജ് ചെയ്തു കൊണ്ടുപോയിക്കഴിഞ്ഞു
അച്ചന് എന്തൊക്കെയോ ആലോചിച്ചുകൊണ്ട്
അല്പസമയം അങ്ങോട്ടുമിങ്ങോട്ടും നടന്നു
ഞങ്ങളേ എങ്ങിനെ എങ്കിലും സഹായിക്കാണുള്ള വ്യഗ്രത ആ മുഖത്ത് ഞാന്‍ കണ്ടു ആലോചനയുടെ അവസാനം അച്ചന് വീണ്ടും കസേരയില്‍ വന്നിരുന്നു
“ഞാന്‍ ചിന്തിച്ചിട്ട് ഒരു വഴിയേ കാണുന്നൊള്ളൂ,
ചിലപ്പോഴേ അതു ഫലിക്കൂ
ഈ സൂസമ്മക്ക് സംഗീതത്തില്‍ നല്ല അറിവുണ്ട്,
ഞാന്‍ ഇപ്പോള്‍ അവരേവിളിക്കാം,
എന്നിട്ട് ഞാന്‍ എഴുതിവച്ചിരിക്കുന്ന കവിതകള്‍ക്ക്
സംഗീതം തയ്യാറാക്കാന്‍ ഒന്നു വരാന്‍ പറയാം
ഒരിക്കല്‍ പള്ളിയില്‍ വന്നപ്പോള്‍
ഇത് ഒരു ആല്‍ബമാക്കാന്‍ സഹായിക്കാമെന്നു സൂസമ്മഎന്നോടു പറഞ്ഞിരുന്നു നിങ്ങള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ ഷീബായേ വീട്ടിലിരുത്തിയിട്ട് അവര്‍ ഇവിടെ വരും വന്നാല്‍ ഒരു രണ്ടുമണിവരെ ഞാന്‍ അവരേ ഇവിടെ പിടിച്ചിരുത്താം
മറിച്ച് ഷീബായ്ക്ക് സുഖമില്ലാത്തതുകൊണ്ട് ഞായറാഴ്ച്ച പള്ളികഴിഞ്ഞ് ചെയ്തുതരാം അച്ചോ എന്നുപറഞ്ഞാന്‍ എനിക്ക് മറിച്ച് പറയാനുംപറ്റില്ല
നിങ്ങള്‍ വണ്ടിയില്‍ ഷീബായുടെ വീടിന്റെ കുറച്ചപ്പുറത്ത് ഒരു കുരിശുപള്ളിയുണ്ട് അവിടെ കാത്തുനില്ക്കുക സൂസമ്മയിവിടെ വന്നാല്‍ ഞാന്‍ വിളിച്ചുപറയാം
എല്ലാം നിങ്ങളുടെ ഭാഗ്യം പോലിരിക്കും.”
ഞങ്ങള്‍ അച്ചന് പറഞ്ഞ സ്ഥലത്ത് പോയി കാത്തിരുന്നു
ഒരു പത്തുമിനിട്ട് കഴിഞ്ഞപ്പോള്‍ പുലിവേലില്‍ അച്ചന്റെ ഫോണ്‍ വന്നു
“എല്ലാം നമ്മള് ആഗ്രഹിച്ചതുപോലെ നടന്നു,കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടേ!”
വിഷ്ണു വാന്‍ സ്റ്റാര്‍ട്ടു ചെയ്തു
ഇനി സമയം പാഴാക്കിക്കൂടാ ഷീബായേ കഴിയും വേഗം കണ്ടേ പറ്റൂ
(കഥ അടുത്ത ബ്ലോഗില്‍ തുടരും... )
Saturday, May 2, 2009
മണവാളക്കുറിച്ചിയില്‍ ഷീബക്കായി ഒരു രാത്രി: ഭാഗം.4
ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായി
ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്
പതിവിനു വിരുദ്ധമായി ഒരല്പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത്
എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായും
ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്
പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക)
ഭാഗം :4
തിരുവല്ലാ വിട്ടപ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ കിടന്നസംശയം മനോഹരന് ചേട്ടനോടു പങ്കുവെച്ചു
"എനിക്ക് മണവാളക്കുറിച്ചിയും മീനാക്ഷീപുരവുമായുള്ള അകലം
അന്നേ ദഹിക്കാതെ കിടക്കുകയാണ്,
എന്തിനാണു ഇവര്‍ ഇത്രയും ദൂരെ വന്നുകല്യാണംനടത്തിയത് ?
എന്തെങ്കിലും കുഴപ്പമില്ലായെങ്കില്‍ അങ്ങിനെ വരുമോ?”
മനോഹരന് ചേട്ടന് ഒരു നിമിഷം ആലോചിച്ചു
“അക്കാര്യത്തില്‍ രണ്ടു സാദ്ധ്യതകളുണ്ട്,
ഒന്ന് പോസിറ്റീവ് മറ്റേത് നെഗറ്റീവ്”
“ഇക്കാര്യത്തില്‍ പോസിറ്റീവോ?”
എനിക്ക് വിശ്വാസമായില്ല
“തീര്‍ച്ചയായും പോസിറ്റീവുണ്ട് ”
മനോഹരന് ചേട്ടന് വിശദീകരിച്ചു
“ഉദാഹരണമായി മലയാളികളായ ഇവര്‍ക്ക്
മണവാളക്കുറിച്ചിയിലെ തമിഴത്തികളേക്കാള് മരുമകളാക്കാന്‍ പ്രീയം
ഒരു മലയാളിപ്പെണ്ണിനേയാണെന്നു ചിന്തിച്ചുകൂടേ?
അതുപോലെ തന്നേ ഇക്കാര്യം ഡിസ്ക്കസ് ചെയ്തപ്പോള്‍
രണ്ടു കുടുംബങ്ങളേയും അറിയുന്ന ഫാദര്‍ പുലിവേലില്‍ നടത്തിയ
ഒരു ഹൈ റെക്കമെന്റേഷന്‍ ആണു ഇവരേ
ഇങ്ങകലെ മീനാക്ഷീപുരത്തേത്തിച്ചതെന്നു ചിന്തിക്കുന്നതില്‍ എന്താണു തെറ്റ്?”
“എങ്കിലും എനിക്ക് തോന്നുന്നത് ത്രാസിന്റെ തട്ട് മറുവശത്തേക്കാണു
കൂടുതല്‍ തൂങ്ങുന്നതെന്നാണ് .”
ടെലിഫോണ്‍ നമ്പരിലെ കുരുട്ടുബുദ്ധി എന്നെ അപ്പോഴും
പോസിറ്റീവ് ചിന്തിക്കുന്നതില്‍ നിന്നും പുറകോട്ടു വലിച്ചു
“എനിക്കും അങ്ങിനെ തന്നേയാണു തോന്നുന്നത് ”
മനോഹരന് ചേട്ടനും അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല
“പരിചയമുള്ള നാട്ടില്‍ നിന്നും ഒരുവനു പെണ്ണുകിട്ടാതെ വരുന്നു എന്നുവെച്ചാല്‍ അവര്‍ക്കും നാട്ടുകാര്ക്കുമിടയിലൊരു സാങ്കല്‍പ്പിക മതിലുണ്ട് എന്നുവേണം മനസ്സിലാക്കാന്‍ ”
“സാങ്കല്‍പ്പിക മതിലോ?”
വിഷ്ണു ഡ്രൈവിങ്ങിനിടെ വിളിച്ചു ചോദിച്ചു
“മതില് എന്നുവെച്ചാല്‍ ഇരുവരേയും പരസ്പരം സഹകരിക്കുന്നതില്‍ നിന്നും തടയുന്ന എന്തോ ഒന്ന്, അതാണു ഞാന്‍ ഉദ്ദേശിച്ചത് ”
മനോഹരന് ചേട്ടന് കൂടുതല്‍ വിശദീകരിച്ചു
“അവിടേയും രണ്ടു സാധ്യതകള്‍ ഉണ്ട്,
ഒന്ന് ഇവര്‍ കെട്ടിയ മതില്,
രണ്ടാമത്തേത് നാട്ടുകാര്‍ കെട്ടിയ മതില്
രണ്ടാമത്തേതില്‍ വരാവുന്ന പലതുണ്ട്
പയ്യന്റെ അമിത മദ്യപാനം, ക്രിമിനല്‍ പശ്ചാത്തലം,
മാനസിക വിഭ്രാന്തി, കടബാധ്യതകള്‍,
മുന്‍വിവാഹം, അത് ഔദ്യോഗികമോ അനൗദ്യോഗികമോ ആകാം,
കുടുബാംഗങ്ങളുടെ മാന്യത,
അങ്ങിനെ പലതും ഇവമൂലം ഇവനു മകളേ കല്യാണംചെയ്തു കൊടുക്കാന്‍ ആളുകള്തയ്യാറാകാതിരിക്കാം,
എന്നാല്‍ ഇതിലും വളരെ വളരെ അപകടകരമാണ്
മതില് ഇവര്‍സ്വയം കെട്ടിയതാണെങ്കില്‍
നാട്ടുകാര്‍ കടക്കാത്ത ഒരുമതില്‍ ഇവര്‍ കെട്ടണമെങ്കില്‍
നാട്ടുകാരില്‍ നിന്നും മറയ്ക്കാനുള്ള എന്തോ രഹസ്യങ്ങള്‍ ഇവര്‍ സൂക്ഷിക്കുന്നുണ്ട് കള്ളനോട്ടു നിര്‍മ്മാണം, വ്യാജ മദ്യ ബോട്ടിലിഗ്,
ടെററിസ്റ്റുകളുടെ ഒളിത്താവളം അങ്ങിനെ പലതും സങ്കല്പ്പിക്കാം”
“അഛാ, പണ്ട് ഒരു പ്രൊഫസര്‍
തെക്കന്‍ നാട്ടില്‍ നിന്നും വരുന്ന ഒരു ചെറുപ്പക്കാരനാകാനുള്ള മരുന്ന് കഴിച്ച് കാണിച്ച വിചിത്ര ഗോഷ്ടികളേപ്പറ്റി നമ്മള്
ഷെര്‍ലക്ക് ഹോംസ് കഥകളില്‍ വായിച്ചിട്ടില്ലേ?
അവിടേയും പ്രൊഫസര്‍ നാട്ടുകാര്‍ വരാതിരിക്കാന്‍
ഒരു സങ്കല്പ്പ മതില് കെട്ടിയിരുന്നു ”
വിഷ്ണുവും ഡിസ്കഷനില്‍ ചേര്‍ന്നു
“എടാ അത് കരിങ്കൊരങ്ങു രസായനത്തേപ്പറ്റി കേട്ടപ്പോള്‍
ആര്‍തര്‍ കോനര്‍ ഡോയലിന്റെ ഭാവനയില്‍ തോന്നിയതാ
നമ്മുടേത് കഥയല്ലല്ലോ യാഥാര്‍ത്ഥ്യമല്ലേ?”
“എന്നാലും ആ തള്ളച്ചിയെങ്ങാനും കരിങ്കൊരങ്ങുരസായനമോ ജീവന്‍ടോണോ മറ്റോകഴിക്കുന്നുണ്ടോ എന്നാര്‍ക്കറിയാം?”
വിഷ്ണു ആത്മഗതം പോലെ പറഞ്ഞു.”
“വിഷ്ണുക്കുട്ടന് പറയുന്നതിലും കാര്യമുണ്ട്,
നമുക്ക് ആ തള്ളയുടെ കാര്യവും നിസ്സാരമാക്കി തള്ളാന്‍ പാടില്ല ”
മനോഹരന് ചേട്ടന് അവന്റെ കൂടെ ചേര്‍ന്നു
“ഈ പ്രശ്നത്തില്‍ അവരുടെ സ്ഥാനം എവിടെയാണെന്നാണു ചേട്ടനു തോന്നുന്നത്?” ഞാന്‍ ചോദിച്ചു
“അവര്‍ ഒരു പക്കാ ക്രിമിനലാണെന്നാണെനിക്ക് തോന്നിയിട്ടുള്ളത്।”
വിഷ്ണുവിനു അവരേ ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല എ ന്നു വ്യക്തം.
“വിഷ്ണുക്കുട്ടാ, ക്രിമിനല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ വരട്ടേ,
എല്ലാം നമ്മുടെ ഊഹാപോഹങ്ങള്‍ മാത്രമാണന്നത് മറക്കേണ്ട,
എന്താണു യഥാര്‍ത്ഥത്തില്‍ ഷീബായുടെ പ്രശ്നം എന്നറിയുന്നതുവരെ മുന്‍വിധികളില്ലാതെ നീങ്ങുന്നതാണു കുരുക്കഴിക്കാന്‍ എളുപ്പം।”
മനോഹരന് ചേട്ടന് പറഞ്ഞത് ശരിയാണന്നെനിക്കും തോന്നി .
“വിളിച്ചാല്‍ കിട്ടാത്ത ഫോണ്‍ നമ്പര്‍ തന്നിട്ട്
കല്യാണാലോചന സമയത്തും കല്യാണ സമയത്തും
കൂളായി നില്ക്കാന് കഴിഞ്ഞ ഒരു സ്ത്രീ എന്നത്
അവര്‍ ഒരു പഠിച്ച കള്ളിയാണെന്നു വ്യക്തമാക്കുന്നു.”
മനോഹരന് ചേട്ടന് അങ്ങിനെയാണ് വിലയിരുത്തിയത്
എനിക്ക് മറ്റൊരു ആശയം തോന്നി
“ചേട്ടാ, മറ്റൊരു ചാന്‍സും എനിക്ക് തോന്നുന്നു
ഒരുപക്ഷേ അവര്‍ ഒരു നല്ല സ്ത്രീയാണെന്നു സങ്കല്‍പ്പിക്കുക
മകന് എന്തെങ്കിലും ദുശ്ശീലത്തിന്റെ അടിമയും
ഒരു കല്യാണം അവനേ നന്നാക്കാന്‍ ആരെങ്കിലും
ഒരു പക്ഷേ ആ കത്തനാര് ഫാദര്‍ പുലിവേലില്‍ നിര്‍ദ്ദേശിച്ച
ഒരു ചികില്സയാണെന്നും സങ്കല്‍പ്പിക്കുക,
മകനേ നന്നാക്കാന്വേണ്ടിഅവര് നടത്തിയ
ഒരുആത്മാര്ത്ഥമായ ശ്രമമായി ഇതിനേ കണ്ടുകൂടേ?”
“സാധ്യതയുണ്ട്,”
മനോഹരന് ചേട്ടന് അല്പം ആലോചിച്ചു
“അവിടേയും ഒരു ആശയക്കുഴപ്പം ഉണ്ടല്ലോ ബാബൂ,
ഷീബായുടെ വീട്ടുകാരുടെ അടുത്ത ഒരു സുഹൃത്താണീ ഫാദര്‍
അപ്പോള്‍ അങ്ങേര് അറിഞ്ഞുകൊണ്ട്ഷീബായേ ഒരു കുഴിയില്‍ ചാടിക്കുമോ? മാത്രമല്ല ഫാദര്‍ പുലവേലിലിന്റെ വാക്കുവിശ്വസിച്ചാണീ കല്യാണ ആലോചന ഷീബായുടെ വീട്ടുകാര്‍ മുന്നോട്ടു നീക്കിയിരിക്കുന്നത് ,
അപ്പോള്‍ എന്തെങ്കിലും പ്രശ്നമുള്ളതാണെങ്കില്‍
ഫാദറിനോടല്ലേ ആദ്യം ചോദ്യം വരിക?
അപ്പോള്‍ ഫാദര്‍ അറിഞ്ഞുകൊണ്ട് അങ്ങിനെ ചെയ്യുമോ?”
“തൊണ്ണൂറ്റി ഒന്‍പത് ശതമാനവും ചെയ്യില്ല .”
വിഷ്ണുവാണതുപറഞ്ഞത്
“നീ ഒരുശതമാനം എന്നുദ്ദേശിച്ചത് എന്താടാ?”
എനിക്കവന്റെ ചിന്ത പോകുന്നതെങ്ങോട്ടെന്നുപെട്ടന്നു മനസ്സിലായില്ല
“ഒരുശതമാനംകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്,
ഇതിന്റെ എല്ലാം പുറകില്‍ പ്രവര്ത്തിക്കുന്നകറുത്ത കൈകള്‍
ഫാദര്‍ പുലിവേലിലിന്റെ ആകാം എന്നതാണ്.
അയ്യാളുടെ വിരല്‍ത്തുമ്പില്‍ പ്രവര്‍ത്തിക്കുന്ന പാവകളാണ്,
ആ അമ്മയും മക്കളുമെന്ന് ചിന്തിച്ചുകൂടെ?
ഷീബായ്ക്ക് പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാനും പരിഹരിക്കുവാനും
ഏറ്റവും സൗകര്യം തീര്‍ച്ചയായും ഫാദര്‍ പുലിവേലിലിനോടുതന്നെയാണ്,
എല്ലാ ആഴ്ചയും പള്ളിയില്‍ വരുമ്പോള്‍ സംസാരിക്കുവാന്‍ അവസരവും കിട്ടും ഫാദര്‍ പുലിവേലില്‍ വഴി നമ്മളേ വിവരമറിയിക്കുകയും ചെയ്യാമായിരുന്നു.”
“അതുണ്ടായില്ല എന്നത് വിചിത്രമായിരിക്കുന്നു,
എങ്കിലും കുറേക്കൂടി വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നതുവരെ
ഫാദര്‍ പുലിവേലിലിനെ നമുക്ക് കുറ്റവാളിപ്പട്ടികയില്‍ പെടുത്തേണ്ട
എന്നാണെന്റെ അഭിപ്രായം .”
ഞാനെന്റെ വിയോജിപ്പ് വ്യക്തമാക്കി
“നമുക്ക് ആദ്യം തന്നേ ഈ കത്തനാരേക്കണ്ട് ഒന്നു സംസാരിച്ചാലോ?”
വിഷ്ണു ചോദിച്ചു
മനോഹരന് ചേട്ടന് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി
“വരട്ടേ, ഫാദര്‍ പുലിവേലില്‍ ഈ കളിയില്‍ എവിടെനില്‍ക്കുന്നു എന്ന്
നമുക്ക് തീര്‍ച്ചയില്ല അതിനാല്‍ നമ്മള് തല്ക്കാലം നമ്മള് അദ്ദേഹത്തേ കാണുന്നില്ല. ഒരുപക്ഷേ അദ്ദേഹം വിഷ്ണുപറഞ്ഞതുപോലെയാണെങ്കില്
നമുക്കെതിരേ ഒരു നീക്കത്തിനുമുതിര്ന്നേക്കാം.
അതോടെ നമ്മുടെ പദ്ധതികള്‍ കുഴപ്പത്തിലാകും,
മറിച്ച് അദ്ദേഹം നന്മയുടെ ഭാഗത്താണെങ്കില്‍
നമുക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്യും,
ഏതായാലും മണവാളക്കുറിച്ചിയില്‍ ചെല്ലാതെ ഇനിഒന്നും ചെയ്യാനില്ല .”
വിഷണു ആറ്റിങ്ങലില്‍ ഒരു തട്ടുകടയില്‍ നിര്‍ത്തി
പൊറോട്ടയും ചിക്കന്‍ഫ്രൈയും വാങ്ങി .
അവിടെ നിന്നും പുറപ്പെട്ടപ്പോള്‍
ഞാന്‍ ഫ്രണ്ട് സീറ്റില്‍ കയറി സീറ്റുചെരിച്ചുവെച്ച് ഒന്നു കണ്ണടച്ചു
ഉറങ്ങിപ്പോയത് ഞാന്‍ അറിഞ്ഞില്ല
പിന്നെകണ്ണു തുറന്നപ്പോള്‍
വാന്‍ മണവാളക്കുറിച്ചി വീനസ് ക്ലിനിക്കിനുമുന്പില് നിര്‍ത്തിയിരിക്കുകയാണ്।
വിഷ്ണുവും മനോഹരന്‍ചേട്ടനും
സെക്യൂരിറ്റി സ്റ്റാഫിനോട് എന്തോ സംസാരിക്കുന്നു.
ഞാന്‍ വാച്ചില്‍ നോക്കി
സമയം നാലുപതിനഞ്ചായിട്ടേഉള്ളൂ
ഞാന്‍ ഒന്നുകൂടി കണ്ണടച്ചു
(കഥ അടുത്ത ബ്ലോഗില്‍ തുടരും..........)
അടുത്ത ബ്ലോഗുവായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുകമണവാളക്കുറിച്ചിയില് ഷീബക്കായി ഒരു രാത്രി.ഭാഗം.3
ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായി ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്.
പതിവിനു വിരുദ്ധമായി ഒരല്പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് .
എങ്കിലും ഭാവനക്കതീതമായി
ഇതില്‍ സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്.
പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക.)
ഭാഗം :3
എന്റെ മൊബൈലില്‍ ബെല്ലടിച്ചു
നമ്പറിലേക്കുനോക്കിയപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി
മണവാളക്കുറിച്ചിയിലെ ഏതോ ലാന്റ്ഫോണ്‍ നമ്പര്‍
ഇത് ഷീബായായിരിക്കും
ഞാന്‍ തിടുക്കത്തില്‍ ഫോണ്‍ എടുത്തു
" ഡോ ശ്രീനിവാസന്.......?"
മറുവശത്തുനിന്നും പരിചയമില്ലാത്ത ഒരു പുരുഷശബ്ദം
"അതേ,"
"ഗുഡ് ഈവനിഗ് സര്,
ഞാന്‍ ഡോ ദണ്ഡപാണി, വീനസ് ക്ലിനിക്, മണവാളക്കുറിച്ചി
എന്റെ ക്ലിനിക്കില്‍ ഷീബാ എന്നഒരു പേഷ്യന്റിനെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്
അവരിപ്പോള്‍ സെഡേഷനിലാണ്.
'ലാബ് അസ്സിസ്റ്റന്റിനു നൂറില്‍ പത്ത്'
എന്നൊരു മെസ്സേജ് നിങ്ങള്ക്കുതരണമെന്നു ഓപ്പറേഷന് തീയ്യേറ്ററില്‍ വച്ച് എന്നോടുപറഞ്ഞിരുന്നു
"ഷീബായ്ക്ക് എങ്ങിനെ?"
"കുഴപ്പമില്ല, നാളത്തേക്ക് അവര്ക്കുസുഖമാകും, ഓകെ ദെന്‍।"
ഡോ ദണ്ഡപാണി തിടുക്കത്തില്‍ അവസാനിപ്പിച്ചു
എസ്ടിഡി ചാര്‍ജ്ജ് കൂടുതലാകുമെന്ന് അയാള്ക്കുപേടിയുള്ളതുപോലെ എനിക്കുതോന്നി
"ബാബൂ,ഇതൊരു കോഡ് സന്ദേശമാണല്ലോ?
ഷീബാ എന്തോ നമ്മളോടു പറയാന്‍ ശ്രമിച്ചിരിക്കുകയാണ്.
ഇത് പെട്ടന്നു മനസ്സില്‍ തോന്നിയ ഒന്നാണ്,
അപ്പോള്‍ തീര്‍ച്ചയായും സിമ്പിള്‍ ആയിരിക്കും
നമുക്ക് അത് പെട്ടന്നു മനസ്സിലാകുമെന്നും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുകയില്ല എന്നും ഷീബാകരുതുന്നു,
അതെന്താവും?
മനോഹരന് ചേട്ടന് ചോദ്യഭാവത്തില്‍ എന്നേ നോക്കി ।
"ലാബ് അസിസ്റ്റന്റ്!"
ഞാന്‍ ആ വാക്ക് രണ്ടു മൂന്നുതവണ ആവര്‍ത്തിച്ചു
"ഈശ്വരാ, അത് ഞാന്‍ ഷീബായേ പണ്ട് കളിയാക്കിവിളിച്ചിരുന്ന പേരാണല്ലോ?
മീനാക്ഷീപുരത്തേ മൃഗാശുപത്രിയില്‍ ഷീബാ സ്വയം സ്റ്റാഫായി പ്രഖ്യാപിച്ചദിവസം
ഞാനാണു പറഞ്ഞത്
ഇന്നുമുതല്‍ ഇവിടുത്തേ ലാബ് അസിസ്റ്റന്റിന്റെ കസേര ഷീബായ്ക്കുറിസര്വ്വ് ചെയ്തിരിക്കുന്നു എന്ന് ഷീബായ്ക്ക് നൂറില്‍ പത്ത് അതെന്താവും?"
കുരുക്ക് പകുതി അഴിഞ്ഞതില്‍ സന്തോഷത്തോ ടെ ഞാന്‍ ചോദിച്ചു।
"നൂറില്‍ പത്ത് എന്നുവെച്ചാന്‍,തോറ്റു തൊപ്പിയിട്ടു അല്ലാതെന്നാ?"
വിഷ്ണുവിനു അതിനു ഒട്ടും ആലോചിക്കേണ്ടി വന്നില്ല।
എന്റെ എല്ലാ പ്രവര്‍ത്തികളിലും വലം കൈയ്യായി എന്റെ മകന് വിഷ്ണു ഉണ്ട്।
"അതുതന്നേ, മനോഹരന് ചേട്ടന് ചാടി എഴുന്നേറ്റു।
ഷീബാ ഞാന്‍ തോറ്റുപോയി എന്നുതന്നേ ഉദ്ദേശിച്ചത് ,അപ്പോള്‍ ഇനി ഷീബാ ഇങ്ങോട്ടുവരുമെന്ന് പ്രതീക്ഷിക്കേണ്ട,
സന്തോഷകരമല്ലാത്ത എന്തൊക്കെയോ മണവാളക്കുറിച്ചിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു
ഇനി താമസിച്ചുകൂടാ
ഷീബായ്ക്കായി എന്തെങ്കിലും ചെയ്യണമെങ്കില്‍ ഉടനേ വേണം
ഇപ്പോള്‍ എട്ടുമണി, അരമണിക്കൂറിനുള്ളില്‍ ഞാന്‍ തയാര്‍
കഴിയും വേഗം നമുക്ക് മണവാളക്കുറിച്ചിയില്‍ എത്തിയേ പറ്റൂ,”
വിഷ്ണു ഞങ്ങളുടെ മാരുതി വാന്‍ ഇറക്കി
ഫുള്‍ ടാങ്ക് ഗ്യാസ് നിറക്കണം അവന് തിരക്കിട്ട് പാലാ ടൗണിലേക്ക് പോയി
ഞാന്‍ വീട്ടിലുണ്ടായിരുന്ന രൂപായും എ ടി എം കാഡും മറക്കാതെ ചെറിയബാഗില്‍ എടുത്തുവെച്ചു
അപ്പോഴാണു ആനി എന്റെ കാലില്‍ തലവെച്ച് ഒന്നു തട്ടിയത്
ആനിയമ്മപ്പോലീസ് എന്ന് ഞാന്‍ കളിയാക്കി വിളിക്കുന്ന ആനി
എന്റെ പ്രീയപ്പെട്ട വളര്‍ത്തുനായാണ്.
ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ഒരു പട്ടി
മണം പിടിക്കാനും മറ്റും പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളതാണവള്ക്ക്
എന്തോ ഒരു പ്രശ്നം ഉണ്ടെന്നവള്‍ക്ക് മനസ്സിലായിരിക്കുന്നു
അത് പരിഹരിക്കുന്നതില്‍
അവളുടെ സഹായം നിശബ്ദമായി പ്രഖ്യാപിക്കുകയാണവള്
ഞാന്‍ അവളുടെ തലയില്‍ തടവി
“കൊള്ളാം ആനീ, നീയില്ലാതെ എനിക്ക് എന്ത് അന്വേഷണം?”
വിഷ്ണു വാനുമായി എത്തി
ഞാന്‍ ഡിക്കി തുറന്നു,ആനി ചാടി ഡിക്കിയില്‍ കയറിക്കിടന്നു
അപ്പോഴേക്കും മനോഹരന് ചേട്ടനുമെത്തി
ശ്രീജ അത്യാവശ്യസാധനങ്ങള്‍ നിറച്ച പെട്ടി ഡിക്കിയില്‍ വച്ച് ഡിക്കി അടച്ചു
ഞാനും മനോഹരന് ചേട്ടനും നടുക്കത്തേ സീറ്റില്‍ കയറി
വിഷ്ണുവാണു വണ്ടി ഓടിച്ചത്
ടെന്‍ഷന്‍ ഉള്ളപ്പോള്‍ ഞാന്‍ വണ്ടി ഓടിക്കാറില്ല
അത് വിഷ്ണുവിന്റെ ജോലിയാണ്,
സ്പീഡ് അല്‍പ്പം കൂടുതലാണെന്നേയുള്ളൂ
എത്രകിലോമീറ്റര്‍ വേണമെങ്കിലും നിര്‍ത്താതെ അവന് ഓടിച്ചുകൊള്ളും।
“മനോഹരന് ചേട്ടാ, നമുക്ക് ആദ്യം ഡോ ദണ്ഡപാണി അല്ലേ?”
ഞാന്‍ ആലോചനക്കു തുടക്കമിട്ടു
“അവിടെത്തന്നെതുടങ്ങാം,
പക്ഷേ ആ പാണ്ടിയില്‍ നിന്നും അധികമൊന്നും പ്രതീക്ഷിക്കേണ്ട,
എങ്കിലും നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ ഷീബായോട് അവിടെ വച്ച്
രഹസ്യമായി സംസാരിക്കാന്‍ പറ്റുമെന്നാണെന്റെ പ്രതീക്ഷ ,
ചിലപ്പോള്‍ അമ്മായിഅമ്മ കൂടെയുണ്ടാകും ,
അപ്പോള്‍പ്പിന്നെ മറ്റേതെങ്കിലും മാര്‍ഗ്ഗം തേടേണ്ടി വരും
ഷീബായ്ക്ക് കാര്യമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍
തീര്‍ച്ചയായും ഒന്നാം പ്രതി അമ്മായിഅമ്മതന്നെയായിരിക്കും
കേട്ടിടത്തോളം വെച്ച് അവര്‍ അത്ര ശരിയല്ല എന്നാണെനിക്ക് തോന്നുന്നത്.”
മനോഹരന് ചേട്ടന് വിശദീകരിച്ചു
“മനോഹരന്ചേട്ടനു ആകെത്തുക എന്തു തോന്നുന്നു? ഞാന്‍ ചോദിച്ചു
“ബാബൂ ഒന്നുമങ്ങ് ഉറപ്പിച്ചുപറയാന്‍ വയ്യ
ഒരുപോലെ സാദ്ധ്യതയുള്ള
പല തിയ്യറികള്‍ നമുക്ക് വേണമെങ്കില്‍ ഉണ്ടാക്കാം
എന്നാല്‍ അവയില്‍ ഒന്നുപോലും ശരിയാകണമെന്നില്ല .”
“ഏതൊക്കെയായാലും നമുക്ക് ഒന്നു വിശകലനം ചെയ്തു നോക്കാം ,
ഇനി മണവാളക്കുറിച്ചി എത്തും വരെ നമുക്ക് മറ്റൊന്നും ചെയ്യാനില്ലല്ലോ!”
“നമുക്ക് ഷീബായില്‍ നിന്നും തുടങ്ങാം,
നമുക്ക് ഷീബായുടെ മൂന്നുകോളുകള്‍ കിട്ടി
അതെന്നൊക്കെയാണ് ?
ആദിവസങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?”
മനോഹരന് ചേട്ടന് പ്രശ്നം വിശകലനം ചെയ്തു തുടങ്ങി
ഞാന്‍ എന്റെ ഡയറി നോക്കി
“ശരിയാണല്ലോ,
എല്ലാ കോളുകളും വന്നിരിക്കുന്നത് വെള്ളിയാഴ്ച്ചകളിലാണ്.”
ഞാനപ്പോഴാണതു ശ്രദ്ധിച്ചത്
“വെള്ളിയാഴ്ചയല്ലേ അഛാ
നമ്മുടെ സായിപ്പിന്റെ പ്രേതം മണവാളക്കുറിച്ചിയില്‍ വരുന്നത്?”
വിഷ്ണു ചിരിച്ചുകൊണ്ടു പറഞ്ഞു
“ഗൗരവമായി പറയുന്നതിനിടക്ക് തമാശുപറയാതെടാ।”
ഞാന്‍ വിഷ്ണുവിനെ ശാസിച്ചു
എന്നാല്‍ മനോഹരന് ചേട്ടന് വിഷ്ണുവിന്റെ കൂടെ ചേര്‍ന്നു
“ബാബൂ, വിഷ്ണുപറഞ്ഞതിലും കുറച്ചുകാര്യം ഉണ്ട് ,
നമ്മള് മലയാളികള്‍ക്ക് കറുത്തവാവ്, വെള്ളിയാഴ്ച്ച, പാലപ്പൂവിന്റെ മണം, വെള്ളസാരി, പട്ടിയുടെ ഓരിയിടല്‍ തുടങ്ങിയവയേ അമാനുഷികശക്തികളുമായി ബന്ധിപ്പിച്ചു ചിന്തിക്കുന്ന ഒരു സ്വഭാവം ഉണ്ട്
യക്ഷികളും ഗന്ധര്‍വ്വന്മാരുമെല്ലാം വെള്ളിയാഴ്ച്ചകളില്‍ ഇറങ്ങുമെന്ന്
വിശ്വസിക്കുന്ന എത്രയോ പേരുണ്ട്
അപ്പോള്‍ ഷീബായ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന ഒരു ശക്തി
ആദിവസം തന്റെ പ്രവര്‍ത്തനത്തിനായി തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.”
“ഷീബായുടെ പ്രശ്നം ഒന്നുകില്‍ അഛനമ്മമാര്ക്ക് പരിഹരിക്കാനാവാത്തത്
അല്ലാഎങ്കില്‍ അവര്‍ പരിശ്രമിച്ച് പരാജയപ്പെട്ടത് ഇവയില്‍ ഒന്നായിരിക്കണം
അല്ലായെങ്കില്‍ അവള് എന്നേ ഇങ്ങനെ ആവര്‍ത്തിച്ചു വിളിക്കുമായിരുന്നില്ലല്ലോ?”
ഞാന്‍ പറഞ്ഞു
“അതങ്ങനെയാവണമെന്നു നിര്‍ബ്ബന്ധമില്ല.”
മനോഹരന്‍ചേട്ടന്‍ പറഞ്ഞു
“ മനുഷ്യമനസ്സിന്റെ രീതി വ്യത്യസ്തമാണ്,
പ്രശ്നം ഗൗരവം കൂടിയതാണെന്നു തോന്നുമ്പോള്‍
നമ്മള് ഏറ്റവും വിശ്വസിക്കുന്ന ആളിനോടായിരിക്കും സഹായം തേടുക
അതായത് ബസ്റ്റ് ഫ്രണ്ടിനോട്
ആ ഡിസ്കഷനില്ക്കൂടി അവര്‍ക്ക് പകുതി മനസമാധാനം കിട്ടുമെന്ന്
ഞാന്‍ ഈയിടെ ഒരു ലേഖനത്തില്‍ കണ്ടിരുന്നു।”
“ഷീബാ ഒരുതരം വീട്ടുതടങ്കലിലാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല
അല്ലായെങ്കില്‍ ഒരു കത്ത് നമുക്ക് അയച്ച് കാര്യങ്ങള്‍ അറിയിക്കാമായിരുന്നല്ലോ.”
വിഷ്ണു വണ്ടി തിരുവല്ലായ്ക്കടുത്ത് ഒരു തട്ടുകടയില്‍ നിര്‍ത്തി
ഓരോ ഓംലെറ്റും കട്ടന്‍കാപ്പിക്കും പറഞ്ഞു
ഞാന്‍ വാച്ചില്‍ നോക്കി സമയം 10 കഴിഞ്ഞിട്ടേയുള്ളൂ.
(കഥ തുടര്‍ന്നുവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )
Friday, May 1, 2009
മണവാളക്കുറിച്ചിയില്‍ ഷീബക്കായി ഒരു രാത്രി : ഭാഗം 2
( 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായി ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്.
പതിവിനു വിരുദ്ധമായി
ഒരല്പം മാത്രം സത്യവും,ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ
ബ്ലോഗ് എഴുതിയിരിക്കുന്നത് .
എങ്കിലും
ഭാവനക്കതീതമായിഇതില്‍ സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്.
പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക.)
തുടക്കം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക :
ഇനി തുടര്‍ന്നു വായിക്കുക...............
ഭാഗം :2
കല്യാണത്തിന്റെ പിറ്റേന്നു രാവിലെ ഞാന്‍ ഷീബയേ വിളിച്ചു
ഷീബ വളരെ സന്തോഷവതിയായിരുന്നു
“കല്യാണത്തിനു മുന്‍പ് ചേട്ടന്റെ അനുഗ്രഹം വാങ്ങാന്‍ പറ്റിയല്ലോ,
ചേട്ടനേകാണാഞ്ഞു ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു।”
ഷീബാ മനസ്സിലുള്ളത് മറച്ചുവച്ചില്ല।
ഷീബായുടെ അഛന് റിട്ടയര്‍ ചെയ്തിട്ട് രണ്ടുമാസമായിരുന്നു
അവര്‍ തിരുവമ്പാടി ഭാഗത്ത് കുറച്ചുസ്ഥലം വാങ്ങിയിട്ടുണ്ട്
ഷീബായുടെ കല്യാണം വരെ മീനാക്ഷീപുരത്തുതങ്ങിയെന്നേ ഉള്ളൂ
ഈ ആഴ്ച്ചതന്നേ അവര്‍ അങ്ങോട്ടുപോകുന്നു
ഷീബാ മണവാളക്കുറിച്ചിയിലെ ഫോണ്‍ നമ്പര്‍
ഭര്‍ത്താവിനോടു ചോദിച്ച് എഴുതിവച്ചിരുന്നത് എനിക്കു പറഞ്ഞുതന്നു
നാലാം ദിവസം അവര്‍ അങ്ങോട്ടുപോകും
എനിക്ക് മനസ്സില്‍ സമാധാനം തോന്നി
ഷീബാ സന്തോഷവതിയാണല്ലോ
പാവം പെണ്ണു അത് അങ്ങിനെ തന്നേ ആയിരിക്കട്ടേ!!
ആ സമാധാനം അധികം നീണ്ടുനിന്നില്ല
പിന്നീട് ഷീബാ എന്നേ വിളിച്ചില്ല
ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ഷീബയേ അങ്ങോട്ടു വിളിച്ചു
ഈ നമ്പര്‍ നിലവില്‍ ഇല്ല എന്നൊരു മറുപടിയാണെനിക്കു ലഭിച്ചത്
രണ്ടുമാസം കഴിഞ്ഞൊരുദിവസം
രാത്രിയില്‍ 12 മണിസമയത്ത് ഷീബായുടെ നമ്പരില്‍ നിന്നും എനിക്കൊരു കോള്‍ വന്നു
ഞാന്‍ ഫോണെടുത്തപ്പോഴേക്കും ബെല്ലുനിന്നു।
ഞാന്‍ ആ നമ്പരിലേക്ക് ഡയല് ചെയ്തു
ഈ നമ്പര്‍ നിലവില്‍ ഇല്ല എന്നൊരു മറുപടി മാത്രം
പിറ്റേന്നു രാവിലെയും ഞാന്‍ ആ നമ്പരിലേക്ക് ഡയല് ചെയ്തു
മറുപടി പഴയതു തന്നെ
രണ്ടാഴ്ചകഴിഞ്ഞുകാണും
വീണ്ടും ഷീബായുടെ കോള്‍
“സാറേ” എന്നൊരുവിളി ഞാന്‍ കേട്ടു
അപ്പോഴേക്കും ഫോണ്‍ കട്ടായി
ഞാന്‍ ധൃതിയില്‍ ആ നമ്പരിലേക്കു വിളിച്ചു
ഈ നമ്പര്‍ നിലവിലില്ല എന്നപതിവ് മറുപടി ആവര്‍ത്തിച്ചപ്പോള്‍
എനിക്ക് എന്തോ വലിയ ഒരു ഉള്‍ഭയം തോന്നി
എന്റെ ഷീബായ്ക്ക് എന്തുപറ്റി?
അവള് എന്തോ അപകടത്തിനു നടുവിലാണെന്നെനിക്കു തോന്നി
തിരുവമ്പാടിയിലെ വീടോ ഫോണ്‍ നമ്പരോ അറിയാത്തതിനാല്‍
അവളുടെ അഛനേ കോണ്ടാക്ട് ചെയ്യാനും വയ്യ
അന്നുരാത്രി ഞാന്‍ ശരിക്കും ഉറങ്ങിയില്ല എന്നതാണു സത്യം
വല്ലാത്ത ഒരു നിസ്സഹായ അവ്സ്ഥ
പിന്നെ കുറച്ചുനാളേയ്ക്ക് ഷീബായേപ്പറ്റി ഒന്നും അറിഞ്ഞില്ല।
അങ്ങിനെയിരിക്കെ അവിചാരിതമായിട്ടാണു ഷീബായുടെ കോള്‍ എനിക്ക് വന്നത്।
കുറേ നേരമായി ഞാന്‍ പഴയകാര്യങ്ങളൊക്കെ ആലോചിച്ചിരിക്കുന്നു
അതുപോരല്ലോ ഈ പ്രശ്നം എങ്ങിനെ കൈകാര്യം ചെയ്യും?
ഞാന്‍ ഗാഢമായാലോചിച്ചു
അപ്പോഴാണെന്റെ മനസ്സില്‍ ആ മുഖം തെളിഞ്ഞത്
“മനോഹരന് ചേട്ടന്!”
ഇങ്ങിനെ യുള്ള കാര്യങ്ങളില്‍ എനിക്ക് ആശ്രയിക്കാവുന്നയാള്‍ മനോഹരന് ചേട്ടനാണു
എന്റെ അയല്‍വാസി ജനോപകാരി കൂര്‍മ്മബുദ്ധി അഭ്യാസി
അതേ ഇക്കാര്യം ഞാന്‍ തന്നേവിചാരിച്ചാല് പോരാ
മനോഹരന് ചേട്ടന്റെ അഭിപ്രായവും സഹായവും കിട്ടിയേപറ്റൂ
ഞാന്‍ മനോഹരന് ചേട്ടന്റെ നമ്പര്‍ ഡയല് ചെയ്തു
ഭാഗ്യത്തിനു ചേട്ടന് പുലിയന്നൂരുതന്നേയുണ്ട്
അര മണിക്കുറിനകം മനോഹരന് ചേട്ടന് വീട്ടില്‍ വന്നു
അതുവരെ ഉണ്ടായ കാര്യങ്ങളെല്ലാം ഞാന്‍ ചുരുക്കിപ്പറഞ്ഞു
ആദ്യം ലാഘവത്തോടെ കേട്ടിരുന്ന മനോഹരന് ചേട്ടന്റെ നെറ്റിയില്‍ ചുളിവുവീഴുന്നത് ഞാന്‍ ശ്രദ്ധിച്ചു
മനോഹരന് ചേട്ടന് അങ്ങിനെയാണു
സംസാരിക്കുന്നകാര്യങ്ങളില് മനസ്സില്‍ ഗൗരവം കൊടുക്കുമ്പോള്‍ നെറ്റിചുളിയും
ആ മനസ്സ് ആപ്രശ്നം നൂലിഴകീറി പരിശോധിക്കുകയാണു
ഞാന്‍ ശല്യപ്പെടുത്താതെ നിശബ്ദനായിരുന്നു
അവസാനം മനോഹരന് ചേട്ടന് ഗൗരവത്തില്‍ പറഞ്ഞു
“ബാബൂ, ഇത് നിസ്സാരമല്ല, നമ്മുടെ ഷീബാ വലിയ ഒരു അപകടത്തിലാണു
നമ്മള് അല്‍പ്പം താമസിച്ചുപോയോ എന്നെനിക്കൊരു സംശയം।
ഇനി നാളെ വരെ കാത്തേ പറ്റൂ
നാളെ എന്നു പറഞ്ഞെങ്കിലും നമുക്ക് ഷീബായേ ഇനി എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം അല്ലായിരുന്നെങ്കില്‍ ഇന്നുതന്നേ തിരുവമ്പാടിക്കുപോകാമായിരുന്നു।”
“തിരുവമ്പാടിക്കല്ല മണവാളക്കുറിച്ചിക്ക്।”
ഞാന്‍ തിരുത്താന്‍ നോക്കി
മനോഹരന് ചേട്ടന് തലയാട്ടി
“ആദ്യം തിരുവമ്പാടി,പിന്നീടുമതി മണവാളക്കുറിച്ചി।”
എനിക്കതത്രബോദ്ധ്യപ്പെട്ടില്ലാ എന്നുതോന്നിയതുകൊണ്ട് മനോഹരന് ചേട്ടന്
കൂടുതല്‍ വിശദീകരിച്ചു
“മീനാക്ഷീപുരത്തുനടന്ന കല്യാണത്തിന്റെ പിറ്റേന്നുവരെയേ നമുക്ക് ഷീബായേ അറിയൂ
പിന്നീട് ഷീബായ്ക്ക് എന്തുസംഭവിച്ചു എന്നറിയാവുന്നവരില്
നമുക്ക് വിവരം ശേഖരിക്കാനെളുപ്പം ഷീബായുടെ അഛനമ്മമാരാണു
അതാണു നമുക്ക് തിരുവമ്പാടിയില്‍ നിന്നും തുടങ്ങാമെന്നുപറഞ്ഞത്
അതിനുമുന്പായി നമുക്ക് നമുക്കുഭാഗ്യമുണ്ടെങ്കില് ഷീബായേ കണ്ടു സംസാരിക്കാന്‍ പറ്റും അങ്ങിനെയാണെങ്കില്‍ നമുക്ക് തിരുവമ്പാടി യാത്ര വേണ്ടെന്നു വെയ്ക്കാം
പിന്നെ ഇതുവരെയുള്ള വിവരങ്ങള്‍ വച്ച് ഒരു അവലോകനം നടത്തി ഒരു പ്രാഥമിക നിഗമനത്തിലെത്തണം അതിന്റെ അടിസ്ഥാനത്തില്‍ വേണം നമുക്കടുത്ത നടപടിയേപ്പറ്റി ചിന്തിക്കുവാന്‍।”
മനോഹരന് ചേട്ടന് പറഞ്ഞു
“ആദ്യമായി നമുക്ക് അറിയേണ്ടത് ഷീബതന്ന ഫോണ്‍ നമ്പരിനേപ്പറ്റിയാണു।”
ഞാന്‍ ഷീബാ തന്നിരുന്ന നമ്പര്‍ കാണിച്ചു
മനോഹരന് ചേട്ടന് അതിലേക്ക് കുറച്ചുസമയം സൂക്ഷിച്ചുനോക്കി
“096008 സീരീസില്‍ ഉള്‍പ്പെട്ട നമ്പര്‍ എനിക്കുതോന്നുന്നത് ഇത് ഒരു എയര്‍ടെല്‍ നമ്പരാണന്നാണെന്നാണു।” “നമുക്ക് ശ്രീജിത്തിനെ വിളിച്ചുനോക്കാം।”
എന്റെ മരുമകന് ശ്രീജിത്ത് എയര്ടെല്ലിലാണു ജോലിചെയ്യുന്നത്
ശ്രീജിത്തിനെ മൊബൈലില്‍ വിളിച്ച് കാര്യം പറഞ്ഞ ഉടനേഅക്കാര്യം തീര്‍ച്ചയായി
ഈ സീരീസിലുള്ള നമ്പര്‍ എയര്‍ടെല്‍ തമിഴ്നാട്ടില്‍ വിതരണം ചെയ്ത താണു
“അപ്പോള്‍ ഇത് മണവാളക്കുറിച്ചിയില്‍ ഉള്ള നമ്പര്‍ തന്നെ എന്നു നമുക്ക് താല്‍ക്കാലികമായി ഉറപ്പിക്കാം. ഇങ്ങോട്ടു വിളിക്കാന്‍ പറ്റുന്ന ഒരു നമ്പരിലേക്ക് തിരിച്ചുവിളിച്ചാല്‍
നമ്പര്‍ നിലവിലില്ലഎന്നുപറയുന്നതെന്ത്?അതാണടുത്ത കുരുക്ക് ।”
മനോഹരന് ചേട്ടന് അല്പം കണ്‍ഫ്യൂഷനിലായി,
പിന്നെ ഒരുപേപ്പറെടുത്ത് മൂന്നു ചെറിയ വട്ടങ്ങള്‍ വരച്ചു
നിലവിലുള്ള നമ്പര്‍, പാലാ, നിലവിലില്ലാത്ത നമ്പര്‍ എന്ന് അവഓരോന്നിലായി എഴുതി
പിന്നെ ആരോമാര്‍ക്കിട്ട് അവയേ യോജിപ്പിച്ചു
ഒരുനിമിഷം അതിലേക്കുതന്നേ നോക്കിയിരുന്നിട്ട് മനോഹരന്‍ചേട്ടന്‍ പൊട്ടിച്ചിരിച്ചു
“ഈശ്വരാ എത്രസിമ്പിള്! ഇത് മനസ്സിലാക്കാന്‍ ഞാന്‍ ഇത്ര സമയം എടുത്തല്ലോ?”
എനിക്കൊന്നും മനസ്സിലായില്ല
മനോഹരന്‍ചേട്ടന്‍ ആ പടം എന്നേ കാണിച്ചു।
ഷീബായുടെ നമ്പരില്‍ നിന്നുംനമ്മുടെ നമ്പരിലേക്ക് വിളിച്ചുകിട്ടി
അതായത് ആ രണ്ടുനമ്പരും നിലവിലുണ്ട്
അതുകൊണ്ട് നമ്മള് തിരിച്ചുവിളിക്കുന്നത് തീര്‍ച്ചയായും ഷീബയുടെ നമ്പരിലെത്തണം
എന്നാല്‍ ഈ നമ്പര്‍ നിലവിലില്ല എന്നുകേള്ക്കണമെങ്കില്
ഷീബയുടെ നമ്പരില്‍ റിഗ് ചെയ്യാതെ അത് ഇപ്പോള്‍ നിലവില്‍ ഇല്ലാത്ത മറ്റൊരു നമ്പരിലേക്ക് ബൈപ്പാസുചെയ്തുത് പോകണം
എന്നുവെച്ചാല്‍ ഷീബായുടെ ഫോണില്‍ ആരോ ബുദ്ധിപൂര്‍വ്വം
കോള്‍ ഡൈവേര്‍ട്ട് ഓപ്ഷന് നിലവിലില്ലാത്ത ഒരുനമ്പരിലേക്ക് കൊടുത്തിരിക്കുന്നു
ഈ ഫോണിന്റെ ഔട്ട് ഗോയിഗ്, നമ്പര്‍ ലോക്ക് ഉപയോഗിച്ചുനിയന്ത്രിച്ചിരിക്കുകയായിരിക്കും
അതു ചെയ്തിരിക്കുന്ന ആളിനു ആ ഫോണില്‍ നിന്നും സംസാരിക്കാം
എന്നാല്‍ അയാള്‍ ഇല്ലാത്തപ്പോള്‍ ഷീബായേ ആരുവിളിച്ചാലും കിട്ടില്ലാ എന്ന് ഉറപ്പാക്കിയിരിക്കുന്നു।
“എന്നുവെച്ചാല്‍?”
“ എന്നുവച്ചാല്‍ നമ്മുടെ ഷീബ വലിയ ഒരു അപകടത്തിനുനടുവിലാണ്।
അവളേ അതില്‍നിന്നും രക്ഷിക്കാന്‍ സാധിച്ചാല്‍ മഹാഭാഗ്യമെന്നുമാത്രമേ ഞാന്‍ കരുതൂ!”
മനോഹരന് ചേട്ടന്റെ നെറ്റിയില്‍ വിയര്‍പ്പുപൊടിയുന്നത് ഞാന്‍ കണ്ടു
കാര്യത്തിന്റെ ഗൗരവം എനിക്കും മനസ്സിലായി
(കഥ തുടര്‍ന്നുവായിക്കുവാന്‍ താഴെക്കൊടുത്തിരിക്കുന്നലിങ്കില് ക്ലിക്ക് ചെയ്യുക)