Skip to main content

കൃഷ്ണന്മാരും കീചകന്മാരും

ഗ്രാമവികസന വകുപ്പിന്റെ സ്ഥാപനമാണു ബ്ലോക്ക് ഓഫീസ്. വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ജോലിയില്‍ പ്രവേശിച്ചതിനുശേഷം ആദ്യം ചെയ്യേണ്ട ഒരു കടമയായിരുന്നു എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസറേ മുഖം കാണിക്കുക.പിറ്റേന്നുതന്നെ അതിനായി പുറപ്പെട്ടു. പറവൂരില്‍ നിന്നും വൈപ്പിന്‍ ദീപിലൂടെ ബസ്സില്‍ വന്ന് വേമ്പനാട്ട് കായലിലൂടെ ബോട്ടിലാണു എറണാകുളത്തെത്തിയത് .

ജില്ലാ മൃഗസംരക്ഷണ ഓഫീസ് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനടുത്തുള്ള ഒരു രണ്ടുനില കെട്ടിടമാണ് . ഡോ.എ.സേതുമാധവനാണു ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍. ‍ഗൗരവക്കാരന്‍,കര്‍ക്കശന്‍,പലവിശേഷണങ്ങളും അദ്ദേഹത്തേപ്പറ്റി പറഞ്ഞ് കേട്ടിരുന്നു[പിന്നീട് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറായിരിക്കുമ്പോള്‍ അദ്ദേഹത്തിനു ഐ എ എസ് ലഭിച്ചു.]

അദ്ദേഹത്തിന്റെ മേശയില്‍ എഴുതിവച്ചിരുന്ന വാചകമാണെന്റെ ശ്രദ്ധയില്‍ ആദ്യം പതിഞ്ഞത് .
"Never lose your temper. Nobody wants that."
ആ വാചകം എക്കാലവും എന്റെ പ്രവര്‍ത്തികളേ നിയന്ത്രിച്ചിട്ടുണ്ട് .

എന്റെ പ്രതീക്ഷക്ക് വിപരീതമായിരുന്നു സേതുമാധവന്‍ സാറിന്റെ പ്രതികരണം. കര്‍ക്കശക്കാരനായ ഒരു ദുര്‍മ്മുഖനുപകരം ഞാന്‍ കണ്ടത് മധുരമായി പുഞ്ചിരി പൊഴിക്കുന്ന ഒരു സൗമ്യനേയാണ്. എന്നോട് ഇരിക്കാന്‍ പറഞ്ഞു .പിന്നെ ഒരു പ്യൂണിനെ വിളിച്ചിട്ട് ഇനി ആരുവന്നാലും അകത്തേക്ക് വിടെരുതെന്നും നിര്‍ദ്ദേശിച്ചു. എന്നിട്ട് അദ്ദേഹം എന്നോട് സംസാരിക്കാന്‍ തുടങ്ങി.

ഗവണ്മെന്റ് സര്‍വീസ് എന്താണ്. എങ്ങിനെയാണു ഒരാള്‍ സര്‍വീസില്‍ മറ്റുള്ളവരോട് പെരുമാറേണ്ടത് .സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്. ഇങ്ങനെ തുടങ്ങി ഏതാണ്ട് ഒരുമണിക്കൂറോളം അദ്ദേഹം സംസാരിച്ചു .ആദ്യമായി സര്‍വീസില്‍ കയറുന്ന ഒരു കൊച്ചനുജനോട് പരിചയസമ്പന്നനായ സന്മനസ്സുള്ള ഒരു ജേഷ്ടന്റെകടമയാണു സേതുമാധവന്‍ സാര്‍ നിര്‍വഹിച്ചത് എന്ന് അന്നും ഇന്നും നന്ദിയോടെ ഞാന്‍ മനസ്സിലാക്കുന്നു.

അവസാനം സാര്‍ ഒരു നിര്‍ദ്ദേശം കൂടി തന്നു .
“പറവൂര്‍ ബ്ലോക്ക് ഓഫീസിനുമുന്‍പിലായി ഒരു ഐ സി ഡിപി സബ്ബ് സെന്റര്‍ ഉണ്ട് . ഒരു മുറിയാണു ആ സ്ഥാപനത്തിനുള്ളത് . ബാക്കി രണ്ട്മുറികള്‍ പഴയ കോട്ടുവള്ളി ഡിസ്പെന്‍സറിയുടേതാണ്. ബ്ലോക്കില്‍ ധാരളം സമയം ബാക്കിയുണ്ടല്ലോ. അതുകൊണ്ട് ശ്രീനിവാസന്‍ ആ ഡിസ്പെന്‍സറി ഒന്നു പുനരുജ്ജീവിപ്പിക്കണം.ചാര്‍ജ്ജ് തരാന്‍ ഞാന്‍ പറവൂര്‍ വെറ്റേറിനറി സര്‍ജ്ജനോട് പറയാം. നിങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ ഇരിക്കാന്‍ ഒരു ഓഫീസ് റൂ മുംകിട്ടുമല്ലോ.”

എനിക്ക് ഈ പദ്ധതിയോട് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. ബ്ലോക്കിലെ ആറുമാസം ഫ്രീയായി കറങ്ങിനടക്കാനായിരുന്നു എന്റെ പ്ലാന്‍. എങ്കിലും പേടികൊണ്ട് ഞാന്‍ എതിരൊന്നും, പറഞ്ഞില്ല .

അടുത്തദിവസം പറവൂര്‍ മൃഗാശുപത്രിയിലെത്തി വെറ്റേറിനറി സര്‍ജ്ജനോട് ഇക്കാര്യം സംസാരിച്ചു.അദ്ദേഹത്തിന്റെ മുഖം പെട്ടന്നാണു ഇരുണ്ടു മൂടിയത് .
“അതൊന്നും ആവശ്യമില്ല .” മറുപടി പെട്ടന്നായിരുന്നു. എനിക്ക് സന്തോഷമായി. ഞാന്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ പോയില്ല .

ദിവസങ്ങള്‍ സന്തോഷപ്രദമായി നീങ്ങി. നല്ല ഒരുകൂട്ടുകാരനാണെനിക്ക് ഉണ്ടായിരുന്നത് . ഡോ.രാജഗോപാല പിള്ള.[ അദ്ദേഹത്തിന്റെ ഭാര്യയാണിപ്പോള്‍ പത്തനം തിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ] പിള്ളസാര്‍ ഭൂട്ടാനില്‍ സീനിയര്‍ വെറ്റേറിനറി ഓഫീസറായി വളരെക്കാലം ജോലിചെയ്ത ശേഷമായിരുന്നു കേരളാ സര്‍വീസില്‍ വന്നത്.എപ്പോഴും സന്തോഷവാന്‍!നല്ല ഭക്ഷണപ്രിയന്‍! ഞങ്ങള്‍ വൈകുന്നേരം പറവൂര്‍ ടൗണിലൂടെ കഥകളും പറഞ്ഞു നടക്കും. ഓരോദിവസവും നല്ല കോഴിക്കറി കിട്ടുന്ന ഓരോ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറും. രാത്രി സിനിമാ കൂടി കണ്ടിട്ടാണു ലോഡ്ജിലേക്ക് പോവുക.

അടുത്ത ജില്ലാമീറ്റിങ്ങ് ദിവസമാണു പ്രശ്നം തുടങ്ങിയത് .സേതുമാധവന്‍ സാര്‍ എന്നേ വിളിപ്പിച്ചു .
“ശ്രീനിവാസനോട് കോട്ടുവള്ളി ഡിസ്പെന്‍സറിയുടെ ചാര്‍ജ്ജ് എടുക്കണമെന്ന് ഞാന്‍ പറഞ്ഞിട്ട് എന്തുകൊണ്ട് അനുസരിച്ചില്ല ?”
അങ്ങേരിക്കാര്യം ഓര്‍ത്തിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല .
ഒന്നു വിരണ്ടെങ്കിലും കാര്യം പറഞ്ഞു .
“പറവൂരെ ഡോക്ടര്‍ അതൊന്നും വേണ്ടാ എന്നു പറഞ്ഞതുകൊണ്ടാണു ഞാന്‍ ചാര്‍ജ്ജ് എടുക്കാതിരുന്നത് .”
അദ്ദേഹം ഒന്ന് ചിരിച്ചു .
“ ഇങ്ങിനെ ഉള്ളപ്പോള്‍ അപ്പോള്‍ത്തന്നെ എന്നെ അറിയിക്കേണ്ടതായിരുന്നു കാര്യങ്ങള്‍ പഠിക്കുന്നതല്ലേ ഉള്ളൂ ,സാരമില്ല ചാര്‍ജ്ജ് നാളെ അവിടെ കൊണ്ടുവന്നു തരും.”

അദ്ദേഹം പിന്നീട് എന്തുചെയ്തു എന്ന് എനിക്ക് അറിയില്ല.പറവൂര്‍ വെറ്റേറിനറി സര്‍ജ്ജന്റെ മുഖം കടന്നല്‍ കുത്തിയപോലെ ആണെന്ന് മാത്രം എനിക്ക് മനസ്സിലായി.
പിറ്റേന്ന് ഐ സി ഡിപി യിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ഒരു താക്കോല്‍ എന്റെ കയ്യില്‍ കൊണ്ടു തന്നു .അദ്ദേഹത്തിന്റെ മുഖവും കടന്നല്‍ കുത്തിയപോലെ!
“ ഞാന്‍ ഇനി എന്ത് ചെയ്യണം?” ഞാന്‍ ചോദിച്ചു.
“ അത് ജില്ലാ ഓഫീസറോടുപോയി ചോദിക്കണം.” ദുര്‍മ്മുഖന്റെ മറുപടി .

ഞാന്‍ പറവൂര്‍ മൃഗാശുപത്രിയിലെത്തി .
“ നിങ്ങള്‍ പോയി ആശുപത്രി തുറന്നിട്ട് സ്റ്റോക്ക് രജിസ്റ്ററെടുക്കണം.അലമാരിയില്‍ നിന്നും ഉപകരണങ്ങള്‍ ഒത്തുനോക്കണം.” നിര്‍വികാരമായ മറുപടി .
“ എന്തെങ്കിലും കുറവുണ്ടെങ്കിലോ?” ഞാന്‍ ചോദിച്ചു .
“രജിസ്റ്ററില്‍ ഇല്ല [short] എന്നെഴുതി വച്ചാല്‍ മതി പിന്നെ കുഴപ്പമില്ല.”
ഞാന്‍ അത് വിശ്വസിച്ചു .പറഞ്ഞതുപോലെ ചെയ്യുകയും ചെയ്തു.

ഞാന്‍ അവിടെപ്പോയി ഇരിക്കാനൊന്നും നോക്കിയില്ല .ബ്ലോക്കില്‍ സുഖമായി ക്ലാസ് എടുപ്പും മീറ്റിങ്ങുകളുമായി സമയം ചിലവഴിച്ചു .

ഒരു ദിവസം ഒരുചെറുപ്പക്കാരന്‍ എന്നെത്തേടി ബ്ലോക്കില്‍ വന്നു . ആവശ്യം അയാളുടെ പശുവിനേ ചെനപിടിക്കാന്‍ കുത്തിവയ്ക്കണം .
“അവിടെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റില്ലേ?” ഞാന്‍ ചോദിച്ചു .
കിട്ടിയമറുപടി വിചിത്രമായിരുന്നു.
“ കുത്തിവക്കാന്‍ പറ്റുകേലേല്‍ താനെന്തിനാ ഡിസ്പെന്‍സറിയിലേ ഡോക്ടറാന്നും പറഞ്ഞു വിലസുന്നത് .” ഞാന്‍ ഒന്ന് പതറി.പക്ഷേ ബ്ലോക്കിലെ മറ്റുജീവനക്കാര്‍ പ്രശ്നം ഏറ്റെടുത്തു.അപ്പോഴാണു കാര്യം പിടികിട്ടിയത് .ഈ വിദ്വാന്‍ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റിന്റെ സുഹൃത്താണ്. ചുമ്മാതല്ല പരമരഹസ്യമായി ഞാന്‍ സൂക്ഷിച്ചിരുന്ന ഡിസ്പെന്‍സറിയുടെ കാര്യം ഇങ്ങേരറിഞ്ഞതും എന്നേക്കൊണ്ട് പശുവിനെ കുത്തിവയ്പ്പിക്കണമെന്നു മോഹം വന്നതും. ഈശ്വരോ രക്ഷതു!!

ഞാന്‍ ട്രാന്‍സ്ഫറായി കോട്ടയം ജില്ലയിലേക്കുപോന്നു. എറണാകുളം, ജില്ലാഓഫീസറുടെ ഒരു രജിസ്റ്റേര്‍ഡ് കത്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്നേതേടിയെത്തി . കോട്ടുവള്ളി ഡിസ്പെന്‍സറിയില്‍ നിന്നും നിങ്ങള്‍ നഷ്ടപ്പെടുത്തിയ താഴെപ്പറയുന്ന സാധനങ്ങളുടെ വില അടച്ച് ചെലാന്‍ അയച്ചു തരേണ്ടതാണ്. ലിസ്റ്റ് നോക്കി .രണ്ട് സ്റ്ററിലൈസറുകള്‍ ഒരു ഓവന്‍ ലിസ്റ്റ് നീളുന്നു ..

ഞാന്‍ പിറ്റേന്ന് തന്നെ പറവൂര്‍ മൃഗാശുപത്രിയില്‍ ചെന്നു. പഴയ സര്‍ജ്ജന്‍ മാറി പുതിയ ഒരാളാണ്. അയാള്‍ സഹതാപത്തോടെ എന്നോട് പറഞ്ഞു .
“നിങ്ങള്‍ short എന്നെഴുതിയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇതെല്ലാം റൈറ്റ് ഓഫ് ചെയ്തേനേ.short എന്നെഴുതിയാല്‍ പിന്നെ എന്തു ചെയ്യാന്‍ പറ്റും?”

എനിക്ക് കാര്യങ്ങള്‍ വ്യക്തമായി .
പാര! ഇന്റര്‍നാഷണല്‍ പാര!!
കോട്ടുവള്ളി ഡിസ്പെന്‍സറിയില്‍ ഞാന്‍ ഇരുന്നാല്‍ നഷ്ടപ്പെടുന്ന കേസുകള്‍ ഓര്‍ത്ത് ഉറക്കം നഷ്ടപ്പെട്ട ഒരാളുടെ തലച്ചോറില്‍ ഉദിച്ച പാര!!!

അങ്ങിനെ ഞാന്‍ മൃഗാശുപത്രിയിലെ സ്റ്ററിലൈസര്‍ കട്ട കള്ളനായി.മറ്റു മാര്‍ഗമില്ലാത്തതിനാല്‍ അതിന്റെ വില ട്രഷറിയില്‍ അടച്ചു സ്വതന്ത്രനായി .

ഇത് കഴിഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.എങ്കിലും സര്‍വീസിന്റെ തുടക്കത്തില്‍ കണ്ട ഈ കീചകന്മാരും കൃഷ്ണന്മാരും മനസ്സില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു.

Comments

SUNISH THOMAS said…
പാലാക്കാരന്‍ ചേട്ടാ,
ഒന്നു പരിചയപ്പെടണമല്ലോ. എന്താ വഴി?
ഒരു മെയില്‍ വിടാമോ?
sunishtho@gmail.com
Satheesh said…
ഇതിഷ്ടപ്പെട്ടു
ഇതുപോലെ കുറെ കഥകള്‍ സര്‍വീസ് കാലം മൊത്തമായി ഉണ്ടാവുമല്ലോ അല്ലേ..ഓരോ ആഴ്ചയായി ഓരോന്ന് ഒരു സര്‍വീസ് സ്റ്റോറിയായിട്ട് എഴുതൂന്നേ..
Satheesh said…
സാറിന്റെ ഓര്‍കുട് id തരാമോ?
നന്നായിട്ടുണ്ട് എഴുത്ത്,ഔദ്യോദിക ജീവിതത്തിലെ മലരുകളും ചുഴികളും ഇനിയും പോരട്ടെ

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്। പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :9 പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു “നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।” അച്ചന്‍ പറഞ്ഞു “അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു “അയാളുടെ ഉദ്ദേശം എന്ത് ? അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?” അതിലാണു നമുക്ക് താല്‍പര്യം, അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .” “അതിനെന്താ,

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച