Skip to main content

മഴയത്ത് കുടയില്ലാതെ........!!

അന്ന് പെട്ടന്നാണു മഴ തുടങ്ങിയത്.
നല്ല മഴ. ആ മഴ മുഴുവനും നനഞ്ഞുകൊണ്ടാണു സാബിത
എന്റെ ആശുപത്രിയിലേക്ക് ഓടിക്കയറി വന്നത്.

നനഞ്ഞതുകൊണ്ടാകണം അകത്തേക്ക് വരാതെ അവര്‍
തിണ്ണയില്‍ ഒതുങ്ങിനിന്നുകൊണ്ട് അകത്തേക്ക് നോക്കി.
ഞാന്‍ പുറത്തേക്കുചെന്നു .
“കുടയെടുക്കാത്തതുകൊണ്ട് ഞാന്‍ മൊത്തം നനഞ്ഞു .
ഒരു സര്‍ട്ടിഫിക്കറ്റ് ഒപ്പിടീക്കാന്‍ വന്നതായിരുന്നു.”
സാബിത പരുങ്ങലോടെ പറഞ്ഞു. 


ഞാന്‍ അവരേ ഒന്നുനോക്കി.വെള്ളം ദേഹത്തുനിന്ന് ഇറ്റിറ്റ് വീഴുന്നു .
സാബിതയെ ഞാന്‍ ആദ്യമായി കാണുന്നത് അങ്ങിനെ ആ പെരുമഴയത്താണ്.

ഞാന്‍ ഒരുതോര്‍ത്ത് എടുത്തുനീട്ടിയപ്പോള്‍ വാങ്ങാന്‍ ആദ്യം ഒന്നുമടിച്ചെങ്കിലും
പിന്നെ അത് വാങ്ങി തിണ്ണയുടെ ഒരുമൂലക്ക് മാറിനിന്ന് അവര്‍ തലതോര്‍ത്തി.

ഞാന്‍ ആ സര്‍ട്ടിഫിക്കറ്റുകള്‍ മറിച്ചുനോക്കി .
ഫിസിക്സ് എം എസ്സി ക്കാരിയാണ്.
പേരു സാബിത,നാട് വടക്കന്‍ കേരളത്തില്‍.

ജമാലിന്റെ ഭാര്യയാണന്ന് സാബിത സ്വയം പരിചയപ്പെടുത്തിയപ്പോളാണ്
എനിക്ക് ആളെ മനസ്സിലായത് .
ജമാലിനെ എനിക്ക് അറിയാം .
ഇടക്കിടെ ആടുകള്‍ക്ക് മരുന്നു മേടിക്കാന്‍ 
എന്റെ അടുത്ത് വരാറുള്ള ആളാണ്.

സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുകൊടുത്തപ്പോഴും മഴ നല്ല ശക്തിയില്‍ പെയ്യുന്നുണ്ട്.
ഞാന്‍ എന്റെ കുടയെടുത്ത് സാബിതക്ക് കൊടുത്തു.
പിറ്റേന്ന് ജമാലാണു കുടയും 
സാബിത യുടെ വക സ്പെഷ്യല്‍ താങ്ക്സുമായി വന്നത്.
പിന്നെ പലപ്പോഴും ആടിനുമരുന്നുവാങ്ങാന്‍ സാബിതയാണു വന്നത് .
അപ്പോഴെല്ലാം ആ കണ്ണുകളില്‍ നന്ദിയുടെ ഒരു തരംഗം ഞാന്‍ ശ്രദ്ധിച്ചിരുന്നു.
സാബിതക്ക് എട്ടോളം ആടുകള്‍ ഉണ്ട് .
ആശുപത്രിയില്‍ വരുമ്പോഴൊക്കെ ആടുവളര്‍ത്തലിനെപ്പറ്റി പല സംശയങ്ങളും സാബിത എന്നോട് ചോദിക്കും. 
ഞാന്‍ വിശദമായി അവക്കെല്ലാം മറുപടിയും കൊടുക്കാറുണ്ട് .

അടുത്ത പെരുന്നാളിനു പത്തിരിയും ഇറച്ചിക്കറിയുമായി ജമാല്‍ വന്നു.
സാബിത എനിക്കു തരാന്‍ പ്രത്യേകം തയ്യാറാക്കിയതാണന്ന മുഖവുരയോടെ തന്നപ്പോള്‍ എനിക്കത് വാങ്ങാതിരിക്കാന്‍ പറ്റുമായിരുന്നില്ല.

അങ്ങിനെയിരിക്കേ വീണ്ടും ഒരു മഴയത്ത് സാബിത ഓടിക്കയറിവന്നു.
കുട ഉണ്ടായിരുന്നെങ്കിലും ആകെ നനഞ്ഞിരുന്നു.

“എന്തൊരുകാറ്റ് , കുടപിടിച്ചിട്ടും മൊത്തം നനഞ്ഞു.”
“ ഈ മഴക്കാലത്ത് വീട്ടിലെങ്ങാനും ഇരുന്നാല്‍പ്പോരേ സാബിതേ?”
ഞാന്‍ വരാന്തയിലേക്ക് ഇറങ്ങിച്ചെന്നു.
“ ഇക്കാ ഒരു പശുക്കിടാവിനെ വാങ്ങിച്ചു.
അതല്ലേ എനിക്ക് ഈ മഴ നനയേണ്ടിവന്നത് .”
സാബിത ചിരിച്ചു .
ഞാന്‍ ചോദ്യഭാവത്തില്‍ സാബിതയേ നോക്കി.

“ ഇന്നലെ കുര്യാക്കോസ് സാര്‍ അടുത്തവീട്ടില്‍ വന്നപ്പോള്‍
ഇക്കാ ഈ കിടാവിനെ കാണിച്ചു .
അതിനു കുറച്ചു മരുന്ന് അവിടെ നിന്ന് തരാമെന്നു പറഞ്ഞിരുന്നു.
അതാ ഞാന്‍ ഈ മഴയത്ത് ഇറങ്ങിയത് .”

ഡോ.കുര്യാക്കോസ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തിട്ട് ഞങ്ങളുടെ നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു വെറ്റേറിനറി ഡോക്ടറാണ്.

“ ചുരുക്കത്തില്‍ വഴിതെറ്റിവന്നതാണെന്നു സാരം.” ഞാനും ചിരിച്ചു .
“ ഞാന്‍ വഴിതെറ്റിയൊന്നും വന്നതല്ല ഇങ്ങോട്ടായിട്ടു തന്നെ വന്നത് .”
“ എന്നാല്‍ വാ സാബിതേ നമുക്ക് അകത്തിരിക്കാം.”

ഞാന്‍ ഒ പി മുറിയിലേക്ക് കയറി.
സാബിത എന്റെ മുന്നിലേ കസേരയില്‍ ഇരുന്നു . 
കുറച്ചു സമയം ഒന്നും പറഞ്ഞില്ല.
പിന്നെ പതുക്കെ പറഞ്ഞുതുടങ്ങി.

“ വേറൊന്നുമല്ല,എനിക്ക് ചിലകാര്യങ്ങള്‍ അറിയാനുണ്ട് .
ഇവിടെയാകുമ്പോള്‍ എനിക്ക് സ്വാതന്ത്ര്യത്തോടെ ചോദിക്കാം.
കുര്യാക്കോസ് സാറിനൊന്നും ഇത്രേം ക്ഷമയുമില്ല എനിക്ക് വലിയ പരിചയവും ഇല്ലാ.”

“ എന്റെ സാബിതേ, മുഖവുരയൊന്നും വേണ്ടാ.ചോദിച്ചോ,
എനിക്കറിയാവുന്നതാണെങ്കില്‍ ഞാന്‍ പറഞ്ഞുതരാം.”
ഞാന്‍ അവരേ പ്രോല്‍സാഹിപ്പിച്ചു

“കിടാവിനു മൂന്നു വയസ്സായി. ഇതുവരേയും കരഞ്ഞിട്ടില്ല.
കുര്യാക്കോസ് സാര്‍ നോക്കീട്ട് പറഞ്ഞത്
പശു വലിപ്പം ആയെങ്കിലും ഗര്‍ഭപാത്രം വളന്നിട്ടില്ലാ എന്നാ .”

“അതിനെന്താ അത് സാധാരണ കാണാറുള്ള ഒരു കാര്യമാ‍ണല്ലോ?”
എനിക്ക് പ്രശ്നം മനസിലായില്ല.

“ ഡോക്ടറേ ഞാന്‍ സ്കൂളിലൊക്കെ പഠിച്ചിട്ടുള്ളത് അങ്ങിനെയല്ലല്ലോ.
എല്ലാവര്‍ക്കും ഒരു വളരുന്ന പ്രായം ഉണ്ട് , 
അത് കഴിഞ്ഞാല്‍ വളര്‍ച്ച നിലക്കും.
അപ്പോള്‍പ്പിന്നെ ആ ഘട്ടം കഴിഞ്ഞാല്‍ എങ്ങിനെയാ വളര്‍ച്ച ഉണ്ടാക്കുക?.
അതുമല്ല ഗര്‍ഭപാത്രം പോലുള്ള ഒരു അവയവം മാത്രം വളര്‍ത്തുക.
ഏത് മരുന്നിനാ അങ്ങിനെ പറ്റുക അതാ എനിക്ക് അറിയണ്ടത് .”

“ അതായത് ശരീരം വളര്‍ച്ചയായ ഒരു പശുവിന്റെ ഗര്‍ഭപാത്രം മാത്രം വളരാതിരിക്കുക.പിന്നെ അത് ഒരു മരുന്ന് കഴിച്ചാല്‍ പെട്ടന്നു വളരുക. ഇതെന്നാ വെള്ളരിക്കാ പട്ടണമാണോ? അതല്ലേ സാബിതക്ക് അറിയേണ്ടത് ?”

ഇത് പറഞ്ഞ് ഞാന്‍ ചിരിച്ചെങ്കിലും സാബിത ചിരിച്ചില്ല.
വല്ലാത്ത ഒരു താൽ‌പ്പര്യത്തോടെ  അവര്‍ എന്റെ മുഖത്തോട്ട് നോക്കിയിരുന്നു .“സാബിതേ, മൃഗങ്ങളില്‍ പ്രത്യുല്‍പ്പാദനം ഒരു ലക്ഷ്വറി ഫിനോമിനയാണെന്ന് പറയാറുണ്ട് .അതായത് വളരുന്ന ഘട്ടത്തില്‍ ‍പോഷക ദാരിദ്ര്യമുണ്ടായാല്‍ പ്രത്യുല്‍പ്പാദനവ്യൂഹം വളര്‍ച്ച പ്രാപിക്കാതിരിക്കും. ലഭ്യമായ പോഷകങ്ങള്‍ ഉപയോഗിച്ച് ശരീരം വളര്‍ന്ന് വലുതായിട്ടും പശുക്കള്‍ മദിലക്ഷണം കാണിക്കുകയില്ല . കാത്തിരുന്നു മടുത്ത് ഇത്പോലെ ഞങ്ങളുടെ അടുത്ത് വരുമ്പോഴാണു പണ്ട് വേണ്ടപോലെ നോക്കാത്തതിന്റെ പ്രശ്നം നിങ്ങളേപ്പോലുള്ളവര്‍ മനസ്സിലാക്കുക. നമ്മുടെ നാട്ടില്‍ ചില വിറ്റാമിനുകള്‍ക്കുപുറമേ കോപ്പര്‍, കോബാള്‍ട്ട് , ഇരുമ്പ് എന്നിവയുടെ കുറവുമൂലമുള്ള പ്രശ്നങ്ങളാണു ഞാന്‍ കണ്ടിട്ടുള്ളത് . അവയൊക്കെ മരുന്നുകൊണ്ട് ശരിയാക്കാന്‍ പറ്റുന്നതായാണെന്റെ അനുഭവം.”

സാബിതക്ക് ഏതാണ്ട് തൃപ്തികരമായ വിശദീകരണം കിട്ടിയെങ്കിലും
എന്തോ ഒന്നുകൂടി ചോദിക്കാനുണ്ടെന്ന് എനിക്ക് തോന്നി .

“ ഡോക്ടറേ, മനുഷ്യനും മൃഗങ്ങളും അടിസ്ഥാനപരമായി ഒന്നാണല്ലോ.
മനുഷ്യന്റെ മരുന്ന് ഡോസ്സുകൂട്ടി മൃഗങ്ങള്‍ക്ക് കൊടുത്താല്‍ പ്രയോജനം കിട്ടാറുണ്ട് .അതുപോലെ ഈ മരുന്ന് ഡോസ്സ് കുറച്ച് മനുഷ്യനു കൊടുത്താല്‍
ഇതേ ഇഫക്ട് മനുഷ്യനുമുണ്ടാകുമോ?”
ആ ചോദ്യം കേട്ട് ഞാന്‍ പരിസരം മറന്ന് ചിരിച്ചുപോയി.

“ എന്റെ സാബിതേ, എന്നെ ഇങ്ങനെ ചിരിപ്പിക്കാതെ,
വധു ഡോക്ടറാണെന്ന സിനിമയില്‍ ഇങ്ങനത്തെ ഒരു ചികല്‍സാരംഗം
കണ്ടിട്ടുണ്ടെന്നല്ലാതെ ജീവിതത്തില്‍ ഇതൊന്നും ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല.
പിന്നെങ്ങിനെയാ ഞാന്‍ ഈ ചോദ്യത്തിനു ശരിയായ മറുപടി പറയുക.”

സാബിതയും എന്റെ ചിരിയില്‍ പങ്കുകൂടിക്കൊണ്ട് എണീറ്റു.
“ഇനി ഇരുന്നാല്‍ സമയം പോകും.
കുര്യാക്കോസ് സാര്‍ പോകും മുമ്പ് ചെന്ന് മരുന്ന് വാങ്ങണ്ടേ.”
സാബിത മുറ്റത്തേക്കിറങ്ങി. 
എന്നാല്‍ ആശുപത്രിയുടെ ഗേറ്റ് വരെ ചെന്നിട്ട് അവര്‍ തിരിച്ചു വന്നു.
“ സാറിനോട് ഒരു താങ്ക്സ് പറയാന്‍ ഞാന്‍ വിട്ടുപോയി.
സാര്‍ എന്നോട് എന്നും കാണിച്ചിട്ടുള്ള സന്മനസ്സിനു എനിക്ക് വളരെ നന്ദിയുണ്ട് .”

അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
“താങ്ക്സ് ഒക്കെ പിന്നെപ്പറയാം.സാബിത ഉള്ള നേരത്തേ പോ.”
ഞാന്‍ വിഷയം മാറ്റാന്‍ നോക്കി.
“ഇതൊന്നും മാറ്റിവെച്ചാല്‍ ചിലപ്പോള്‍ പറയാന്‍ പറ്റിയില്ല എന്നു വരും,
അതല്ലേ ഡോക്ടറേ ഞാന്‍ തിരിച്ച് വന്നു പറഞ്ഞത് .”
സാബിത ചിരിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി മഴയത്ത് പോകുന്നതും നോക്കി
ഞാന്‍ വരാന്തയില്‍ നിന്നു.

കുറച്ചുദിവസം കഴിഞ്ഞ് ഒരിക്കല്‍ ജമാല്‍ ആടിനു മരുന്നിനായി
ആശുപത്രിയില്‍ വന്നപ്പോള്‍ ഞാന്‍ പശുക്കിടാവിന്റെ കാര്യം ചോദിച്ചു.

“പശുവോ, എനിക്ക് പശു ഇല്ലല്ലോ.ആടല്ലേ ഉള്ളൂ ?” ജമാലിനു അത്ഭുതം.
“ ഇന്നാളു കുര്യാക്കോസ് ഡോക്ടറേ വിളിച്ച് കാണിച്ചെന്നുപറഞ്ഞ പശുക്കിടാവിന്റെ കാര്യം.”
ഞാന്‍ കൂടുതല്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

“എനിക്ക് കുര്യാക്കോസ് സാറിനെ നേരിട്ട് അറിയത്തുമില്ല ,
അങ്ങേരു ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുമില്ല.”
ജമാല്‍ അങ്ങിനെ പറഞ്ഞപ്പോള്‍ എനിക്ക് ആകെ ആശയക്കുഴപ്പമായി.
ജമാലിനാകട്ടേ അതിലും വലിയ കണ്‍ഫ്യൂഷന്‍.
പിന്നെ ഞാന്‍ അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല.

“ ഈയാള്‍ വേറേ പെണ്ണുകെട്ടാന്‍ പോകുന്നകാര്യം സാര്‍ അറിഞ്ഞായിരുന്നോ?
ജമാല്‍ പോയ പുറകേ അറ്റന്‍ഡര്‍ എന്റെ അടുത്തെത്തി.
ഞന്‍ അമ്പരന്നുപോയി.
“ അപ്പോള്‍ സാബിതയോ?”
“ അതിനെ ഇയാള്‍ ഉപേക്ഷിച്ചു . അതിനു പിള്ളേരുണ്ടാകുകേലന്ന് സ്കാന്‍ ചെയ്ത് നോക്കി
അറിഞ്ഞപ്പോള്‍ അതിനെ മലബാറിലെങ്ങാണ്ടുള്ള അതിന്റെ വീട്ടില്‍ കൊണ്ടാക്കി.”

അറ്റന്റര്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
ഞാന്‍ പിന്നൊന്നും കേട്ടില്ല.
എന്റെ കണ്മുന്‍പില്‍ ഒരു മഴ പെയ്യുകയായിരുന്നു.
ആമഴയില്‍ നനഞ്ഞൊലിച്ച് ഒരു പെണ്‍കുട്ടി നില്‍ക്കുന്നു,
കുട നഷ്ടപ്പെട്ടുപോയ ഒരു സാധു പെണ്‍കുട്ടി.
സാബിത.!

Comments

ശ്രീനിവാസന്‍ സാറേ..ഒരു കഥയിലൂടെ താങ്കള്‍ ഒരു ശാസ്ത്രവിഷയം പറയുകയുംചെയ്തു, എന്നാല്‍ കഥയുടെ ഭംഗിപോയിട്ടുമില്ല. ആ അവസാനത്തെ”ട്വിസ്റ്റ്” പ്രതീക്ഷിക്കാത്തതായിപ്പോയി. വളരെ നന്നായിരിക്കുന്നു.
ചാത്തനേറ്:

ശ്രീനി സാറേ. നല്ല സസ്പെന്‍സ്...
ഡോക്ടറേ, എന്താ പറയാന്‍?
achu said…
valare nannayirukunnu ammamme.really touching!!!
എത്രയോ സാബിതമാര്‍ ഈ ലൊകം നിറയേ

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്। പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :9 പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു “നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।” അച്ചന്‍ പറഞ്ഞു “അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു “അയാളുടെ ഉദ്ദേശം എന്ത് ? അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?” അതിലാണു നമുക്ക് താല്‍പര്യം, അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .” “അതിനെന്താ,

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച